. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday, November 1, 2015

ക്ഷേത്രം/അമ്പലം ഭാഗം 2 | Temple part 2 | Kerala Tourism

ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും. ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും. പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും. ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും. ചന്ദനം, ഭസ്മം, തീര്‍ത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും. ലൌകിക, അസന്മാര്‍ഗ്ഗിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വര സങ്കല്‍പ്പത്തില്‍ ലയിപ്പിക്കുന്നു. കാലം ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ സര്‍വചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരന്റെ വിശ്വരൂപം ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു. അത്യാധുനിക കാലത്തെ മനുഷ്യജന്മങ്ങളില്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാണ് എന്ന ആത്മപരിശോധനയോടെ ക്ഷേത്രത്തെകുറിച്ചുള്ള ലേഖന പരമ്പരയുടെ രണ്ടാം ഭാഗത്തേക്ക് കടക്കട്ടെ.

ക്ഷേത്രങ്ങളുടെ പെരുമയെ കുറിച്ച് കഴിഞ്ഞ ലേഖനത്തില്‍ ഏവരും വായിച്ചിരിക്കും എന്ന് കരുതുന്നു. ക്ഷേത്രം ഒരു മഹാസാഗരമാണ്. അതിനെ കുറിച്ച് എഴുതിയാല്‍ തീരാത്തത്ര ഇനിയും ബാക്കിയുണ്ട് എന്നും നിങ്ങള്‍ക്ക് അറിയാം. ക്ഷേത്രത്തെ അധികരിച്ചുള്ള ലേഖന പരമ്പരയിലെ ഒന്നാം ഭാഗം എഴുതിയത് ഏതാണ്ട് അഞ്ച് വര്‍ഷം മുന്‍പാണ്. അതിന്റെ തുടര്‍ഭാഗം അവതരിപ്പിക്കാന്‍ ഇത്രയും കാലം എടുക്കേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നു. ഒപ്പം വായനയുടെ സുഖം ചോര്‍ന്നുപോകാതിരിക്കാന്‍ ഇതിന്റെ ആദ്യഭാഗംകൂടി മാന്യവായനക്കാര്‍ വായിക്കണം എന്ന അപേക്ഷയോടെ ഒന്നാം ഭാഗത്തിന്റെ  തുടര്‍ച്ചയായി ഇവിടെ വായന തുടരാം.

സോപാനം



അന്തര്‍മണ്ഡലത്തില്‍നിന്നും ശ്രീകോവിലിലേക്കു കയറാനുള്ള പടിക്കെട്ടാണ് സോപാനം. ക്ഷേത്ര ശ്രീകോവിലിന്‍റെ സാധാരണ തറയില്‍ നിന്നുള്ള ഉയര്‍ച്ചക്ക് അനുസൃതമായി മൂന്നു മുതല്‍ പത്തുവരെ പടിക്കെട്ടുകള്‍ സോപാനത്തിനുണ്ടാവും.  നേരിട്ട് ശ്രീകോവിലില്‍ കയറാവുന്ന വിധത്തിലും ശ്രീകോവിലിന്റെ മുമ്പില്‍ ഇരു പാര്‍ശ്വങ്ങളില്‍നിന്നും കയറാവുന്ന വിധത്തിലും സോപാനം കാണപ്പെടുന്നു. സോപാനത്തിന് ഇരുവശവുമായി കല്ലിലോ, മരത്തിലോ തീര്‍ത്ത വലിയ ശില്‍പ്പങ്ങള്‍ കാണാം. ഇത് ദ്വാരപാലകര്‍ ആണ്. ഉഗ്രമൂര്‍ത്തികളുടെ ദാരു ശില്‍പ്പങ്ങളെയാണ് ദ്വാരപാലകര്‍ ആയി ചിത്രീകരിക്കുക. പുരാണ കഥകളില്‍ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന മൂര്‍ത്തികളുടെ കാവലാളുകള്‍ അല്ലെങ്കില്‍ പ്രധാന പോരാളികളായി ആരെയാണോ പ്രതിപാദിച്ചിരിക്കുന്നത് അവരായിരിക്കും പ്രധാനമായും ക്ഷേത്ര കവാടത്തിലെ ദ്വാരപാലകര്‍. മഹാക്ഷേത്രങ്ങളില്‍ നിരവധി ദാരുശില്‍പ്പങ്ങള്‍ ഉണ്ടാവാം. എന്നാല്‍ സാധാരണ ക്ഷേത്രങ്ങളില്‍ സോപാനത്തിന് ഇരുവശങ്ങളില്‍ മാത്രം ദാരു ശില്‍പ്പങ്ങള്‍ കണ്ടുവരുന്നുള്ളൂ. ദ്വാരപാലകര്‍ എന്ന് അറിയപ്പെടുന്നത് സോപാനത്തിന് ഇരുവശവും മാത്രം കുടികൊള്ളുന്ന ദാരുശില്‍പ്പങ്ങളെയാണ്.


ദ്വാരപാലകര്‍ ഇല്ലാത്ത  സാധാരണ സോപാന പടിക്കെട്ടുകളും ചില ഗ്രാമക്ഷേത്രങ്ങളില്‍ കണ്ടുവരുന്നു.  മഹാക്ഷേത്രങ്ങളില്‍ സോപാന പടിക്കെട്ടുകള്‍ പല മടക്കുകളായി കാണപ്പെടുന്നു. പടിക്കെട്ടുകളുടെ ഇരുവശത്തും വ്യാളീമുഖങ്ങളോ ഗരുഡന്‍, യക്ഷി എന്നിങ്ങനെ ഉപാസനാ മൂര്‍ത്തികളുടെ മുഖങ്ങളോ കൊത്തിവയ്ക്കുന്നതും പതിവാണ്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ സോപാന പടികളില്‍ ചവിട്ടി ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാനുള്ള അധികാരം ക്ഷേത്ര പൂജാരികളില്‍ മാത്രം അവകാശപ്പെട്ടിരിക്കുന്നു. സോപാനകെട്ടും, അതിന്‍റെ വശങ്ങളിലെ ദാരു ശില്‍പ്പങ്ങള്‍, ശ്രീകോവില്‍ വാതില്‍ എല്ലാം ചേര്‍ന്ന് കേരള ശില്‍പ്പകലയുടെ, കരവിരുതിന്‍റെ മഹനീയമായ ഒരു കാഴ്ച നമ്മുക്ക് സമ്മാനിക്കുന്നു.  സോപാനത്തെ പ്രതിപാദിക്കുമ്പോള്‍ സോപാന സംഗീതത്തെ കുറിച്ച് പറയാതെ പോകുന്നത് ആ കലയോട് കാണിക്കുന്ന നീതികേടാവും. സോപാന പടിക്കെട്ടിന് അടുത്ത് നിന്ന് പ്രധാന പൂജാസമയത്ത് ദേവനെ പ്രകീര്‍ത്തിച്ച് ഉടുക്കിന്റെ താളപ്പെരുമയില്‍ പാടുന്ന പാട്ടുകളെ സോപാന സംഗീതം എന്ന് വിളിക്കപ്പെടുന്നു. ഈ സംഗീത ശാഖയെ കുറിച്ച് വിശദമായ ഒരു പഠനം ഇവിടെ പിന്നീട് പ്രതീക്ഷിക്കാം.

പ്രദിക്ഷണ വട്ടം/ അകത്തെ ബലിവട്ടം


നാലമ്പലത്തിനുള്ളില്‍ കടക്കുന്ന ഭക്തര്‍ക്ക് ദേവനെ പ്രദിക്ഷണം ചെയ്യാനുള്ള ഇടമാണ് പ്രദിക്ഷണവട്ടം അഥവാ ബലിവട്ടം. പ്രധാന ദേവനെ അധികരിച്ച് പ്രദിക്ഷണത്തില്‍ വൈവിദ്ധ്യത നിലനില്‍ക്കുന്നു. ആ വൈവിദ്ധ്യത പ്രദിക്ഷണ വട്ടത്തിലും കാണാം. ഉദാഹരണത്തിന് ശിവപാര്‍വ്വതി പ്രതിഷ്ഠകള്‍ ഉള്ള ക്ഷേത്രങ്ങളില്‍ പ്രദിക്ഷണ വട്ടം തെക്ക് പുറത്തുള്ള അഭിഷേക തൂമ്പില്‍(നാളം) മുറിയുന്നു. അഭിഷേകജലം ഒഴുകിപ്പോകാനുള്ള ഓവ് ശ്രീകോവിലിന്റെ മറ്റൊരു പ്രധാന ഭാഗമാണ്.പ്രദിക്ഷണവട്ടവും അതിന്‍റെ മറ്റു വശങ്ങളും കൊത്തിയെടുത്ത കല്ലുകള്‍ പാകി മനോഹരമാക്കിയവയാണ്. പ്രദിക്ഷണ വട്ടം അഥവാ ബലിവട്ടം ബലിക്കല്ലുകള്‍ അഥവാ ബലിപീഠങ്ങളാല്‍ സമ്പുഷ്ടമാണ്. ഈ ബലിക്കല്ലുകള്‍ സൂചിപ്പിക്കുന്നത്‌ അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്‌. അതിനാല്‍ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കാറുണ്ട്‌. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തര്‍മണ്ഡപത്തിലാണ്‌ ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്‍റെയും അധിപന്മാരെ ആ ദിക്കുകളില്‍ സ്ഥാപിക്കുന്നു. 


കിഴക്കിന്‍റെ ദേവനായ ഇന്ദ്രനാണ്‌ കിഴക്കുവശത്ത്‌. തെക്ക്‌ കിഴക്ക്‌ അഗ്നിദേവന്റെ ബലിക്കല്ലാണ്‌ വേണ്ടത്‌. യമദേവനാണ്‌ തെക്ക്‌വശത്തിന്റെ അധിപന്‍. തെക്കു പടിഞ്ഞാറ് ബലിക്കല്ലില്‍ ആവേശിക്കേണ്ടത്‌ ആ ദിക്കിന്‍റെ ദേവനായ നിരൃതിയെയാണ്‌. വരുണന്‍ പടിഞ്ഞാറുദിക്കിലും, വായുദേവന്‍ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്കുദിശയുടെ അധിപന്‍ കുബേരനാണെങ്കിലും ക്ഷേത്രങ്ങളില്‍ വടക്കുഭാഗത്ത്‌ ബലിക്കല്ലിന്റെ അധിപന്‍ സോമനാണ്‌. അതിനാല്‍ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരില്‍ നിന്നും വേറിട്ട് സോമനു കൊടുത്തിരിക്കുന്നു. വടക്ക്‌ കിഴക്ക്‌ ഈശാനനാണ്‌. ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകള്‍ കൂടിയുണ്ട്‌. മുകളിലെ ദിക്കിന്റെ അധിപന്‍ ബ്രഹ്മാവാണ്‌. അതിനാല്‍ ബ്രഹ്മാവിന്‌ വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്‌കിഴക്കിനും ഇടയില്‍ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിന്‍റെ അധിപന്‍ അനന്തനാണ്‌. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്‍റെയും (പടിഞ്ഞാറ്) ബലിക്കല്ലുകള്‍ക്കിടയിലാണ്‌ അനന്തന്‍റെ ബലിക്കല്ലിന്‍റെ സ്ഥാനം. ഇവരെ കൂടാതെ ശാസ്താവ്, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, കുബേരന്‍, നിര്‍മ്മാല്യധാരി എന്നിവര്‍ക്ക് ബലിപീഠങ്ങളുണ്ടാവും. ഗണപതിയുടെയും വീരഭദ്രന്റെയും ബലിപീഠങ്ങള്‍ സപ്തമാതൃക്കളോടൊപ്പമാണ് നിര്‍മ്മിച്ചു പ്രതിഷ്ഠിക്കുക. നാലമ്പലത്തിനു അകത്തെ ബലിക്കല്ലുകള്‍ കൂടാതെ നാലമ്പല മതിലിനു പുറത്തും ബാലിക്കല്ലുകള്‍ പ്രതിഷ്ടിക്കപ്പെടുന്നു. വലിയ ബലിക്കല്ലും പുറത്തെ ബലിവട്ടവും ദേവന്റെ അരക്കെട്ടായി കരുതിവരുന്നു. ക്ഷേതങ്ങളിലെ ബലിക്കല്ലുകളില്‍ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം.


ബലിക്കല്ലുകളിലെ ദേവസങ്കല്‍പ്പങ്ങളെ ക്ഷേത്രദേവതകളെ എന്നപോലെ പരിഗണിച്ച് പൂജയും നിവേദ്യവും നല്‍കുന്ന പല ആരാധനാ രീതികളും നിലവിലുണ്ട്. അതില്‍ പ്രധാന ചടങ്ങാണ് ശീവേലി. ദിനേന ഉച്ചപൂജയോട് അനുബന്ധമായി എല്ലാ മഹാക്ഷേത്രങ്ങളിലും ഈ ചടങ്ങ് ദര്‍ശിക്കാന്‍ സാധിക്കും. ചെറുക്ഷേത്രങ്ങളില്‍ ഇത്തരം ചടങ്ങുകള്‍ പ്രധാന ഉത്സവദിവസങ്ങളില്‍ മാത്രം നടത്തപ്പെടുന്നു.  തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം എന്നാണ്‌ സങ്കല്പം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലിയത്രെ. ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതൃക്കളും, ഭൂതഗണങ്ങളും, ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേൽശാന്തിയും തലയിൽ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ലിക്കുന്നത്. നാലമ്പലത്തിനുള്ളിൽ അഷ്ടദിക്പാലകർക്കും, സപ്തമാതൃക്കൾക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഈ സമയം ക്ഷേത്രേശനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.


ക്ഷേത്രത്തിലെ പ്രധാന ഉത്സവത്തോട് അനുബന്ധിച്ച് ബലിദേവതകളുടെ പ്രീതിക്കുവേണ്ടി നടത്തപ്പെടുന്ന പൂജകയെ ഉത്സവബലി എന്ന് അറിയപ്പെടുന്നു. ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ്‌ ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ്‌ ഉത്സവബലിയുടെ ആദ്യ ചടങ്ങ്‌. ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജിസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്‌, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിന്റെ തെക്കുള്ള സപ്ത മാതൃക്കൾക്ക്‌ ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച്‌ ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന്‌ പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത്‌ എത്തുമ്പോൾ ക്ഷേത്രപാലന്‌ പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിഴിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത്‌ എഴുന്നള്ളിച്ച്‌ പൂജ നടത്തുന്നതോടെയാണ്‌ ഉത്സവബലി പൂർണമാകുന്നു.

ബലിക്കല്ലുകള്‍ അവ പ്രതിനിധാനം ചെയ്യുന്ന ശക്തികളെ അനുസ്മരിക്കും വിധം വിവിധ വലിപ്പത്തില്‍ ആകൃതികളില്‍ കാണപ്പെടാം, എങ്കിലും മിക്ക ക്ഷേത്രങ്ങളിലും ഇന്ന് കാണപ്പെടുന്ന ബലിക്കല്ലുകള്‍ക്ക് ഒരേ ആകാരവും വലിപ്പവും ആണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. തന്നെയുമല്ല ബലിക്കല്ലുകള്‍ ഇന്നത്തെ സമ്പന്ന ലോകത്തിന് മുന്നില്‍ ബലിചെമ്പുകള്‍, ബലി സ്വര്‍ണങ്ങള്‍ ഒക്കെയായി പരിണാമം പ്രാപിച്ചിരിക്കുന്നു. ബലിക്കല്ലുകള്‍ക്ക് മാത്രമല്ല ഈ ദുസ്ഥിതി ഉള്ളത്. ക്ഷേത്രങ്ങളുടെ ശ്രീകോവിലുകള്‍, അതിന്റെ ദ്വാരപാലകര്‍ എന്തിനേറെ ചില ക്ഷേത്രങ്ങള്‍ പൂര്‍ണമായും തന്നെ സുവര്‍ണ്ണ ക്ഷേത്രങ്ങളായി നിര്‍ബന്ധ പരിണാമത്തിനു വിധേയമാകുമ്പോള്‍ അവിടെ ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുന്ന ഭക്തജനങ്ങള്‍ എന്തുകൊണ്ട് തങ്ങളുടെ സമ്പന്നതയെ പ്രതിനിധാനം ചെയ്യാനുള്ള ഇടമല്ല ആ ശക്തി വസിക്കുന്നിടം എന്ന് മനസ്സിലാക്കുന്നില്ല എന്നതാണ് അത്ഭുതം. പ്രാചീന സംസ്കൃതിയുടെ ജീവിച്ചിരിക്കുന്ന പൈത്രികമായ അതിപുരാതന ക്ഷേത്രങ്ങള്‍ പോലും അത്യാധുനികതയ്ക്ക് വഴിമാറുന്നു എന്ന അതീവ ദുഖത്തോടെ, ക്ഷേത്രങ്ങളെ കുറിച്ചു പ്രതിപാദിക്കുന്ന ഈ ലേഖന പരമ്പരയുടെ രണ്ടാം ഭാഗത്തിന് വിരാമം ഇടുന്നു. കൂടുതല്‍ ക്ഷേത്ര വിശേഷങ്ങളുമായി അടുത്ത ഭാഗത്തില്‍ കാണാം.

7 comments:

keraladasanunni said...

ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം വെക്കേണ്ട രീതി പലര്‍ക്കും അറിയില്ല. അതുപോലെ ഭഗവാനും നന്ദികേശ്വരനും ഇടയിലൂടെ കടക്കരുത് എന്നും കേട്ടിട്ടുണ്ട്. പാണികൊട്ടില്‍ പിഴവുപറ്റിയാല്‍ മരണമാണ് ഫലം എന്നും കേട്ടിട്ടുണ്ട്. ഈ ലേഖനപരമ്പരയിളൂടെ ഈ കാര്യങ്ങളും വായനക്കാരിലെത്തിച്ചാല്‍ ഉപകാരപ്രദമാവും.

ഈ വിഷയത്തില്‍ അറിവു പകരുന്ന ഈ ലേഖനം പ്രസിദ്ധീകരിച്ചതിന്ന് നന്ദി.

SUDHI said...

അറിവിനു നന്ദി..

വീകെ said...

അറിവുകൾക്ക് നന്ദി..
ആശംസകൾ ..

the man to walk with said...

വിവരണത്തിന് നന്ദി

ഭായി said...

വർഷങ്ങൾക്കുശേഷം ഒരു പോസ്റ്റ് :)

കുഞ്ഞൂസ്(Kunjuss) said...

ക്ഷേത്രപ്പെരുമയുമായി എത്തിയ ഈ മടങ്ങി വരവ് ഗംഭീരമായി അജിത്‌ ...
നല്ല അറിവുകൾ പങ്കു വെച്ചതിന് നന്ദി...!

സുരേഷ് ബാബു said...

ശിവ ക്ഷേത്രങ്ങളിൽ അമ്പലം വലം വെയ്ക്കുന്നത് പകുതിയ്ക്ക് നിർത്തുന്നതെന്താണ് . പകുതിയ്ക്ക് വെച്ച് തിരിച്ചു വലം വെയ്ക്കുന്നു.