. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday, September 21, 2009

കാവടിയാട്ടം | Kavadiyattam | Kerala Tourism.

തൈപ്പൂയ കാവടിയാട്ടം തങ്കമയില്‍ പീലിയാട്ടം
മനസ്സിലെ അമ്പലത്തില്‍ തേരോട്ടം
മാരമഹോത്സവത്തിന്‍ തേരൊട്ടം.




ശ്രീകുമാരന്‍ തമ്പി രചിച്ച്, ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്ന ഈ ഗാനം കേള്‍ക്കാത്തവരെമലയാളികള്‍ എന്ന് വിളിക്കുക തന്നെ പ്രയാസം. അത്ര പ്രശസ്തമായ ഈ നാലു വരികളിലൂടെകാവടിയാട്ടം” എന്ന ക്ഷേത്രകലയുടെ മനോഹാരിത അതു നേരിട്ടനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് പോലുംഅഭിനവേദ്യമാകുന്ന ഒന്നാക്കി തീര്‍ത്തു ശ്രീകുമാരന്‍ തമ്പി. യദാര്‍ത്ഥത്തില്‍ ഇന്ന് “കാവടിയാട്ടം” എന്നക്ഷേത്രകലയെ കുറിച്ച് എഴുതാന്‍ എന്തുകൊണ്ടും യോഗ്യതയുള്ളത് ഹരിപ്പാടു നിവാസിയായശ്രീകുമാരന്‍‌തമ്പിക്കു മാത്രമാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. കേരളത്തില്‍ ഇന്ന്കാവടിയാട്ടം നടക്കുന്ന ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനം ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിനാണന്നതാണ് അതിന് കാരണം. കാവടിയാട്ടത്തെ കുറിച്ച് നാലു വരി എഴുതാന്‍ എനിക്ക്പ്രചോദനമായത് അദ്ധേഹത്തിന്റെ മേല്‍ പറഞ്ഞ പാട്ടായതിനാല്‍ ആദ്യമായി അദ്ധേഹത്തിന് എന്റെനന്ദി അറിയിക്കട്ടെ.

കാവടിയാട്ടത്തിനു പിന്നിലെ വിശ്വാസം



 




പ്രധാനമായും തൈപ്പൂയത്തിനാണ് കാവടിയാട്ടം നടക്കുക. തൊണ്ണൂറു ശതമാനവും സുബ്രഹ്മണ്യക്ഷേത്രങ്ങളാവു ഈ ക്ഷേത്ര കലക്ക് വേദിയാവുക. എങ്കിലും മദ്ധ്യതിരുവിതാംകൂറില്‍ ശാസ്താ, ദേവി, ശിവക്ഷേത്രങ്ങളില്‍ തുടങ്ങി ദേവ സങ്കല്‍പ്പത്തിന്ന് അതീതമായി എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്രഉത്സവങ്ങളോട് അനുബന്ധിച്ച് കാവടിയാട്ടം കൊണ്ടാടുന്നതായി കാണപ്പെടുന്നു.

മകരമാസത്തിലെ പൂയം നാളാണ് ‌ തൈപ്പൂയമായി ആഘോഷിക്കുന്നത്‌. ശിവസുതനുംദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം. സുബ്രഹ്മണ്യന്‍ താരകാസുരനെ യുദ്ധത്തില്‍ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌മകരമാസത്തിലെ പൂയം നാള്‍ എന്ന് വിശ്വസിക്കപ്പെടുന്നു. താരകാസുരന്‍ ദേവലോകത്തെ ജീവിതംദുസ്സഹമാക്കിയപ്പോള്‍ മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ അഭയം പ്രാപിച്ചു. താരകാസുരനിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ്‌ ഭഗവാന്‍ അയയ്ക്കുന്നത്‌.പന്ത്രണ്ട്‌ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച്‌ സുബ്രഹ്മണ്യദേവന്‍ദേവലോകത്ത്‌ വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ്‌ തൈപ്പൂയാഘോഷം. വിജയംവരിച്ചു വന്ന സുബ്രഹ്മണ്യസ്വാമിക്കുളള സമര്‍പ്പണമാണ്‌ കാവടിയാട്ടം.





 





കേരളത്തിനു പുറത്ത് തൈപ്പൂയം കൊണ്ടാടുന്ന പ്രധാന ക്ഷേത്രങ്ങള്‍ തമിഴ്നാട്ടിലെ പ്രസിദ്ധങ്ങളായപളനിയും, മധുരയുമാണ്. കേരളത്തില്‍ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചെറിയനാട്സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവയാണ്.

കാവടി വ്രതം

കാവടിയാട്ടം നാല്പത്തിയൊന്നു ദിവസത്തെ കഠിനവ്രതത്തോടു കൂടിയതും പ്രസിദ്ധവുംപ്രത്യേകതയുള്ളതുമായ വഴിപാടാണ്. പാല്‍, എണ്ണ, നെയ്യ്, തേന്‍, ശര്‍ക്കര, പനിനീര്‍, കളഭം, ഭസ്മം, കര്‍പ്പൂരം, എന്നിവയിലേതെങ്കിലും വ്രതശുദ്ധിയിലുള്ള ഭക്തന്മാരുടെ കാവടിയില്‍ നിറയ്ക്കുന്നു. എങ്കിലുംപനിനീര്‍,പാല്‍ക്കാവടികളാണ് ഏറ്റവും പ്രധാനം. തൈപ്പൂയം നാളില്‍ കാലത്ത് വാദ്യമേളങ്ങളുടെഅകമ്പടിയോടെ തുള്ളി വരുന്ന കാവടികള്‍ മദ്ധ്യാഹ്നത്തോടെ ക്ഷേത്രത്തിലേക്ക് ആടിയെത്തും. വ്രതഭംഗം വന്നിട്ടില്ലെങ്കില്‍ അഭിഷേകത്തിനായി കാവടിയില്‍ നിറയ്ക്കുന്ന ദ്രവ്യം കേടുകൂടാതെയും പാല്‍പിരിയാതെയും ശുദ്ധമായിരിക്കുമെന്നുള്ളതുമാണ് വിശ്വാസം. ശുദ്ധ കാവടി ദ്രവ്യങ്ങള്‍ മാത്രമേഅഭിഷേകം നടത്താറുള്ളൂ. ദ്രവ്യം കേടുവന്നുവെന്നാല്‍ കാവടിഭക്തന്റെ വ്രതശുദ്ധിക്ക് ഭംഗം വന്നതായിമനസ്സിലാക്കി ഈശ്വരകോപപരിഹാരാര്‍ത്ഥം പിന്നാണ്ടിലെ കാവടിക്ക് വ്രതം നോക്കി ശുദ്ധകാവടിയാടി തീര്‍ക്കേണ്ടതുമാണ്. കാവടി വ്രതത്തിന്റെ ഭാഗമായി ഭക്തന്മാര്‍ പൂയം നാളിന് 10 ദിവസത്തോളം മുന്നേതന്നെ താമസം ക്ഷേത്രത്തിലേക്കും ക്ഷേത്ര ശുദ്ധിയുള്ള മറ്റിടങ്ങളിലേക്കുംമാറ്റുകയും പാപനാശനാര്‍ത്ഥം നാടുനീളെ വ്രതഭിക്ഷയെടുക്കുന്നതും കാവടി വ്രതത്തിന്റെ ഭാഗമാണ്.


കാവടി വ്രതം ആരംഭിക്കുന്നതിനു മുന്നോടിയായി ഭക്തര്‍ പ്രസ്ഥുത ക്ഷേത്രത്തില്‍ പൂജിച്ച രുദ്രാക്ഷമോ, തുളസിയോ കെട്ടിയ മാല മുദ്രയായി കഴുത്തില്‍ അണിയുന്നു. വ്രതം തുടങ്ങുന്ന ആദ്യ ദിനം മുതല്‍കാവിയോ, മഞ്ഞയോ നിറത്തിലുള്ള മുണ്ടുകള്‍ മാത്രമേ ധരിക്കാവൂ എന്നും ആചാരം നിഷ്കര്‍ഷിക്കുന്നു. പാദരക്ഷകള്‍, മേല്‍ വസ്ത്രം ധരിക്കാന്‍ എന്നിവ പാടില്ല എന്നും, ദേശം വിട്ട് യാത്രകള്‍ പാടില്ല എന്നുംനിഷ്കര്‍ഷിക്കുന്നു. വ്രത കാലത്ത് മുടി, താടി രോമം, നഖം എന്നിവ മുറിക്കാന്‍ പാടില്ല എന്ന് ശഠിക്കുന്നു. മിതമായ സസ്യ ഭക്ഷണം നിഷ്കര്‍ഷിക്കുമ്പോള്‍ മദ്യം, മയക്കു മരുന്നുകള്‍ സ്ത്രീ സംസര്‍ഗം എന്നിവപൂര്‍ണമായും ഒഴിവാക്കി എല്ലാ ലൌകീക സുഖങ്ങളും ത്വജിച്ച് നാല്‍പ്പത്തി ഒന്നു നാള്‍ പരിപൂര്‍ണമായിഭഗവത് ഭക്തനാണെന്ന് ഉറപ്പു വരുത്തുന്നു.



കാവടിയുടെ പ്രധാന ഭാഗങ്ങള്‍

രൂപ ഭംഗി കൊണ്ട് ആകര്‍ഷകമായ കാവടിക്ക് പ്രധാനമായും അഞ്ച് ഭാഗങ്ങളാണ് ഉള്ളത്. എന്നാല്‍പളനിയിലെയും ,മധുരയിലേയും കാവടികള്‍ക്ക് നാല് ഭാഗങ്ങള്‍ മാത്രമേ ഉള്ളൂ. തടയില്‍ തീര്‍ത്തഭാഗമാണ് പ്രധാന ഭാഗത്തെ കാവടിക്കാല്‍ എന്നറിയപ്പെടുന്നു. ഇത് പ്ലാവ്, തേക്ക്, ഈട്ടിഎന്നിങ്ങനെയുള്ള തടികളില്‍ തീര്‍ത്ത് വര്‍ഷങ്ങളോളം കേട് കൂടാതെ ഉപയോഗിക്കുന്നു. മദ്ധ്യതിരുവിതാംകൂറിലെ ഹിന്ദു ഭവനങ്ങളില്‍ തടിയില്‍ തീര്‍ത്ത ഇത്തരം കാവടിക്കാലുകള്‍വര്‍ഷങ്ങളോളം ഒരു നിധി പോലെ സൂക്ഷിച്ചു പോരുന്നുണ്ട്. രണ്ടും മൂന്നും ഭാഗങ്ങള്‍ അതാത് വര്‍ഷത്തെഉത്സവത്തോട് അനുബന്ധിച്ച് പ്രത്യേകം നിര്‍മ്മിച്ചെടുക്കുന്നവയാണ്. കാവടി ആടുന്ന ഭക്തരെ പോലെകാവടി നിര്‍മ്മിക്കുന്നവരും ആചാര അനുഷ്ടാന പ്രകാരമുള്ള ശുദ്ധവും, വൃത്തിയും സൂക്ഷിക്കണമെന്ന്നിര്‍ബന്ധമാണ്.



കാവടിയുടെ രണ്ടാമത്തെ പ്രധാന ഭാഗം “ചെണ്ട്” എന്ന് അറിയപ്പെടുന്നു. പൂക്കളുടെ ആകൃതിയില്‍മുറിച്ചെടുക്കുന്ന വിവിധ വര്‍ണ്ണ കടലാസുകളെ ചിട്ടയോടെ ഒരു കമ്പിയില്‍ കോര്‍ത്ത് മനോഹരങ്ങളായപുഷ്പങ്ങളാക്കി മാറ്റുന്നു. പിന്നീട് ഈ പുഷ്പങ്ങളെ കവുങ്ങില്‍ നിന്നു ചീന്തിയെടുത്ത് ഉരുട്ടിയെടുത്ത ഒരുദണ്ഡില്‍ ഭംഗിയായി നിരത്തി കെട്ടുന്നു. ചെണ്ടു കെട്ടല്‍ തികച്ചും ഒരു കലയാണ്. തഴക്കവും, പഴക്കവുംഒപ്പം തികഞ്ഞ കലാപാരമ്പര്യവും ഉള്ളവര്‍ക്കെ മനോഹരമായി ചെണ്ട് അലങ്കരിക്കാന്‍ സാധിക്കൂ. പൂക്കള്‍ അടുക്കി കെട്ടുന്നതിലെ എണ്ണം അനുസരിച്ച് കാവടികള്‍ തരംതിരിക്കപ്പെടും. ചിലയിടങ്ങളില്‍കാവടികളില്‍ പലതട്ടുകളില്‍ ചെണ്ട് കെട്ടാറുണ്ട്. മറ്റു ചിലയിടങ്ങളില്‍ ചെണ്ടുകള്‍ക്ക് പകരം മറ്റ്അലങ്കാര വസ്തുക്കളും ഉപയോഗിക്കുന്നു. ചെണ്ടുകള്‍ കാവടിക്കാലില്‍ മദ്ധ്യത്തായി തിര്‍ത്തസുഷിരങ്ങളിലാണ് ഉറപ്പിക്കുക. കൂടുതല്‍ ഉറപ്പിനായി ഇവയെ കാവടിക്കാലിനോട് ചേര്‍ത്ത്നൂല്‍ക്കമ്പികളാല്‍ കെട്ടി ഉറപ്പിക്കുകയും ചെയ്യുന്നു. തമിഴ്നാട്ടിലെ കാവടികളില്‍ ചെണ്ടുകള്‍ഉപയോഗിക്കാറില്ല.


മൂന്നാമത്തെ ഭാഗമാണ് കാവടിയുടെ ഹൃദയ ഭാഗം. ഇത് ഓരോ കാവടിക്കും രണ്ടെണ്ണം വീതംഉണ്ടായിരിക്കും. കാവടിക്ക് എല്ലാവിധ മോടികളും നല്‍കുന്ന ഈ ഭാഗത്തെ “കവാടം” എന്ന്അറിയപ്പെടുന്നു. കട്ടിയുള്ള കാര്‍ബോര്‍ഡുകളില്‍ അര്‍ദ്ധവൃത്താകൃതിയില്‍ വെട്ടി എടുക്കുന്ന ഈ ഭാഗംവര്‍ണക്കടലാസുകളും, വര്‍ണ ചിത്രങ്ങളും ഒട്ടിച്ചു ചേര്‍ത്ത് മോടി പിടിപ്പിക്കുന്നു. പിന്നീട് ഇതിനെകാവടിക്കാലിന്റെ നെടുകെയുള്ള രണ്ട് വശങ്ങളിലായി നൂല്‍ക്കമ്പികളാല്‍ കെട്ടി ഉറപ്പിക്കുന്നു.

നാലാമത്തെ ഭാഗം മയില്‍പ്പീലിയാണ്. ഭംഗിയേറിയ മയില്‍ പീലികള്‍ പ്രത്യേക അനുപാതത്തില്‍അടുക്കി കാവടിക്കാലിന്റെ കുറുകെയുള്ള ഭാഗത്ത് ഭംഗിയായി കെട്ടി ഉറപ്പിക്കും. സുബ്രഹ്മണ്യസ്വാമിയുടെ വാഹനമായ മയിലിനെ ഓര്‍മ്മിപ്പിക്കാനാണ് മയിലിന്റെ പീലികള്‍ കാവടിയില്‍ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഞ്ചാമത്തെ ഭാഗം ഭക്തിപൂര്‍വ്വം ഭഗവാന് സമര്‍പ്പിക്കാനായി ആടുന്ന കാവടിയില്‍ ചേര്‍ത്തു കെട്ടുന്നദ്രവ്യങ്ങള്‍ ആണ്. പാല്‍, എണ്ണ, നെയ്യ്, തേന്‍, ശര്‍ക്കര, പനിനീര്‍, കളഭം, ഭസ്മം, കര്‍പ്പൂരം എന്നിവയില്‍ഏതെങ്കിലും ഒന്ന് ചെറിയ ഒരു പാത്രത്തില്‍ അതീവ ശ്രദ്ധയോടെ നിറച്ച് അതിനെ ചോര്‍ച്ച വരാത്തവണ്ണം അടച്ച് ഒരു പട്ടു തുണിയില്‍ പൊതിഞ്ഞ് കാവടിയുടെ കാലുകളില്‍ മയില്‍ പീലികള്‍ കെട്ടുന്നഭാഗത്ത് ഉള്ളിലായി ചേര്‍ത്തു കെട്ടുന്നു. ഇത് കാവടി ആടി തുടങ്ങുമ്പോള്‍ മാത്രമാണ് കെട്ടുന്നത്. കാവടിആടി പുറപ്പെടുന്ന ഉപദേവതാ ക്ഷേത്രങ്ങളില്‍ ഭക്തി പൂര്‍വ്വം പൂജിച്ച് ഇവയെ കാവടിയോട് ബന്ധിക്കും. അതിനാല്‍ തന്നെ ക്ഷേത്ര ആചാര പ്രകാരം ഈ ദ്രവ്യമാണ് കാവടിയില്‍ ഏറ്റവും പ്രാധാന്യംഅര്‍ഹിക്കുന്നത്.

കാവടിയാട്ടത്തിലെ മറ്റു പ്രത്യേകതകള്‍

മേല്‍ വിവരിച്ച പ്രകാരം വ്രതശുദ്ധിയൊടെ ആചാരാനിഷ്ടാനങ്ങളോടെ തയ്യാറായ കാവടിയും ഏന്തികാവടി ഭക്തന്‍ തൈപ്പൂയ ദിവസം (മറ്റു ക്ഷേത്രങ്ങളില്‍ അതാത് ഉത്സവ ദിവസം) തലേന്ന് തന്നെക്ഷേത്രത്തിലെത്തുന്നു. ആ രാത്രി ക്ഷേത്രത്തില്‍ ചിലവഴിക്കുന്ന ഭക്തന്‍ പിറ്റേന്ന് അതിരാവിലെക്ഷേത്ര കുളത്തില്‍ മുങ്ങി നിവര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനത്തോടെ കാവടി തുള്ളലിന് തയ്യാറെടുക്കുന്നു. പൂയം നാളില്‍ കാവടി ആടി തീരും വരെയും, അതിന്റെ തലേന്ന് രാത്രിയിലും ഭക്തന്‍ നിരാഹാരവ്രതത്തിലായിരിക്കും എന്നതും പ്രത്യേകതയാണ്. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന കാവടിയുമേന്തിശുഭമുഹൂര്‍ത്തത്തില്‍ അടുത്തുള്ള ഉപദേവതാ ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തര്‍ അവിടെ നീന്നുംപൂജിച്ച് സ്വീകരിക്കുന്ന ദ്രവ്യങ്ങള്‍ ഭക്തി പുരസ്പരം കാവടിയില്‍ ചേര്‍ത്ത് കെട്ടി കാവടി തുള്ളലിന്തയ്യാറെടുക്കുന്നു. ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കാവടി ഘോഷയാത്ര കിലോമീറ്ററുകള്‍ നീ‍ളുന്ന, മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ഒന്നാണ്. ഭക്തിക്കൊപ്പം ഏതൊരുവനും അത്യന്തംനയനാനന്തകരമായ കാഴ്ച്ച സമ്മാനിക്കുന്ന കാവടിയാട്ട ഘോഷയാത്രകാണാന്‍ ജാതി മത വര്‍ണ്ണവ്യത്യാസങ്ങള്‍ക്ക് അതീതമായി ക്ഷേത്രങ്ങളില്‍ ജനലക്ഷങ്ങള്‍ തിങ്ങി നിറയാറുണ്ട്.

കാവടിയാട്ടം ശിവതാണ്ഡവത്തിന് തുല്യമാണ്. ചെണ്ട മേളമാണ് പ്രധാനമായി ഉപയോഗിക്കുന്നവാദ്യോപകരണം. ചിലയിടങ്ങളില്‍ കാവടി ഘോഷയാത്രയില്‍ പമ്പ മേളവും(പാണ്ടി മേളം) നാദസ്വരവും ഉപയോഗിച്ച് കാണുന്നു. രൌദ്രവും, ലസ്യവുമാണ് കാവടി തുള്ളലിന്റെ ഭാവങ്ങള്‍. ലാസ്യഭാവത്തില്‍ തുടങ്ങുന്ന കാവടി തുള്ളല്‍ ചെണ്ട മേളം പാരമ്യതയില്‍ എത്തുന്ന അവസരങ്ങളില്‍ രൌദ്രഭാവം കൈവരിക്കുന്നു. പരമ്പരാഗത നൃത്ത ഭാവങ്ങള്‍ വശമല്ലാത്ത കാവടി ഭക്തര്‍ ചെണ്ട മേളത്തിന്റെതാളത്തിനൊത്ത് തുള്ളി തിമിര്‍ക്കും.

ഇന്നു പ്രത്യക്ഷമായി എല്ലാ ക്ഷേത്രങ്ങളിലും നിലവിലില്ല എങ്കിലും പണ്ട് കാവടി ഭക്തര്‍, ഭക്തിയുടെപാരമ്യതയില്‍ ചെമ്പില്‍ തീര്‍ത്ത ശൂലങ്ങള്‍ കവിളുകള്‍, പുരികങ്ങള്‍, നാവ്, കണ്‍പോളകള്‍എന്നിവിടങ്ങളില്‍ തുളച്ച് കേറ്റിയിരുന്നു. കാവടിയാട്ടത്തിന്റെ ഏറ്റവും വൈകാരിക ഭാവങ്ങളില്‍ ഒന്നാണ്ഇത്തരം രീതികള്‍ അവലംബിക്കുന്ന കാവടിയാട്ടങ്ങള്‍. തങ്ങളുടെ ശരീരത്തിലും മനസിലുംഅടങ്ങിയിരിക്കുന്ന ദുഷ്ചിന്തകളെ, വൈരാഗ്യത്തെ അകറ്റാനായാണ് ഇത്തരത്തില്‍ സ്വയംമുറിവേല്‍പ്പിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. കാവടിയാട്ടത്തിന്റെ മൂര്‍ദ്ധന്യ അവസ്ഥയില്‍കാവടികളില്‍ പലതും നശിച്ചു പോകുകയും ചെയ്യുന്നു.

കാവടിയാട്ടം അസാനിക്കുമ്പോള്‍ അര്‍ദ്ധബോധാവസ്ഥയിലാകുന്ന ഭക്തന്‍ കരിക്കും വെള്ളം കുടിച്ച്പിന്നീട് കാവടിയില്‍ ചേര്‍ത്തു കെട്ടിയ അഭിഷേക ദ്രവ്യം പ്രധാന ക്ഷേത്രത്തിലെ ദേവന്സമര്‍പ്പിക്കുന്നതോടു കൂടി തന്റെ നാല്‍പ്പത്തി ഒന്നു നാള്‍ നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ടാനവും ഒപ്പം ഭക്തിപൂര്‍വ്വം ആചരിച്ച കാവടി തുള്ളലിനും അവസാനം കുറിക്കുന്നു.