. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday, October 7, 2010

ക്ഷേത്രം/അമ്പലം | Temple | Kerala Tourism.

ക്ഷേത്രം, അഥവാ അമ്പലം എന്നത് വിവിധ രാജ്യങ്ങളില്‍ വിവിധ മതസ്ഥരുടെ ഇടയില്‍ വേരൂന്നിയ ഒരു ആരാധനാലയാ സങ്കല്‍പ്പമാണ്. ഹിന്ദു, ബുദ്ധ, ഗ്രീക്ക്, ജൈനരുടെ ആരാധനാലയങ്ങളെ ക്ഷേത്രം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നു. ക്ഷേത്രം എന്ന വാക്ക് ക്ഷേത്ര് എന്ന സംസ്കൃത വാക്കില്‍ നിന്നും ഉത്ഭവിച്ചിരിക്കുന്നു. ക്ഷേത്ര് എന്ന പദത്തിന്റെ അര്‍ത്ഥം ശരീരം എന്നാണ്. ശരീരം എന്നാല്‍ ആകാരമുള്ളത് എന്ന് വിവക്ഷ. ക്ഷേത്രത്തിന്റെ മലയാള പദമായി ഉപയോഗിക്കുന്നത് ആദി ദ്രാവിദ ഭാഷയാ‍യ തമിഴില്‍ നിന്നു കടമെടുത്ത അമ്പലം എന്ന വാക്കാണ്. പക്ഷേ ഈ വാക്കിന് ക്ഷേത്രം എന്ന വാക്കുമായി പുലബന്ധം പോലും ഇല്ല. അമ്പലം എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം അന്‍പുള്ള ഇടം എന്നാണ്. ഭക്തര്‍ക്ക് അന്‍പ് അല്ലെങ്കില്‍ കരുണ ലഭിക്കുന്ന ഇടം എന്നു ചുരുക്കം. അതായത് അമ്പലം എന്ന വാക്ക് ആധുനിക മലയാളഭാഷയുടെ സംഭാവനയാണെന്ന് നിസംശയം പറയാം.


  ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സാംസ്കാരികം, സാഹിത്യം എന്നീ മേഖലകളിൽ അഭൂതപൂർവ്വമായ വളർച്ചയുണ്ടാക്കിയ ബി സി 320 മുതൽ 550 വരെ ഭാരതം ഭരിച്ചിരുന്ന ഗുപ്തരാജാക്കന്മാരുടെ കാലം മുതലുള്ള ക്ഷേത്രങ്ങളോ ക്ഷേത്രാവശിഷ്ടങ്ങളോ മാത്രമേ ഇന്ന് നിലവിലുള്ളു എന്നത് ചരിത്രകാരന്മാ‍രില്‍ അല്‍പ്പം അത്ഭുതവും, അങ്കലാപ്പും ഉളവാക്കിയിട്ടുണ്ട്. കാരണം പ്രാചീന കാലം മുതല്‍ ആരാധന മനുഷ്യന്റെ ദിനചര്യകളില്‍ ഒന്നാണെന്ന് എഴുതപ്പെട്ട ലിഘിതങ്ങളില്‍ എല്ലാം വിവരിച്ചിട്ടുണ്ട് എങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ എങ്ങനെ അപ്രത്യക്ഷമായി എന്നത് ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കുന്നു.


ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം

പുരാതന കാലം മുതൽക്കേ ആരാധന നടന്നിരുന്നു എങ്കിലുംആരാധനാലയത്തെ ക്ഷേത്രം എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് ആര്യ ബ്രാഹ്മണർ ആണെന്ന് വിശ്വസിക്കപ്പെടുന്നു‌. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലം മുതൽക്കേ ആരാധന ചെയ്തിരുന്ന പ്രത്യേകം സ്ഥലങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ല. മറിച്ച് തുറസ്സായ സ്ഥലങ്ങളിൽ വച്ചായിരുന്നു ആരാധന. ആദ്യകാലങ്ങളിൽ സൂര്യനേയും കടലിനേയും ഇടിമിന്നലിനേയും മറ്റുമാണാരാധിച്ചിരുന്നതെങ്കിലും പിന്നീട് ഒറ്റക്കൊമ്പൻ, കാള, മാൻ , ലിംഗം തുടങ്ങി പല രൂപങ്ങളേയും ആരാധിച്ചിരുന്നു. ഇവയുടെ വിവിധഭാവങ്ങള്‍ക്ക് മനുഷ്യനില്‍ നേരിട്ട്  ആധിപത്യം ചെലുത്താന്‍ കഴിവുണ്ട് എന്ന തിരിച്ചറിവാകണം ഇത്തരം ആരാധനയുടെ ഉറവിടം. മേൽക്കൂരയില്ലാത്ത ഇവയാണ് ആദ്യത്തെ ക്ഷേത്രങ്ങൾ എന്ന് വിളിക്കാവുന്നവ. തുറന്ന ക്ഷേത്രങ്ങൾ എന്ന് ഇവയെ വിളിക്കാം.


  പെരുവനം മഹാദേവക്ഷേത്രം

കേരളത്തിൽ ആദ്യമായി അധിവസിച്ചത് ഇന്നത്തെ ആദിവാസികളുടെ മുൻ‍ഗാമികളും ദ്രാവിഡരുമായിരുന്നു. ദ്രാവിഡർ നരവംശശാസ്ത്രപരമായി മെഡ്ഡിറ്ററേനിയൻ തടങ്ങളില്‍ നിന്നുള്ളവരെത്രെ,. മരുമക്കത്തായികളായ ഇവർ ഭൂമി, സൂര്യൻ, അമ്മദൈവം, സർപ്പം എന്നിങ്ങനെ വിവിധ ആരാധനാ രീതികള്‍ അവലംബിച്ചിട്ടുള്ളവരായിരുന്നു. തുറസ്സായ സ്ഥലത്തായിരുന്നു ആരാധന. കേരളത്തിലെ ‌കാവുകളും മറ്റും ഇത്തരത്തില് തുറസ്സായ ആരാധനാലയങ്ങളായിരുന്നു. അമ്മ ദൈവത്തെയാണ്‌ കാവുകളില് ആരാധിച്ചിരുന്നത്. ആദിവാസികൾ വേട്ടദൈവങ്ങളേയും മല ദൈവത്തേയും ആരാധിച്ചു പോന്നു.

നീര്‍വിളാകം ശ്രീധര്‍മ്മശാസ്താ ഗ്രാമക്ഷേത്രം

കേരളത്തിൽ ആദ്യമായി എത്തിയ മതം ജൈനമതവും അതിനെ പിന്തുടർന്ന് ബുദ്ധമതവുമായിരുന്നു. അതുകൊണ്ട് തന്നെ കേരളത്തില്‍ ഇന്നു കാണുന്ന പുരാതന ഹൈന്ദവ ക്ഷേത്രങ്ങള്‍ പലതും ബുദ്ധന്മാരോ, ജൈനരോ ആരാധിച്ചിരുന്ന ക്ഷേത്രങ്ങളെ പിടിച്ചെടുത്തവയോ അല്ലെങ്കില്‍ ബുദ്ധരുടെയും, ജൈനരുടെയും നിഷ്കാസനത്തിനു ശേഷം പുനര്‍നിര്‍മ്മിക്കപ്പെട്ടവയോ ആണ്. ബുദ്ധമതവുമായി ബന്ധപ്പെട്ട പല ആചാരങ്ങളും അതേപടി പിന്തൂടരുന്ന ക്ഷേത്രങ്ങള്‍ പോലും ഇന്നും നിലനില്‍ക്കുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ കാ‍ണുന്ന കെട്ടു കാഴ്ച്ചകള്‍ ബുദ്ധമതാചാരവുമായി ബന്ധപ്പെട്ടതാണെന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നു.തെയ്യവും, പടയണിയും ബുദ്ധമത അനുഷ്ടാനങ്ങളായിരുന്നു എന്ന് ചരിത്രക്കാരന്മാര്‍ അവകാശപ്പെടുന്നു.

  ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

മഹാക്ഷേത്രങ്ങളിലെ ശ്രീകോവിലുകള്‍ മിക്കവയും ദീര്‍ഘ വൃത്താകൃതിയിലോ ദീര്‍ഘ ചതുരാകൃതിയിലോ നിര്‍മ്മിച്ചവയാണ്. വടക്കേ ഇന്‍ഡ്യന്‍ ക്ഷേത്രങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്‍ തടികളാല്‍ തീര്‍ത്ത നിര്‍മ്മിതി കൂടുതലായി കാണപ്പെടുന്നതിനു പണ്ടുണ്ടായിരുന്ന നിബിഡ വനസമൃദ്ധി തന്നെ കാരണം. വലിയ പാറകള്‍ ചെത്തി മിനുക്കി തീര്‍ത്ത ശക്തമായ തറകള്‍ക്കു മുകളില്‍ പാറകള്‍ ചെത്തി മിനുക്കിയതൊ അല്ലെങ്കില്‍ തടിയില്‍ തീ‍ര്‍ത്തതോ അല്ലെങ്കില്‍ പാറയൂടെയും, തടിയുടെയും മിശ്രഭാവത്തിലോ ഭിത്തികള്‍ തീര്‍ത്തിരിക്കുന്നു. അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒഴികെ കേരളത്തിലെ ഒട്ടു മിക്ക മഹാ ക്ഷേത്രങ്ങള്‍ക്കും തടിയിലും ഓടിലും തീര്‍ത്ത മേല്‍ക്കൂരകളാണ് ഉള്ളത്. അപൂര്‍വ്വം ചില ക്ഷേത്രങ്ങളോ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയുടെ ചില ഭാഗങ്ങളോ പാറകള്‍ അടുക്കി മനോഹരമാക്കിയിരിക്കുന്നതായും കാണുന്നു. ഇന്ന് അവയെല്ലാം ചെമ്പു തകിടുകള്‍ക്കോ, സ്വര്‍ണ പാളികള്‍ക്കോ വഴിമാറി എന്നതു വിചിത്രമായ മറ്റൊരു വസ്തുത. അപൂര്‍വ്വം ക്ഷേത്രങ്ങള്‍ ഒന്നിലധികം നിലകളിലും കാണപ്പെടുന്നു.

 ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം

ക്ഷേത്രങ്ങള്‍ നില നില്‍ക്കുന്നിടത്തോളം കാലം അത് കലകളുടെയും, കലാകാരന്മാരുടെയും സംഗമസ്ഥാനങ്ങളായി നിലനില്‍ക്കും എന്നതില്‍ സംശയം ഇല്ല. ചെണ്ടയും, നാഗസ്വരവും, പഞ്ച വാദ്യവും, കളമെഴുത്തും, അഷ്ടപദി പാട്ടും മാത്രമല്ല പൂജകള്‍ക്കൊപ്പമുള്ള ശംഖൊലിയും, മണിനാദങ്ങളും വരെ കലകളായി വിശേഷിപ്പിക്കപ്പെടുന്നു. അതേ പോലെ ക്ഷേത്ര നിര്‍മ്മാണവും അത്യപൂര്‍വ്വങ്ങളായ കലകളുടെ കൂടിച്ചേരലുകളാണ്. ശില്‍പ്പകലയും, ചിത്ര കലയും സംഗമിക്കുന്ന മറ്റൊരിടം കണ്ടെത്തുക പ്രയാസം തന്നെ.

 വൈക്കം മഹാദേവ ക്ഷേത്രം

ക്ഷേത്രത്തെയും, ക്ഷേത്രാചാരങ്ങളേയും കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്ന കുലര്‍ണവ തന്ത്രയില്‍ ക്ഷേത്രത്തെ ശിവഭഗവാന്റ ശരീരത്തോട് ഉപമിക്കുന്നു. അതുകൊണ്ട് തന്നെ ക്ഷേത്രവും ശരീരവുമായി ബന്ധപ്പെട്ട സങ്കല്‍പ്പത്തിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നു വിശ്വസിക്കുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങളില്‍ ഏറിയപങ്കും ശരീരസങ്കല്‍പ്പത്തില്‍ തീര്‍ത്തവ തന്നെയാണ്. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ശരീരത്തിന്റെ വിവിധഭാഗങ്ങളെ സങ്കല്‍പ്പിച്ചാണ്. ശ്രീകോവില്‍ അല്ലെങ്കില്‍ ഗര്‍ഭഗുഹം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഗം തലയായും, അകത്തെ ബലിവട്ടം മുഖമായും, നമസ്കാര മണ്ഡപം ഗളമായും, നാലമ്പലം കൈകളായും, പ്രദ്ദിക്ഷണവഴി ഉദരമായും, പുറംമതില്‍കെട്ട് കാലുകളായും, ഗോപുരം കാല്‍പ്പാദങ്ങളായും വിശേഷിക്കപ്പെടുന്നു. ക്ഷേത്രവും പരിസരവും ദേവന്റെ ശരീര ഭാഗങ്ങളായും, അവിടെ കുടികൊള്ളുന്നു എന്നു വിശ്വസിക്കപ്പെടുന്ന ശക്തിയെ പരമശിവന്റെ ആത്മാശമായും ക്ഷേത്രകൊടിമരം ഭഗവല്‍ശക്തിയെ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന നാഡീവ്യൂഹങ്ങള്‍ അടങ്ങിയ നട്ടെല്ലായും കരുതപ്പെടുന്നു. ദേവന്മാരുടെ ദേവന്‍ എന്ന് ശിവഭഗവാനെ കരുതുന്നതിനാലാണ്  ക്ഷേത്രങ്ങളില്‍ കുടികൊള്ളുന്നു എന്നു വിശ്വസിക്കപ്പെടുന്ന ശക്തിക്കതീതമായി ഏതൊരു ക്ഷേത്രത്തെയും ശിവഭഗവാന്റെ ശരീരത്തോട് ഉപമിക്കുന്നത്.

ഇനി ക്ഷേത്രത്തിന്റെ പ്രധാനഭാഗങ്ങളെ കുറിച്ചും അതിന്റെ നിര്‍മ്മാണ രീതിയെ കുറിച്ചും അല്‍പ്പം വിശദീകരിക്കാം.

ബിംബം അഥവാ വിഗ്രഹം.


 കല്ലില്‍ തീര്‍ത്ത വെങ്കിടേശ ചലപതി വിഗ്രഹം

ബിംബം എന്ന വാക്കിന്റെ അര്‍ത്ഥം പ്രതിനിധി എന്നും, വിഗ്രഹം എന്നാല്‍ രൂപം എന്നുമാണ്. ബിംബം അഥവാ വിഗ്രഹമാണ് ഒരു ക്ഷേത്രത്തിന്റെ പ്രധാന ഭാഗമായി കണക്കാക്കപ്പെടുന്നത്. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തനിലേക്ക് നേരിട്ടു ഭക്തിപരമായ സംവേദനം നടത്തുന്നത് ദേവന്റെ പ്രതിനിധി എന്നോ, ദേവന്റെ പ്രതിബിംബം എന്നോ വിശേഷിപ്പിക്കുന്ന വിഗ്രഹമാണ്.   മഹാക്ഷേത്രങ്ങളില്‍ വിഗ്രഹം കുടികൊള്ളുന്നത് ഭൂമിശാസ്ത്രപരമായി ക്ഷേത്രത്തിന്റെ മദ്ധ്യഭാഗത്താണ്. ക്ഷേത്ര വിഗ്രഹങ്ങള്‍ പൊതുവെ ശില്‍പ്പികള്‍ അവരുടെ ഭാവനയില്‍ തീര്‍ത്ത ദേവീ ദേവ രൂപങ്ങള്‍ കല്ലുകളിലോ, മരത്തിലോ, പഞ്ച ലോഹങ്ങളിലോ തീര്‍ത്തവയാവും. സ്വയംഭൂ എന്നു വിശേഷിക്കപ്പെടുന്ന രൂപമില്ലാത്ത ധാരുക്കളും ഒട്ടനവധി ക്ഷേത്രങ്ങളില്‍ ബിംബങ്ങളായി പൂജിക്കപ്പെടുന്നു. കേരളത്തിലെ ഗ്രാമക്ഷേത്രങ്ങളില്‍ ഏറിയപങ്കും ഇത്തരം രൂപമില്ലാത്ത ധാരുശിലകളെ പൂജിക്കുന്നവയാണ്. പ്രസിദ്ധമായ ശബരിമല ക്ഷേത്ര വിഗ്രഹവും സ്വയംഭൂവാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്തരം ക്ഷേത്രങ്ങളിലെ സ്വയംഭൂ ശിലകള്‍ക്ക് മുന്നില്‍ സങ്കല്‍പ്പ ദേവന്റെ രൂപങ്ങള്‍ പഞ്ചലോഹത്തിലോ, സ്വര്‍ണത്തിലോ തീര്‍ത്ത് ഭക്തര്‍ക്ക് സംവേദ യോഗ്യമാക്കി തീര്‍ത്തിരിക്കുന്നതായും കാണപ്പെടുന്നു. അത്തരം ഒരു ശിലയാണ് ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് ഒരുക്കിയിരിക്കുന്ന നാം പുറമേ നിന്നു കാണുന്ന അയ്യപ്പ വിഗ്രഹം. വിഗ്രഹങ്ങള്‍ പൂര്‍ണകായത്തിലും, അര്‍ദ്ധകായത്തിലും ഇതൊന്നും അല്ലാതെ വെറും മുഖം മാത്രമായും കാണപ്പെടുന്നു. ഗുരുവായൂര്‍ ഉള്‍പ്പെടെ മഹാക്ഷേത്രങ്ങളില്‍ പലതിലും പൂര്‍ണകായ വിഗ്രഹങ്ങള്‍ നമ്മുക്ക് ധര്‍ശിക്കാം. ക്ഷേത്രങ്ങളെ സംബദ്ധിച്ചുള്ള ഐതീഹങ്ങളാണ് വിഗ്രഹങ്ങളുടെ രുപവും, ഭാവവും നിശ്ചയിക്കപ്പെടുന്നത്.

ശ്രീകോവില്‍ 



 വൃത്താകൃതിയിലുള്ള ശ്രീകോവില്‍ മാതൃക

ഒരു ക്ഷേത്രത്തിന്റെ പ്രതിഷ്ടാഗ്രഹമാണ് ശ്രീകോവില്‍. ദേവന്റെ വാസസ്ഥലം എന്ന അര്‍ത്ഥത്തില്‍ ശ്രീ അല്ലെങ്കില്‍ ഐശ്വര്യം വസിക്കുന്ന ഇടം ശ്രീകോവില്‍ എന്നു വിളിക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ ഏറ്റവും പരിപാവനമായ ഈ ഇടത്തിലേക്ക് താന്ത്രികവിദ്യകളില്‍ പ്രാവീണ്യം നേടിയ ക്ഷേത്ര പൂജാരിമാര്‍ക്കോ, ക്ഷേത്ര തന്ത്രികള്‍ക്കോ മാത്രമേ പ്രവേശനമുള്ളു. മുന്‍പ് ബ്രാഹ്മണ കുലത്തില്‍ പെട്ട ആഡ്യവിഭാഗത്തിനു മാത്രം വിധിച്ചിരുന്ന താന്ത്രികവിദ്യ ഇന്നു സാധാരണക്കാരനു പോലും സ്വായത്തമാക്കാമെന്നതിനാല്‍ പണ്ടുകാലത്തെ പോലെ ശ്രീകോവിലില്‍ ബ്രാഹ്മണകുലജാതര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന നിഷ്കര്‍ഷ ഇന്നു നിലവിലില്ല. താന്ത്രിക വിദ്യകളില്‍ പ്രാവീണ്യമുള്ള  ശുദ്ധവൃത്തിയുള്ള ഏതൊരു ഹിന്ദുമതവിശ്വാസിക്കും ഇന്നു ശ്രീകോവിലില്‍ പ്രവേശിക്കാം. ശ്രീകോവിലിന് സാധാരണയായി വലുപ്പം കുറഞ്ഞ ഒരു പ്രധാന വാതില്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ജനലുകളോ വെളിച്ചം കടക്കാനുള്ള മറ്റു മാര്‍ഗ്ഗങ്ങളോ ഉണ്ടായിരിക്കില്ല. ശ്രീകോവിലിന്റെ വാതിലിന്റെ മദ്ധ്യഭാഗത്തു നിന്ന് വരക്കുന്ന നേര്‍‌രേഖ പുറത്ത് ഗോപുര വാതിലിന്റെ മദ്ധ്യത്തിലൂടെ കടന്നു പോകുന്ന രീതിയിലാണ് ക്ഷേത്ര നിര്‍മ്മിതി. അതിനാല്‍ തന്നെ ശ്രീകോവിലില്‍ കുടിയിരുത്തിയിരിക്കുന്ന ദേവാംശവിഗ്രഹത്തെ പുറത്ത് ഗോപുരവാതിലില്‍ എത്തുമ്പോള്‍ തന്നെ ഒരു തടസ്സവും കൂടാതെ ദര്‍ശിക്കാന്‍ കഴിയും. ക്ഷേത്ര വിഗ്രഹത്തിലേക്ക് വെളിച്ചം വീഴ്ത്തുന്ന ഏക കവാടം അതിന്റെ പ്രധാന കവാടം മാത്രമായതിനാലും, കവാടത്തിന്റെ ഏതാണ്ട് ഏറിയപങ്കും മേല്‍ക്കൂരയാല്‍ മറക്കപ്പെട്ടിരിക്കുന്നതിനാലും വിഗ്രഹത്തിലേക്ക് വെളിച്ചം പകരുവാന്‍ ശ്രീകോവിലുനുള്ളില്‍ ധാരാളം തൂക്കുവിളക്കുകള്‍ പ്രകാശിപ്പിക്കാറുണ്ട്. ഒപ്പം വിഗ്രഹത്തിന്റെ ശിരസ്സിനു പിറകിലായി അതീവ വികരണശേഷിയുള്ള വൃത്താകൃതിയില്‍ തീര്‍ത്ത ദര്‍പ്പണം വിഗ്രഹത്തിന് കൂടുതല്‍ ശോഭ പകരും. ഈ ദര്‍പ്പണത്തെ ചന്ദ്രപ്രഭ എന്നറിയപ്പെടുന്നു. മഹാക്ഷേത്രങ്ങളിലെ ശ്രീകോവിലുകള്‍ വലുപ്പത്തില്‍ മുന്നില്‍ നില്‍ക്കുന്നതു പോലെതന്നെ അതിന് പുറത്ത് കാണുന്ന പ്രധാന ഭിത്തികള്‍ക്കുള്ളിലായി ഒന്നിലധികം ഇടനാഴികളും ഭിത്തികളും കാണപ്പെടും. പൂജാകര്‍മ്മങ്ങളുടെ ഭാഗമായി പൂജാരികള്‍ക്ക് ദേവനെ വലംവെയ്ക്കുന്നതിനും, പൂജാദ്രവ്യങ്ങള്‍ സൂക്ഷിക്കുന്നതിനുമായി ഈ ഇടനാഴികള്‍ ഉപയോഗിക്കുന്നു.


 ദീര്‍ഘ ചതുരാകൃതിയിലുള്ള ശ്രീകോവില്‍ മാതൃക

മിക്ക മഹാക്ഷേത്രങ്ങളുടെയും ശ്രീകോവിലുകള്‍ വൃത്താകൃതിയിലോ,  ദീര്‍ഘ വൃത്താകൃതീയിലോ കാണപ്പെടുന്നു. ഗ്രാമക്ഷേത്രങ്ങളുടെ ശ്രീകോവിലുകള്‍ ചതുരാകൃതിയിലോ, ദീര്‍ഘചതുരാകൃതിയിലോ കാണപ്പെടുന്നു. ശബരിമല ക്ഷേത്രം മഹാക്ഷേത്ര സങ്കല്‍പ്പത്തില്‍ നിര്‍മ്മിച്ചതല്ലാത്തതിനാല്‍ ആ ക്ഷേത്രത്തിന് ദീര്‍ഘചതുരാകൃതിയിലുള്ള ശ്രീകോവിലാണുള്ളത്. എന്നാല്‍ ചതുരാകൃതിയില്‍ ശ്രീകോവിലുകള്‍ നിര്‍മ്മിച്ചിരിക്കുന്ന മഹാക്ഷേത്രങ്ങളും, വൃത്താകൃതിയില്‍ ശ്രീകോവിലുകള്‍ നിര്‍മ്മിച്ചിരിക്കുന്ന ഗ്രാമക്ഷേത്രങ്ങളും അപൂര്‍വ്വങ്ങളുമല്ല. വനദുഃര്‍ഗയെ ഉള്‍പ്പെടെ ചില ഉഗ്രമൂര്‍ത്തികളെ ആരാധിക്കുന്ന  അപൂര്‍വ്വം ചില ക്ഷേത്രങ്ങളുടെ ശ്രീകോവിലുകളുടെ വിഗ്രഹത്തിനു തൊട്ടുമുകളിലുള്ള മേല്‍ക്കൂരയുടെ ഭാഗം തുറന്നു കാണപ്പെടുന്നു. പ്രകൃതിയുടെ മാറിവരുന്ന രൂപഭാവങ്ങള്‍ വിഗ്രഹത്തിലേക്ക് നേരിട്ടെത്തുക എന്ന സങ്കല്‍പ്പമാണ് ഇതിനു പിന്നില്‍.

ഇടനാട് ഗ്രാമക്ഷേത്രം പുതുക്കി പണിതപ്പോള്‍. ഇന്‍സെറ്റില്‍ പഴയ ക്ഷേത്രം.

വിഗ്രഹം ഭൂമിശാസ്ത്രപരമായി ക്ഷേത്രത്തിന്റെ മദ്ധ്യത്തിലായിരിക്കും എന്ന് മുന്‍പ് സൂചിപ്പിച്ചിരുന്നല്ലോ. അതുകൊണ്ട് തന്നെ വിഗ്രഹതില്‍ നിന്നും ശ്രീക്കോവിലിന്റെ പുറംഭിത്തിയിലേക്കുള്ള അളവും ഏതു ഭാഗത്ത് നിന്ന് നോക്കിയാലും സമം ആയിരിക്കും. പുതുക്കിപണിയുന്ന ക്ഷേത്രങ്ങളുടെ മേല്‍ക്കൂരകള്‍ കോണ്‍ക്രീറ്റുകള്‍ക്ക് വഴിമാറുന്നുണ്ടെങ്കിലും പഴയ നിര്‍മ്മിതിയിലുള്ള ക്ഷേത്രങ്ങളുടെ തടിയിലും മേച്ചിലോടിലും തീര്‍ത്ത മേല്‍ക്കൂരകളുടെ സംഗമസ്ഥാനവും വിഗ്രഹത്തിന് തൊട്ടു മുകളിലായിരിക്കും. ചരിച്ചു നിര്‍മ്മിച്ച ഇത്തരം മേല്‍ക്കൂരകളുടെ സംഗമാസ്ഥാനത്തിനെ “താഴികക്കുടം” എന്നു വിളിക്കപ്പെടുന്നു. ഉയര്‍ന്നു നില്‍ക്കുന്ന ക്ഷേത്ര ശ്രിക്കോവിലുകള്‍ക്ക് മിന്നല്‍ രക്ഷാകവചം കൂടി തീര്‍ക്കുന്ന നിലയില്‍ ചെമ്പിലോ, പഞ്ചലോഹത്തിലോ നിര്‍മ്മിച്ച താഴികക്കുടങ്ങള്‍ ക്ഷേത്രങ്ങല്‍ക്ക് പ്രത്യേക ചാരുത പകരുന്നവകൂടിയാണ്. ക്ഷേത്ര നിര്‍മ്മാണ വേളയില്‍ താഴികക്കുടം പ്രതിഷ്ടാ ചടങ്ങ് നിര്‍മ്മാണശേഷമുള്ള മൂര്‍ത്തി പ്രതിഷ്ടാ ചടങ്ങിനോളം വിശേഷപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഏതു ചെറു ക്ഷേത്രത്തിനും താഴികക്കുടം നിര്‍ബന്ധമാണ്. ശ്രീകോവിലിനെ ശിവഭഗവാന്റെ ശിരസ്സായി സങ്കല്‍പ്പിക്കുന്നതിനാല്‍ താഴികക്കുടം ഭഗവാന്റെ മുടിക്കെട്ടായി വിശ്വസിച്ച് ആരാധിക്കുന്നു. ഭക്തര്‍ പ്രദിക്ഷിണ വേളയില്‍ ക്ഷേത്രത്തിന്റെ കന്നിമൂലയില്‍ നിന്ന് താഴികക്കുടം നോക്കി തൊഴുത് വന്ദിക്കുന്നത് ഭഗവല്‍പ്രസാദനത്തിന് വഴിയൊരുക്കും എന്നും വിശ്വസിക്കപ്പെടുന്നു.


 ആധുനിക രീതിയില്‍ പണികഴിപ്പിക്കാനുദ്ദേശിക്കുന്ന ഒരു ക്ഷേത്ര മാതൃക

ക്ഷേത്ര ശ്രീകോവിലുകള്‍ പൊതുവെ തടിയുടെയും, കല്ലുകളുടെയും ഒരു മിശ്രണമാണ്. ചെത്തി മിനുക്കിയ കല്ലുകളാല്‍ തീര്‍ത്ത തറയില്‍ വിഗ്രഹം പ്രതിഷ്ടിക്കാനായി പ്രത്യേക ഇടമൊരുക്കും. മഹാക്ഷേത്രങ്ങളുടെ ശ്രീകോവില്‍ ഭിത്തികളും കല്ലില്‍ തീര്‍ക്കപ്പെട്ടവയായി കാണപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ പുതുക്കി പണിത പലക്ഷേത്രങ്ങളുടെയും ശ്രീകോവില്‍ ഭിത്തികള്‍ ചുണ്ണാമ്പും, കക്കയും ചേര്‍ത്ത മിശ്രിതത്തില്‍ ചെങ്കല്ലുകളാല്‍ തീര്‍ത്തതാണ്. ഇപ്പോള്‍ പുതുക്കി പണിയുന്നവ ഇന്നത്തെ ആധുനിക നീര്‍മ്മാണ രീതിയില്‍ ഉപയോഗിക്കുന്ന സാമഗ്രികള്‍ ഉപയോഗിച്ചുമാണ് നിര്‍മ്മിക്കുന്നത്. തൊട്ടുമുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോഷോപ്പ് ചിത്രം തികച്ചും ആധുനിക നിര്‍മ്മാണ രീതിയില്‍ പുതുക്കി പണിയുന്ന ഒരു ഗ്രാമക്ഷേത്രത്തിന്റെതാണ്.