. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Saturday, August 15, 2009

മാവേലിക്കര | Mavelikkara | Kerala Tourism.

പൌരാണികമായ പ്രത്യേകതകളാല്‍ സമ്പന്നമായ മാവേലിക്കരക്ക് പക്ഷെ ചരിത്രത്തില്‍ നാനൂറ് വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് എഴുതപ്പെട്ട ലിഖിതങ്ങള്‍ ഒന്നും തന്നെയില്ല എന്നത് ചരിത്രാന്വേഷണ കുതുകികള്‍ക്ക് നിരാശപകരുന്ന വാര്‍ത്തതന്നെയാവാം.


നാനൂറ് വര്‍ഷം മുന്നെ മാവേലിക്കര പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് ഒരു ചരിത്ര പുസ്തകത്തിലോ, പൌരാണികമായ ലിഖിതങ്ങളിലോ അല്ലെന്നുള്ളതും കൌതുകമുണര്‍ത്തുന്ന വസ്തുതയാണ്.


നാനൂറു വര്‍ഷത്തോളം പഴക്കം കല്‍പ്പിക്കപ്പെട്ടിട്ടുള്ള കണ്ടിയൂര്‍മറ്റം പടപ്പാട്ടിലാണ് ഏറ്റവും പഴയ മാവേലിക്കര പരാമര്‍ശം കാണാന്‍ കഴിയുക.


ചരിത്രം


അറിയപ്പെടുന്ന മാവേലിക്കരയുടെ ചരിത്രം തുടക്കമിട്ടിരിക്കുന്നത് മഠത്തിക്കൂര്‍ രാജവംശത്തിന്റെ അധിപനായ മാവേലി രാജാവില്‍ നിന്നാണ്. മാവേലിയാല്‍ ഭരിക്കപ്പെട്ടിരുന്ന ദേശം എന്ന നിലയിലാണ് ഈ പ്രദേശത്തിന് മാവേലിക്കര എന്ന പേരു കിട്ടിയത് എന്ന് ചരിത്രം പറയുന്നു.


മഠത്തിങ്കൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായി നിശ്ചയിക്കപ്പെട്ടിരുന്നത് കമ്പവും കൂടല്ലൂരും ആയിരുന്നു.ഈ രാജ്യം ഏതാണ്ട് മദ്ധ്യതിരുവിതാംകൂര്‍ വരെ നീണ്ടുകിടന്നിരുന്നു.






അതിനു ശേഷം ഈ പ്രദേശങ്ങള്‍ ഓടനാട് എന്ന രാജ്യത്തിന്റെ ഭാഗമായി മാറി. ഈ രാജ്യത്തെ ഓണാട്ടുകര എന്നും അറിയപ്പെട്ടിരുന്നു. ഓണാട്ടുകരയുടെ ഭാഗങ്ങള്‍ ആയിരുന്നു ദേശിംഗനാട് (ഇന്നത്തെ കൊല്ലം) അതിനോടൊപ്പം ഇന്നത്തെ മാവേലിക്കര, കരുനാഗപ്പള്ളി, കാര്‍ത്തികപള്ളി താലൂക്കുകളും. കായംകുളം രാജാവിന്റെ അധീനതയിലായിരുന്ന ഈ രാജ്യത്തിന്റെ ആദ്യ തലസ്ഥാനം കണ്ടിയൂര്‍ മറ്റം ആയിരുന്നു. പിന്നീട് എരുവയും അതിനു ശേഷം കൃഷ്ണപുരവും തലസ്ഥാനമായി. പക്ഷെ 1746 ല്‍ മാര്‍ത്താണ്ട‌വര്‍മ്മ മഹാരാജാവ് ഓണാട്ടുകരയെ തിരുവിതാംകൂറിന്റെ ഭാഗമാക്കി തീര്‍ത്തു.


ഓണാട്ടുകര നാലു കോവിലകങ്ങള്‍ ചേര്‍ന്ന ഒരു പ്രദേശമായിരുന്നു. പേരകത്ത്, ചേറായി, പുതിയിടത്ത്, പഴയിടത്ത് എന്നിവ ആയിരുന്നു ആ കോവിലകങ്ങള്‍. പിന്നീട് ഓണാട്ടുകര വിഭജിച്ച് രണ്ട് ദേശങ്ങളായി മാറുകയുണ്ടായി. അതില്‍ ഒരു ഭാഗം വേണാട് രാജ്യവുമായി ലയിക്കുകയുണ്ടായി. മറ്റൊന്ന് കായംകുളം എന്ന രാജ്യമായി തുടര്‍ന്നു.


1737ല്‍ രാമയ്യന്‍ വേണാടിന്റെ ദളവയായി വാഴിക്കപെട്ടു. ഈ സമയത്തു തന്നെ അച്ചുത വാര്യര്‍ എന്ന കായംകുളത്തിന്റെ പടത്തലവന്‍ രാമയ്യന്‍ ദളവയാല്‍ കൊലചെയ്യപ്പെട്ടു. ഇത് കായംകുളത്തേയും വേണാട് രാജ്യത്ത് ലയിക്കാന്‍ പ്രേരിപ്പിച്ചു. ദളവ പിന്നീട് മാവേലിക്കരയെ ഒരു പ്രമുഖ വ്യാപാര കേന്ദ്രമാക്കി ഉയര്‍ത്തുകയും ചെയ്തു. രാമയ്യന്റെ കാലത്താണ് പ്രസിദ്ധമായ മാവേലിക്കര പണ്ടകശാല സ്ഥാപിക്കപ്പെട്ടത്.




1753 ല്‍ തിരുവിതാം കൂര്‍ രാജ്യം ഡച്ചുകാരുമായി ഒരു കരാറില്‍ ഏര്‍പ്പെടുകയുണ്ടായി. ഡച്ചുകാര്‍ ഒരിക്കലും തിരുവിതാംകൂറിനെ ആക്രമിക്കില്ല എന്ന ആ ഉടമ്പടി ഒപ്പിട്ടത് മാവേലിക്കരയില്‍ വച്ചായിരുന്നു. ഇതിന്റെ ഓര്‍മ്മക്കായി ഡച്ചുകാര്‍ ഒരു സ്തംഭ വിളക്കു മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സംഭാവന നല്‍കുകയുണ്ടായി. ഇന്നും പ്രൌഡിയോടെ നിലനില്‍ക്കുന്ന ഈ വിളക്കില്‍ ഒരു ഡച്ച് പട്ടാളക്കാരന്‍ തന്റെ തോക്ക് താഴേക്ക് ചൂണ്ടി നില്‍ക്കുന്ന ഒരു പ്രതിമയും കാണാന്‍ കഴിയും.


രാമയ്യന്‍ ദളവ മാവേലിക്കരയില്‍ ഒരു കോട്ടയും സ്ഥാപിക്കുകയുണ്ടായി. വേലുതമ്പി ദളവയുടെ കാലശേഷം 1809ല്‍ ബ്രിട്ടീഷ് ഭരണാധികാരിയായ ലോര്‍ഡ് മക്കല്ലം ഈ കോട്ട തകര്‍ത്തു കളഞ്ഞു. മാവെലിക്കര പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലം ഇന്ന് കോട്ടക്കകം എന്ന പേരില്‍ അറിയപ്പെടുന്നു. മാവെലിക്കര ശ്രീ കൃഷണ ക്ഷേത്രത്തോട് വളരെ അടുത്തായി തന്നെ രാജ പ്രൌഡിയോടെ ദളവാ മഠവും സ്ഥിതി ചെയ്യുന്നു.


മാവേലിക്കരയോടുള്ള അമിത സ്നേഹം കാരണം ശ്രി മൂലം തിരുന്നാള്‍ ബാലരാമവര്‍മ്മ തമ്പുരാന്‍ ഇവിടെ നിന്ന് രണ്ട് പാണിഗ്രഹണം നടത്തുകയുണ്ടായി. അതില്‍ മൂത്ത ആള്‍ സേതു ലക്ഷ്മീഭായി തമ്പുരാട്ടി പിന്നീട് തിരുവിതാംകൂറിന്റെ റീജന്റ് (രാജപ്രതിനിധി) ആയി ഭരിക്കുകയുണ്ടായി. ഇളയയാള്‍ സേതു പാര്‍വ്വതീ ഭായി - ഇവരുടെ മകനാണ് പിന്നീട് അതി പ്രശസ്തനായ തിരുവിതാംകൂറിന്റെ അവസാനത്തെ രാജാവായ ശ്രീ ചിത്തിരതിരുനാള്‍.






രാജവംശവുമായി അടുത്ത ബന്ധുത്വം ഉള്ളതിനാല്‍ മാ‍വേലിക്കരക്ക് അന്നു നിലവിലുണ്ടായിരുന്ന എല്ലാ ആധുനിക സൌകര്യങ്ങളും കല്‍പ്പിച്ചു നല്‍കുകയുണ്ടായി. അതില്‍ പ്രമുഖമാണ് രാജവംശ കാലത്തു തന്നെ നിലവില്‍ വന്ന ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനും, ബസ് സര്‍വ്വീസും.


വളരെ പ്രശസ്തമായ ഉണ്ണിയാടി ചരിതം, ഉണ്ണുനീലി സന്ദേശം എന്നീ മഹാകാവ്യങ്ങളില്‍ ഓടനാടിനെകുറിച്ചും, കണ്ടിയൂരിനെ കുറിച്ചും വളരെ വിശദമായി പ്രതിപാദിച്ചു കാണുന്നു. ആ കാലത്ത് മാവേലിക്കരയില്‍ നിലനിന്നിരുന്ന പ്രസിദ്ധമായ കാര്‍ഷിക സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായി നിലനില്‍ക്കുന്ന പലതരം ഉത്സവങ്ങള്‍ വര്‍ണാഭമായി ഇന്നും ആഘോഷിച്ചു വരുന്നു.


പിന്നീട് ബുദ്ധസംസ്കാരം മാവേലിക്കരയിലേക്ക് സന്നിവേശിക്കപ്പെട്ടു. ആ കാലത്ത് മാവേലിക്കരയില്‍ ആകെ ജനങ്ങളില്‍ ഏതാണ്ട് 90% ബുദ്ധമത വിശ്വാസികളായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ബുദ്ധമതത്തിന്റെയും, അത് പകര്‍ന്ന സാംസ്കാരിക ഉന്നതിയുടെയും ശേഷിപ്പുകള്‍ ഇന്നും മാവേലിക്കരയില്‍ കണ്ടെത്താന്‍ സാധിക്കും.


പിന്നീട് കൃസ്തുമതം കടന്നു വന്നപ്പോള്‍ മറ്റേതു പ്രദേശങ്ങളേയും പോലെ മാവേലിക്കരയും അതിനെ അതിഗാഡമായി തന്നെ ആശ്ലേഷിക്കുകയുണ്ടായി. വിവിധ മത, സംസ്കാരളെ സാംശീകരിച്ച് മാവേലിക്കര അതിന്റെ തനതായ ഒരു സംസ്കാരിക പെരുമ തന്നെ തീര്‍ക്കുകയുണ്ടായി. അതാണ് മാവേലിക്കരക്ക് മറ്റു ദേശങ്ങളില്‍ നിന്നുള്ള വ്യത്യാസവും.




കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും മാവേലിക്കര പരാമര്‍ശിക്കപെട്ടിട്ടുണ്ട്.


1934 ജാനുവരി പത്തൊന്‍പതിന് മഹാത്മാഗാന്ധി മാവേലിക്കരയില്‍ ഒരു പ്രസംഗം നടത്തുകയുണ്ടായി. അന്ന് മാവെലിക്കര തട്ടാരംബലം ചിത്രോത്സവ മന്ദിരത്തിലായിരുന്നു ഗാന്ധിജിക്കു താമസവും, ഭക്ഷണവും. അന്ന് കൂടിയ മഹാ‍ സമ്മേളനത്തില്‍ ആര്‍ട്ടിസ്റ്റ് രാമവര്‍മ്മ തമ്പുരാന്‍, തട്ടാരംബലം രാമന്‍ പിള്ള, ശ്രീ ശുഭാനന്ദ ഗുരു എന്നീ പ്രമുഖരും പങ്കെടുത്തിരുന്നു. അന്ന് ഗാന്ധിജിയുടെ പ്രസംഗം മലയാളീകരിച്ചത് ശ്രീ മാന്നാര്‍ ഗോപാലന്‍ നായര്‍ ആയിരുന്നു.


ജന്മം കൊണ്ടോ, കര്‍മ്മം കൊണ്ടോ അനേകം പ്രമുഖ വ്യക്തികള്‍ക്ക് അവരുടെ പേര്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ മാവെലിക്കരയുടെ സാംസ്കാരിക പെരുമ അവരെ സഹായിച്ചിട്ടുണ്ട്.


ഹിന്ദു കൃസ്ത്യന്‍ മതസ്തരുടെ ഐക്യത്തിനു പേരുകേട്ട ഈ മണ്ണില്‍ അതിന് ഉപോതബലകമായി എല്ലാവര്‍ഷവും ഒരു ചടങ്ങ് നടക്കാറുണ്ട്. മാവേലിക്കര പുതിയകാവ് ദേവീ ക്ഷേത്രത്തിലെ പുറത്തെഴുന്നെള്ളിപ്പ് എതിരേല്‍പ്പ് എന്നീ ഉത്സവ ആഘോഷങ്ങള്‍ തുടങ്ങുന്നത് പുതിയകാവ് സെന്റ് മേരീസ് പള്ളിയില്‍ നിന്നാണെന്നുള്ളത് ഈ നൂറ്റാണ്ടിലെ അത്ഭുതമായി ഇന്നും തുടരുന്നു. നൂറ്റാണ്ടുകള്‍ മുന്‍പെ ആരംഭിച്ച ഈ ചടങ്ങ് മാവേലിക്കരയുടെ സാംസ്കാരിക പെരുമയുടെ മകുടോദാഹരണമായി ഇന്നും നിലനില്‍ക്കുന്നു.




പ്രസിദ്ധങ്ങളായ ആരാധനാലയങ്ങള്‍


മാവേലിക്കര താലൂക്കില്‍ പെടുന്ന ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ചെട്ടികുളങ്ങര ദേവീ ക്ഷേത്രമാണ്..ഇവിടുത്തെ കുംബ ഭരണിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന കെട്ടുകാഴ്ച്ച വര്‍ണമഴതീര്‍ക്കുന്ന ഒന്നു തന്നെയാണ്. ലോക പ്രശസ്ത കുത്തിയോട്ടം സംഘടിപ്പിക്കുന്നതും ഈ ക്ഷേത്രത്തില്‍ തന്നെ.


ദക്ഷിണ കാശി എന്ന പേരില്‍ പ്രസിദ്ധമായ കണ്ടിയൂര്‍ മഹാദേവ ക്ഷേത്രവും മാവേലിക്കരയില്‍ തന്നെ.ലോക പ്രശസ്തമായ 108 ശിവ ക്ഷേത്രങ്ങളുടെ പട്ടികയില്‍ കണ്ടിയൂര്‍ മഹാദേവ ക്ഷേത്രവും സ്ഥാനം പിടിച്ചിട്ടുണ്ട്.




തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാവെലീക്കര ശ്രീകൃഷണ സ്വാമി കഷേത്രം, സര്‍സ്വതീ‍ ക്ഷേത്രം മാവേലിക്കര, പുതിയകാവ് ദേവീ ക്ഷേത്രം, ശ്രീ സുബ്രമണ്യ സ്വാമീ ക്ഷേത്രം തഴക്കര എന്നിവയാണ് മാവേലിക്കരയിലുള മറ്റ് പ്രമുഖ ക്ഷേത്രങ്ങള്‍.


പുണ്യപുരാതനമായ മാവേലിക്കര സെന്റ് മേരീസ് കതീഡ്രല്‍ പള്ളി മാവേലിക്കരയിലെ ക്രിസ്ത്യന്‍ പ്രൌണത വിളിച്ചറിയിക്കുന്നു. ഈ പള്ളിക്ക് 1000 വര്‍ഷത്തെ പഴക്കം ഉണ്ടെന്ന് ച്രിത്രകാരന്മാര്‍ അവകാശപ്പെടുന്നു. കാത്തോലിക്ക പള്ളി, CSI പള്ളി, മാര്‍ത്തോമാ പള്ളി, മലങ്കര കാത്തോലിക് പള്ളി എന്നിവയാണ് പ്രമുഖങ്ങളായ മറ്റ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍.






ഈ ദേവാലയങ്ങള്‍ക്ക് പുറമെ മാവേലിക്കരയുടെ മുസ്ലീം സമൂഹത്തിന്റെ പ്രതിനിധി എന്നവണ്ണം തലയെടുപ്പോടെ പട്ടണത്തിന്റെ ഹൃദയ ഭാഗത്തു തന്നെ മാവേലിക്കര ജുമാ മസ്ജിദും നിലകൊള്ളുന്നു.


മറ്റ് പ്രധാന വിവരങ്ങള്‍


പോളച്ചിറ കൊച്ചീപ്പന്‍ തരകന്‍, എ ആര്‍ രാജവര്‍മ്മ, ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ്, പടിഞ്ഞാറെ തലക്കല്‍ ജേക്കബ് കുര്യന്‍, സി എം സ്റ്റീഫന്‍, പാറപ്പുറത്ത്, ചിത്രമെഴുത്തു കെ. എം വര്‍ഗ്ഗീസ്, ശ്രീ ശുഭാനന്ദ ഗുരു ദേവന്‍, ടി കെ മാധവന്‍ എന്നിവര്‍ മാവേലിക്കരയുടെ പേര് ലോകത്തിന്റെ നേറുകയില്‍ എത്തിച്ച അനെകം പ്രമുഖരില്‍ ചിലര്‍ മാത്രം.


പ്രശസ്തമായ ബിഷപ്പ്‌മൂര്‍ കോളേജ്, രവി വര്‍മ്മ ഫൈന്‍ ആര്‍ട്സ് കോളേജ് എന്നിവ മാവേലിക്കരയില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആണ്. ഇതോടൊപ്പം ബിഷപ്പ് ഹോഡ്ജസ് ഹൈയര്‍ സെക്കണ്ടറി സ്കൂള്‍, സെന്റ് ജോണ്‍സ് ഹൈയര്‍ സെക്കണ്ടറി സ്കൂള്‍, എം എസ് എസ് ഹൈയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവ കൂടാതെ കേരളാ ഗവണ്മെന്റ് ഹൈയര്‍ സെക്കണ്ടറി സ്കൂളും മാവേലിക്കരയുടെ വിദ്യാഭ്യാസ മേഖലയെ സമ്പന്നമാക്കുന്നു.


ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും പഴക്കമേറിയ മുസിപ്പാലിറ്റികളില്‍ ഒന്നാണ്. ഈ പേരില്‍ ഒരു അസംബ്ലി മണ്ഡലവും, ലോകസഭാ മണ്ഡലവും നിലവിലുണ്ട്. മാവേലിക്കരയില്‍ റെയില്‍‌വേ സ്റ്റേഷനുണ്ട്. ഏറ്റവും അടുത്ത വിമാനത്താവളം തിരുവനന്തപുരം ആണ്.

Friday, August 7, 2009

പന്തളം | pandalam | Kerala Tourism.

പത്തനംതിട്ട ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പന്തളം എന്ന ചരിത്ര പ്രസിദ്ധമായ ചെറു പട്ടണത്തെ കുറിച്ച് കേള്‍ക്കാത്ത മലയാളികളോ, അന്യഭാഷക്കാരോ കുറവായിരിക്കും. പന്തളത്തെ നേരിട്ട് അറിയാത്ത മറുനാട്ടില്‍ ജനിച്ചുവളര്‍ന്ന ഇന്നത്തെ പുതു തലമുറക്കു പോലും പ്രസിദ്ധമായ ഒരു പഴംചൊല്ലിലൂടെയെങ്കിലും പന്തളത്തെ കുറിച്ച് കേള്‍ക്കാതിരിക്കാനിടയില്ല.


അതിങ്ങനെയാണ്


“പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട”.


പുതിയ തലമുറ പഴംചൊല്ലിനെ വളച്ചൊടിച്ച് “പടപേടിച്ച് പന്തളത്തു ചെന്നപ്പോള്‍ പന്തളം ബാലന്റെ ഗാനമേള എന്നാക്കിയെങ്കിലും ചരിത്രത്തില്‍ മേല്‍ പറഞ്ഞ ചൊല്ലിന് ഒരു കഥ പറയാനുണ്ട്.






വേണാട്ടരചന്‍ മാര്‍ത്താണ്ഡവര്‍മ്മ കായങ്കുളത്തിനെതിരെ ഓച്ചിറപ്പടനിലത്തും പത്തിയൂരും കൃഷ്ണപുരത്തും പോരു വഴിയിലും ചക്കുപള്ളി പടനിലത്തും പതാരത്തും യുദ്ധം ചെയ്യുന്ന സമയം. നാട്ടുകാരില്‍ ചിലര്‍ യുദ്ധത്തില്‍ പങ്കെടുക്കാതെ കയ്യില്‍ കിട്ടിയതും വാരി വലിച്ചു കാല്‍‌നടയായി ഇരവങ്കര,മാങ്കാം കുഴി, മുടിയൂര്‍ക്കോണം വഴി പന്തളം മങ്ങാരം അമ്പലമുറ്റത്തെത്തി. അപ്പോള്‍ അവര്‍ കണ്ടതെന്തായിരുന്നു? ആറുമുഖം പിള്ള എന്ന പടനായകന്‍റെ നേതൃത്വത്തില്‍ വേണാട്ടുപട പോളേമണ്ണില്‍ ഗോവിന്ദക്കുറുപ്പിന്‍റെ നേതൃത്വത്തിലുള്ള പന്തളത്തെ നായര്‍ പടയോടേറ്റുമുട്ടുന്നു. ഒറെ സമയം കായംകുളവും പന്തളവും പിടിച്ചടക്കയായിരുന്നു സൂത്രശാലിയായിരുന്ന രാമായ്യന്റെ തന്ത്രം. അങ്ങിനെ മലയാളഭാഷക്കു രസകരമായ ഒരു ചൊല്ല് കിട്ടി.


പന്തളം രാജാക്കന്മാരുടെ ആസ്ഥാന്മായിരുന്നു ഈ സ്ഥലം ശബരിമലയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ പൌരാണിക പ്രസിദ്ധവുമാണ്. ശബരിമല ശ്രീ അയ്യപ്പന്റെ ബാല്യകൌമാര ജീവിതം കൊണ്ട്‌ ധന്യമായ പ്രദേശമാണ് പന്തളം. ചരിത്രപരമായും, സാമൂഹികപരമായും, സാംസ്കാരികപരമായും ഉന്നതിയില്‍ നില്‍ക്കുന്ന ഈ ദേശം ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയില്‍ നിന്നും ഇരുപത് കിലോമീറ്ററോളം പടിഞ്ഞാറ്‌ മാറി അടൂര്‍ താലൂക്കില്‍ അച്ചന്‍ കോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. തൊട്ടടുത്ത ദേശങ്ങള്‍ കുളനട, പുന്തല, അടൂര്‍ എന്നിവയാണ്. കൃഷിയാണ് പ്രധാന ഉപജീവനമാര്‍ഗ്ഗം. “പൊന്‍ ദളം” എന്ന വാക്ക് ലോപിച്ചാണ്പന്തളം എന്ന സ്ഥലനാമ ജനനം എന്നു വിശ്വസിക്കപ്പെടുന്നു.






അയ്യപ്പസ്വാമിയുടെ മനുഷ്യാവതാരത്തോളം പഴക്കം ചെന്നതാണ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രോല്‍പ്പത്തിയുടെ ചരിത്രവും. ശബരിമല ക്ഷേത്രത്തിന്‍റെ മാതൃകയില്‍ ഉള്ള ഈ ക്ഷേത്രം പന്തളാം രാജാവാല്‍ നിര്‍മ്മിക്കപ്പെട്ടതാണേന്ന് വിശ്വസിക്കപ്പെടുന്നു. പ്രിസിദ്ധമായ ഈ തീര്‍ത്ഥാടന്‍ കേന്ദരം കൊട്ടാരത്തോട് ചേര്‍ന്ന് അച്ചന്‍ കോവിലാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന. ശ്രീ അയ്യപ്പന്‍ സ്വന്തം ശൈശവവും യൌവ്വനവും ചെലവഴിച്ച സ്ഥലം എന്ന നിലയില്‍ വിശ്വാസികള്‍ പരമപ്രധാനമായ ഒരു സ്ഥാനമാണ് പന്തളത്തിന് നല്‍കിയിട്ടുള്ളത്. ശബരിമല ക്ഷേത്രത്തില്‍ എത്തുന്ന ഏതൊരു ഭക്തനും പന്തളം വലിയകോയിക്കല്‍ ക്ഷേത്രവും കൂടി സന്ദര്‍ശിച്ചാലെ ദര്‍ശനം പൂര്‍ത്തിയാകൂ എന്നാണ് പരക്കെയുള്ള വിശ്വാസം.
ഐതിഹ്യങ്ങള്‍ പ്രകാരം പന്തളം രാജാവിനെ അയ്യപ്പന്റെ പിതാവായി കണക്കാക്കപ്പെടുന്നു.അതിനാല്‍ തന്നെ ശബരിമലയില്‍ പന്തളം രാജവംശത്തിന് പ്രത്യേക അവകാശങ്ങളുംനിനലനില്‍ക്കുന്നു.പന്തളം രാജ പ്രതിനിധിക്കു മാത്രമാണ് ഇരുമുടികെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാനുള്ള അവകാശം.


മധുര ആസ്ഥാനമായ പാണ്ഡ്യരാജവമശത്തിന്റെ തായ്‌വഴികളില്‍ നിന്നാണ് പന്തളം രാജവംശത്തിന്റെ ഉല്‍പ്പത്തി.
പാണ്ഡ്യരാജവംശത്തില്‍പ്പെട്ട ചെമ്പഴന്നൂര്‍ ശാഖക്കാരാണ്‌ പന്തളം രാജ്യം സ്ഥാപാച്ചതെന്നു കരുതുന്നു. കൊല്ലവര്‍ഷം 79 മുന്‍പെതന്നെ ഇവര്‍ കേരളക്കരയിലെത്തിയതായി ചരിത്രം വിലയിരുത്തുന്നു. അറുകാലിക്കല്‍ രാജാവിനോടും തെക്കുംകൂര്‍ രാജാവിനോടും വിലയ്ക്കു വാങ്ങിയ പന്തളം തെക്കും വടക്കും കരകളും തൊടുപുഴയിലെ അറക്കുളം പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്താണ്‌ പന്തളം രാജ്യം സ്ഥാപിച്ചത്‌. ശബരിമലയുള്‍പ്പെടെ ഏകദേശം ആയിരം ചതുരശ്രമെയില്‍ വിസ്തീര്‍ണ്ണമുള്ള പ്രദേശങ്ങള്‍ പന്തളം രാജാവിന്റെ അധീനതയിലായിരുന്നു. ചെമ്പഴന്നൂര്‍ ശാഖക്കാര്‍ കൊല്ലവര്‍ഷം 377 ല്‍ പന്തളത്തെത്തി അച്ചന്‍ കോവിലാറിന്റെ ഇരുകരകളിലുമായി സ്ഥാനം ഉറപ്പിച്ചു. പന്തളം, കക്കാട്‌, കോന്നി, അറക്കുളം എന്നീ നാല്‌ താലൂക്കുകളാണ്‌ പന്തളം രാജ്യത്തിനുണ്ടായിരുന്നത്‌. തുടര്‍ന്ന് ഇലത്തൂര്‍മണിയം, റാന്നിയിലെ പെരുനാട്‌,നിലയ്ക്കല്‍ പ്രദേശങ്ങളും പന്തളം രാജ്യത്തിന്റെ അധീനതയിലായി.




കൊല്ലവര്‍ഷം 996 കര്‍ക്കടകം 8ആം തീയതിയാണ്‌ പന്തളം രാജ്യം തിരുവിതാംകൂറില്‍ ലയിക്കുകയുണ്ടായി. ടിപ്പുസുല്‍ത്താന്റെ ആക്രമണം നേരിടുന്നതിന്‌ തിരുവിയതാകൂറിനൊപ്പം നിന്ന പന്തളം രാജാവ്‌ യുദ്ധചെലവിന്റെ വിഹിതമായി ഖജനാവിലേക്ക്‌ അടയ്ക്കുവാന്‍ പണമില്ലാതെവന്നപ്പോള്‍ പന്തളം രാജ്യം തിരുവിതാംകൂറിന്‌ വിട്ടുകൊടുക്കുകയായിരുന്നു. ശബരിമലയുള്‍പ്പെടെ 48 മേജര്‍ ക്ഷേത്രങ്ങളും ഇതോടൊപ്പം വിട്ടുകൊടുത്തു. ഇതുസംബന്ധിച്ച്‌ കൊല്ലവര്‍ഷം 995 മീനം 10ആം തീയതിയിലെ ഉടമ്പടിയനുസരിച്ച്‌ പന്തളം രാജവംശത്തില്‍ നിലവിലുള്ളവരേയും ആവകയില്‍ ഉണ്ടാകുന്ന സന്താനങ്ങളേയും “അര്‍ത്ഥപുരുഷാരം അഴിച്ച്‌ രക്ഷിച്ചുകൊള്ളാമെന്ന്” ഉറപ്പ്‌ നല്‍കിയിരിക്കുന്നു. എന്നാല്‍ സ്വതന്ത്ര്യനന്തര ഭാരതത്തില്‍ ജനകീയഭരണം നിലവില്‍ വന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം നിര്‍ത്തലാക്കപ്പെട്ടു. നാട്ടുപ്രതാപത്തിന്റെ മധുരസ്മരണകളുമായി പഴയ കൊട്ടാരക്കെട്ടുകള്‍ ഇന്നും ഇവിടെ നിലകൊള്ളുന്നു.


രാജഭരണത്തിന്റെ ആലസ്യത്തില്‍നിന്ന്‌ ജനകീയഭരണത്തിന്റെ വേഗതയിലേക്ക്‌ കുതിച്ച പന്തളം പട്ടണത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. സാംസ്കാരിക-സാമൂഹിക-വ്യവസായ-വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ പന്തളം അവഗണിക്കാനാവാത്തവിധം നേട്ടം കൈവരിച്ചിട്ടുണ്ടെന്നതാണ്‌ സത്യം. പന്തളം പട്ടണത്തിന്റെ കേന്ദ്രസ്ഥാനം കുറുമ്ന്തോട്ടയം എന്ന പേരിലാണ്‌ മുന്‍പ്‌ അറിയപ്പെട്ടിരുന്നത്‌. കുറുംതോട്ടി വളര്‍ന്ന് കാടായിരുന്ന പ്രദേശമായിരുന്നു ഇവിടം എന്ന് വിശ്വസിക്കപ്പെടുന്നു. പന്തളം പട്ടണത്തില്‍ നിന്നും ഏതാണ്ട്‌ 1 കി.മി തെക്കുമാറിയുള്ള ഭാഗം താമരപ്പൂക്കള്‍ നിറഞ്ഞ ചതുപ്പായിരുന്നു. എരിച്ചപ്പൊയ്ക എന്നായിരുന്നു ഈ ഭാഗത്തിന്റെ വിളിപ്പേര്‌. തുടക്കത്തില്‍ മദ്ധ്യതിരുവിതാംകൂറിലെ മറ്റേതൊരു പട്ടണത്തെപ്പോലും പിന്നാക്കമാക്കും വിധമായിരുന്നു പന്തളത്തിന്റെ കുതിപ്പ്‌. എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ മറ്റ്‌ പട്ടണങ്ങള്‍ ബഹുദൂരം പിന്നിട്ടെങ്കിലും പന്തളം കിതക്കുന്നതായാണ്‌ കണ്ടത്‌. ഭരണരംഗത്തെ അരാജകത്വം ഇതിന്‌ കാരണമായി.




പന്തളം പല സാംസ്കാരിക-സാഹിത്യ നായകന്മാരുടേയും പ്രവര്‍ത്തന മണ്ഡലം കൂടിയാണ്‌. പദം കൊണ്ട്‌ പന്താടിയ മഹാകവി പന്തളം കേരളവര്‍മമ പന്തളത്തിന്റെ സ്വന്തം പുത്രനാണ്‌.അദ്ദേഹത്തിന്റെ ചുമതലയില്‍ കവനകൗമുദി എന്ന ദ്വൈവാരിക പ്രസിദ്ധീകരിച്ചിരിന്നു. ഒരുകാലത്ത്‌ കേരളത്തിലെ സരസ്വതി ക്ഷേത്രങ്ങളില്‍ അലയടിച്ചിരുന്ന “അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി…” എന്ന പ്രാര്‍ത്ഥനാഗീതം പന്തളം കെ.പി എന്ന മഹാകവിയുടെ രചനയാണ്‌,. നായര്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ സ്ഥാപകനായ ശ്രീ മന്നത്ത്‌ പദ്മനാഭന്റെ പ്രധാന പ്രവര്‍ത്തനമണ്ഡലമായിരുന്നു പന്തളം. അദ്ദേഹത്തിന്റെ ശ്രമഫലമായി അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പന്തളത്തും പരിസരപ്രദേശങ്ങളിലുമായി സ്ഥാപിതമായി. “എന്റെ ജീവിത സ്മരണകള്‍” എന്ന ആത്മകഥയില്‍ അദ്ദേഹം തന്റെ പന്തളവുമായുള്ള ബന്ധം വളരെ വ്യക്തമായി വിവരിച്ചിരിക്കുന്നു. ചിത്രകലാരംഗത്തെ പ്രജാപതിയായിരുന്ന ആര്‍ട്ടിസ്റ്റ്‌ എം .എസ്സ്‌ .വല്യത്താന്‍, രാഷ്ട്രീയാചാര്യനായിരുന്ന പന്തളം പി.ആര്‍ എന്നിവര്‍ പന്തളത്തിന്റെ യശസ്സ്‌ വാനോളം ഉയര്‍ത്തിയവരാണ്‌. നായര്‍സര്‍വ്വീസ്‌ സൊസൈറ്റിയുടേതയി സ്ഥാപിതമായ ഒരു ഡസനിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പന്തളത്തിന്റെ വിദ്യാഭ്യാസരംഗത്ത്‌ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌.സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍മിഷന്‍ വരെ നീളുന്ന പതിനഞ്ചിലധികം ആതുരാലയങ്ങള്‍ പന്തളത്തിന്റെ ആരോഗ്യപരിപാലനരംഗത്ത്‌ ശ്രദ്ധപതിപ്പിക്കുന്നു.






വ്യാവസായികരംഗത്ത്‌ പന്തള്‍ത്തിന്റെ യശസ്സ്‌ കേരളമെമ്പാടും പരത്തിയ പ്രമുഖസ്ഥാപനമാണ്‌ മന്നം ഷുഗര്‍ മില്‍സ്‌.60 -70 കാലഘട്ടങ്ങളില്‍ കേരളത്തിന്റെ വ്യവസായ ഭൂപടത്തില്‍ ജ്വലിച്ച്‌ നിന്നിരുന്ന ഒരു സ്ഥാപനമായിരുന്നു ഇത്‌. എന്നാല്‍ കാലക്രമേണ കരിമ്പ്‌ വളര്‍ത്തല്‍ പ്രത്യാഘാതങ്ങള്‍ നേരിട്ടതോടെ ഈ സ്ഥാപനത്തിന്‌ ഉല്‍പാദനം എന്നെന്നേക്കുമായി നിര്‍ത്തേണ്ടി വന്നു.ഒരു കരിമ്പ്‌ ഉല്‍പാദനഗവേഷണവികസന കേന്ദ്രം ഇന്നും ഇവിടെ പ്രവര്‍ത്തിക്കുന്നു.


പ്രധാനമായും കാര്‍ഷികവിളകളെ ആശ്രയിച്ചുള്ള ജീവിതരീതിയാണ്‌ ഇവിടെ നിലനില്‍ക്കുന്നത്‌. നെല്ല്,മരച്ചീനി,കരിമ്പ്‌,പച്ചക്കറികള്‍ എന്നിവയാണ്‌ പ്രധാന ക്രിഷികള്‍. ഏക്കറുകളോളം വ്യാപിച്ച്ക്‌ കിടക്കുന്ന കരിങ്ങാലി പുഞ്ച, കണ്ടന്‍ ചാത്തന്‍ കതിരക്കോട്‌ പാടശ്ശേഖരങ്ങള്‍ പ്രധാനകാര്‍ഷികോല്‍പാദന കേന്ദ്രങ്ങളാണ്‌.


ശബരിമലപാതയിലെ പ്രധാന ഇടത്താവളമെന്ന നിലയില്‍ പന്തളം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. പ്രശസ്തമായ തിരുവാഭരണഘോഷയാത്ര പുറപ്പെടുന്ന വലിയകോയിക്കല്‍ ക്ഷേത്രത്തിന്‌ പുറമെ 40-ഓളം ക്ഷേത്രങ്ങളും 55-ഓളം കാവുകളും വിവിധ സമുദായക്ഷേത്രങ്ങളും അനവധി ക്രിസ്ത്യന്‍-മുസ്ലീം ദേവാലയങ്ങളും പന്തളത്തിന്റെ മാറില്‍കുടികൊള്ളുന്നു. ആകെക്കൂടി ഒരു ആത്മേീയനഗരത്തിന്റെ പശ്ചാത്തലമാണ്‌ പന്തളത്തിനുള്ളത്‌.അതുകൊണ്ടു തന്നെ ഒരു ക്ഷേത്രനഗരമന്ന നിലയിലുള്ള വികസനമാണ്‌ പന്തളത്തിനാവശ്യം. അതെ, പന്തളം വളരുകയാണ്‌; ഒരു പക്ഷേ നാളെ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടേക്കാവുന്ന ഒരു ആദ്ധ്യത്മിക നഗരിയായി ഈ ചെറുപട്ടണം രൂപന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.


മകരവിളക്ക് ദിവസം ശബരിമല ശ്രീ അയ്യപ്പന്‍റെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത് പന്തളം കൊട്ടാരത്തിലാണ്. മകരവിളക്കിന് രണ്ട് മാസം മുമ്പ് മാത്രമായിരിക്കും തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന പെട്ടികള്‍ തുറന്ന് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്നത്. തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഭക്തിലഹരിയില്‍ മുങ്ങിയ ഘോഷയാത്ര മകരവിളക്കിന് മൂന്ന് ദിവസം മുമ്പ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് പുറപ്പെടും.


തിരുവാഭരണ ഘോഷയാത്ര തുടങ്ങും മുമ്പ് ആകാശത്ത് പ്രത്യക്ഷമാവുന്ന കൃഷ്ണപ്പരുന്ത് യാത്ര തുടങ്ങാനുള്ള ദൈവീക സൂചനയാണെന്നാണ് പഴമക്കാര്‍ വിശ്വസിക്കുന്നത്. ഈ കൃഷ്ണപ്പരുന്ത് ശബരിമല സന്നിധാനം വരെയുള്ള കിലോമീറ്ററുകള്‍ നീളുന്ന തിരുവാഭരണ ഘോഷയാത്രയില്‍ ഇടയ്ക്കിടെ പ്രത്യക്ഷമാവുകയും ചെയ്യുന്നത് ഇന്നും അത്ഭുതമായി തുടരുന്നു.


പലയിടത്ത് നിന്ന് ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ ഒരു പോസ്റ്റാണിത്... അതിനാല്‍ തന്നെ കോപ്പിയടി എന്ന ആരോപണം ഉന്നയിക്കുന്നു എങ്കില്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.