. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday, May 28, 2010

കുളനട| Kulanada | Kerala Tourism.

പത്തനംതിട്ട ജില്ലക്ക് ആലപ്പുഴജില്ലയുമായി അതിര്‍ത്തി തിരിക്കുന്ന ഈ ഗ്രാമം പത്തനംതിട്ട ജില്ലയിലാണ്. പന്തളം ഠൌണില്‍ നിന്നും ഏതാണ്ട് മൂന്നു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയ ഈ പ്രദേശത്തെ ഭൂരിഭാഗവും കാര്‍ഷികവിളകള്‍ സമ്പന്നമാക്കുന്നു. കേരളത്തിലെ പ്രധാന സ്റ്റേറ്റ് ഹൈവേ ആയ എം സി റോഡാല്‍ രണ്ടുഭാഗമാക്കപ്പെട്ട ഈ പ്രദേശം ചരിത്രപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കോഴഞ്ചരിതാലൂക്കില്‍ കുളനടബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം പത്തു വാര്‍ഡുകളായി ഇരുപത്തൊന്നര ചതുരശ്ര കിലോമീറ്റര്‍ വിശ്രിതിയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്നു.തെക്കുഭാഗത്ത് അച്ചന്‍കോവിലാറും, വടക്കുഭാഗത്ത് മെഴുവേലി പഞ്ചായത്തും, കിഴക്കുഭാഗത്ത് ചെന്നീര്‍ക്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വെണ്‍മണി, മുളക്കുഴ പഞ്ചായത്തുകളുമാണ് ഈ ഗ്രാമത്തിന് അതിര്‍ത്തികല്‍ തീര്‍ക്കുന്നു.






Location

കുളനട എന്ന സ്ഥനനാമത്തിന്റെ ഉത്ഭവം ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രത്തോടാണ് പ്രധാനമായും ചരിത്രകാരന്മാര്‍ ചേര്‍ത്തു വായിക്കുന്നത്. ക്ഷേത്രവും ക്ഷേത്രക്കുളവും ചേര്‍ന്ന് “കുളവും നടയും“ എന്ന് പരിസരവാസികള്‍ വിളിച്ചു തുടങ്ങിയത് പിന്നീട് ലോപിച്ച് കുളനടഎന്ന സ്ഥലനാമമായി രൂപാന്തരം പ്രാപിക്കുകയായിരുന്നു എന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍, അങ്ങനെയല്ല “കൊലനിലം” എന്ന പദം ലോപിച്ച് കുളനട ആയി മാറിയതെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. വാദങ്ങള്‍ എന്തു തന്നെ ആയാലും കുളനട എന്ന ദേശവും അവിടുത്തെ സ്നേഹനിധികളായ, മത നിരപേക്ഷരായ ജനങ്ങളും ചേര്‍ന്ന് ആ നാടിന്റെ യശ്ശസ്സ് ഉയര്‍ത്തുക മാത്രമാണ് ചെയ്തതെന്ന് തര്‍ക്കമില്ലാത്ത വിഷയം തന്നെയാണ്. എണ്ണിയാല്‍ തിരാത്തത്ര കുന്നുകള്‍, ചെറുതും വലുതുമായ ധാരാളം കുളങ്ങള്‍, ചെറു ചാലുകള്‍, വലിയ തോടുകള്‍, കുന്നുകളുടെ ഇടയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍, ഫലഭൂയിഷ്ഠവും നിരപ്പാര്‍ന്നതുമായ ആറ്റുതീരം, ജൈവവൈവിധ്യത്തിന്റെ സന്തുലനം ദര്‍ശിക്കാവുന്ന കാവുകള്‍ എന്നിങ്ങനെ വൈവിധ്യവും മനോഹരവുമായ ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് കുളനട പഞ്ചായത്ത്. പഞ്ചായത്തിലെ മുഖ്യമായ കൃഷികള്‍ നാളികേരവും റബ്ബറുമാണ്.


തിരുവിതാംകോട് രാജ്യത്ത് തിരുവല്ല താലൂക്കില്‍ പന്തളം വടക്കേക്കര വില്ലേജില്‍പ്പെട്ട ഞെട്ടൂര്‍, കൈപ്പുഴ, മാന്തുക, ഉളനാട് എന്നീ കരകളും, മുഴക്കുഴ വില്ലേജിലെ ഉളന്നൂരും മെഴുവേലി വില്ലേജിലെ തുമ്പമണ്‍താഴം കരകളും കൂടി ചേര്‍ത്ത് 1953-ല്‍ കുളനട പഞ്ചായത്തു രൂപീകരിച്ചു. പിന്നീട് ചെങ്ങന്നൂര്‍ താലൂക്കിലും 1984 മുതല്‍ കോഴഞ്ചരി താലൂക്കിലും ഉള്‍പ്പെടുന്നു. മെഴുവേലി, കുളനട വില്ലേജുകളിലായി പത്തു വാര്‍ഡുകള്‍ നിലവിലുണ്ട്. ആദ്യ വില്ലേജുയൂണിയന്‍ പ്രസിഡന്റ് എം.പി.തേവന്‍ ആയിരുന്നു. പഞ്ചായത്തിന്റെ ആസ്ഥാനം ആദ്യം ഉളനാട്ടിലായിരുന്നു. പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടി ഒഴുകുന്ന അച്ചന്‍കോവിലാറിന്റെ 8 കിലോമീറ്റര്‍ ദൂരം കുളനടപഞ്ചായത്തിലാണ്.


തെക്കുംകൂര്‍രാജാക്കന്മാരുടേയും അറുകാലിക്കല്‍ രാജാക്കന്മാരുടേയും ഭരണത്തിന്‍കീഴിലായിരുന്നു പന്തളം തെക്കേക്കര, വടക്കേക്കര പ്രദേശങ്ങള്‍. കൊല്ലവര്‍ഷം 79-ല്‍ പാണ്ഡ്യരാജാക്കന്‍മാരില്‍ ഒരു വിഭാഗം മധുരയില്‍ നിന്നും വേണാടു രാജാക്കന്മാരുടെ സഹകരണത്തോടു കൂടി പന്തളം രാജ്യത്തിന്റെ അധികാരം ഏറ്റെടുത്തു. അവര്‍ കൈപ്പുഴ മേലേടത്തു കോയിക്കല്‍ എന്നറിയപ്പെട്ട സ്ഥലത്ത് കൊട്ടാരം പണിതു താമസമാക്കി. കൂടുതല്‍ ആളുകള്‍ വന്നു ചേര്‍ന്നതോടുകൂടി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. പുരുഷന്മാര്‍ തോന്നല്ലൂര്‍ കരയിലേക്കു മാറി താമസിച്ചു. ശൈവമത വിശ്വാസികളായ ഇവരുടെ കുലദൈവം ശാസ്താവ് ആയിരുന്നു. ആദ്യമായി ഇവര്‍ നിര്‍മ്മിച്ചത് കൈപ്പുഴക്ഷേത്രം ആയിരുന്നു. പ്രസിദ്ധങ്ങളായ 16 ക്ഷേത്രങ്ങളുടെ ഊരാണ്മ ഈ രാജകുടുംബത്തിനായിരുന്നു. ക്ഷേത്രപൂജയ്ക്കായി ബ്രാഹ്മണരെ കൊണ്ടുവന്നതായും കരുതുന്നു. ഊരാണ്മക്കാരായ ഇടപ്പള്ളി ദേവസ്വത്തിന്റെ പ്രാദേശിക ആസ്ഥാനങ്ങളില്‍ ഒന്നുമായിരുന്നു ഈ പ്രദേശം. കരം, മിച്ചവാരം, പിരിവുകള്‍ എന്നിവ ജന്മികളാണ് നടത്തിവന്നിരുന്നത്. പ്രധാനതൊഴില്‍ കൃഷിയായിരുന്നു. ജന്മികുടിയാന്‍ ബന്ധം ശക്തമായി നിലനിന്നിരുന്നു.

സാമൂഹിക-സാമ്പത്തിക-സാംസ്കാരിക രംഗങ്ങളില്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ബ്രാഹ്മണസമുദായത്തിന്റെ സ്വാധീനം പ്രകടമായിരുന്നു. ജാതിവ്യവസ്ഥ നിലനിന്നിരുന്നു. ആദ്യകാലത്ത് പരമ്പരാഗതതൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് ഉണ്ടായിരുന്ന മാന്യസ്ഥാനവും സാമൂഹികസമത്വവും നഷ്ടപ്പെട്ടു. ജാതിവൃവസ്ഥ ശക്തി പ്രാപിച്ചതോടു കൂടി താഴ്ന്ന ജാതിക്കാര്‍ക്ക് അക്ഷരജ്ഞാനവും നിഷേധിക്കപ്പെട്ടു. ജന്മിത്തത്തേയും നാടുവാഴിത്തത്തേയും നിലനിര്‍ത്തുന്നതിനും ആയുധപരിശീലനത്തിനുമായി കളരികള്‍ ഉണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ടത്തില്‍ പന്തളം, വേണാടിന്റെ ഭാഗമായി.


1000 കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുള്ള തുമ്പമണ്‍ വടക്ക് ശ്രീവടക്കുംനാഥക്ഷേത്രം, അവിടുത്തെ ചുവര്‍ച്ചിത്രം കൊണ്ടും മനോഹരമായ കൊത്തുപണികള്‍കൊണ്ടും പ്രസിദ്ധമാണ്. കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം പന്തളം രാജാക്കന്മാരുടെ ആദ്യകാലക്ഷേത്രമാണ്. പന്തളം മഹാദേവര്‍ക്ഷേത്രത്തിന്റെ കരകളില്‍പ്പെടുന്ന ഈ പ്രദേശത്തെ കെട്ടുകാഴ്ചയിനമായ കൈപ്പുഴകാളയും, ഞെട്ടൂരിലെ പാവത്തേരും പ്രശസ്തങ്ങളാണ്. ശ്രീവടക്കുംനാഥക്ഷേത്രത്തിലെ കെട്ടുകാഴ്ചയും പ്രസിദ്ധമാണ്. ഉളളന്നൂരിലെ കളിത്തട്ട് പഴമയുടെ ബാക്കിപത്രമാണ്. കൊല്ലവര്‍ഷം 350-ന് തുമ്പമണ്‍പള്ളിയുടെ ശിലാസ്ഥാപനം നടത്താന്‍ പന്തളംരാജാവ് സ്ഥലം അനുവദിച്ചു. അതിനുമുമ്പുതന്ന ക്രിസ്ത്യാനികള്‍ ഇവിടെ താമസമുറപ്പിച്ചിരുന്നു. തുമ്പമണ്‍വടക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമാപള്ളി, മാന്തുകവലിയപള്ളി, ഉള്ളന്നൂര്‍ സെന്റ് മേരീസ് പള്ളി ഇവയ്ക്ക് 100 കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുണ്ട്.


ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ കുളനടയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ്സ് സംഘടന രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഉള്ളന്നൂര്‍ കുറ്റിപീടികയില്‍ എം.മാത്തൂണ്ണി ഈ നാടിന്റെ അഭിമാനമാണ്. തിരുവിതാംകൂര്‍ സംസ്ഥാനത്ത് ആദ്യകാലത്ത് രണ്ടു ഗ്രാമോദ്ധാരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതില്‍ ഒന്ന് ഉള്ളന്നൂരില്‍ ആയിരുന്നു. സ്വാതന്ത്ര്യസമരത്തിലും പുരോഗമനപ്രസ്ഥാനങ്ങളിലും അനവധി പ്രവര്‍ത്തകരെ കുളനട സംഭാവന ചെയ്യുകയുണ്ടായി. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും ആഴത്തില്‍ വേരോടിയ ഭൂമിയാണിവിടം. സംസ്കൃതപഠനത്തിനായി കൊട്ടാരം വക സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. 1905-ല്‍ ഇവാഞ്ചലിക്കല്‍ സുവിശേഷസംഘം പുന്നക്കുന്ന് ഇ.എ.എല്‍.പി സ്കൂള്‍ സ്ഥാപിച്ചു. 1917-ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി തുടങ്ങിയ സ്കൂളാണ് തുമ്പമണ്‍ വടക്ക് എല്‍.പി.ജി.എസ്. അതുപോലെ വളരെ പഴക്കം ചെന്ന സ്കൂളാണ് പന്തളംഗിരിദീപം.


പുളിക്കേരില്‍ കേശവന്‍ നടത്തിയിരുന്ന സ്കൂള്‍ കാറ്റത്തു വീണുപോകുകയും അത്യാഹിതം സംഭവിക്കുകയും ചെയ്തതിനേത്തുടര്‍ന്ന് അവിടെ നിന്നും മാറ്റി സ്ഥാപിച്ചാണ് ഇന്നത്തെ ഗവ.എല്‍.പി.എസ്സ് കൈപ്പുഴ. അന്ന് വേണ്ടത്ര ആശുപത്രി സൌകര്യം ലഭിക്കാതെ കുട്ടികള്‍ മരണമടഞ്ഞപ്പോള്‍ ഈ പ്രദേശത്ത് ഒരു ആശുപത്രി സ്ഥാപിക്കുന്നതിന് അന്നുള്ളവര്‍ മുന്‍കൈ എടുത്തതിന്റെ ഫലമാണ് ഇന്നത്തെ കുളനട സര്‍ക്കാര്‍ ആശുപത്രി.


ജന്മിത്തവ്യവസ്ഥിതിയിലും ജാതിവ്യവസ്ഥയിലും അവര്‍ണ്ണജനത വളരെ കഷ്ടതകള്‍ അനുഭവിച്ചിരുന്നു. അവര്‍ണ്ണജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനോ മൂക്കുത്തി ഇടുവാനോ അവകാശം ഉണ്ടായിരുന്നില്ല. ഇതിനെതിരായ സമരത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ വലിയ കുതിരപ്പടയുമായി വന്ന് അവര്‍ണ്ണജാതിയില്‍പ്പെട്ട സ്ത്രീകളുടെ മാറു മറച്ച് മുക്കൂത്തി ഇടീച്ച് കുളനട വഴി പന്തളത്തിന് പ്രകടനം നടത്തി. ഈ പഞ്ചായത്തിലെ പ്രധാനവഴികള്‍ ജനപങ്കാളിത്തോടു കൂടി വെട്ടിയതാണ്. കുളനട-കിടങ്ങന്നൂര്‍, കുളനട-അമ്പലക്കടവു വഴി ഇലവുംതിട്ട എന്നിവ ആദ്യകാലറോഡുകളാണ്. 1971 ബാച്ചില്‍പ്പെട്ട ഐ.എ.എസ് ആഫീസര്‍ ജോണ്‍മത്തായി, 1976 ബാച്ചില്‍പ്പെട്ട ഐ.പി.എസ് ബാച്ചില്‍പ്പെട്ട ആഫീസര്‍ അലക്സാണ്ടര്‍ ദാനിയേല്‍ തുടങ്ങിയവരുടെ ജന്മസ്ഥലം പഞ്ചായത്തിലാണ്.


10 നൂറ്റാണ്ടിന് മുമ്പ് സ്ഥാപിച്ച വൈഷ്ണവ, ശൈവക്ഷേത്രങ്ങളും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികളും ഈ നാട്ടിലുണ്ട്. ക്ഷേത്രകലാരൂപങ്ങളായ കഥകളി, ഓട്ടന്‍തുള്ളല്‍, ചൊല്ലിയാട്ടം ഇവയുടെ പ്രചാരണത്തോടൊപ്പം അടിച്ചമര്‍ത്തപ്പെട്ടവരുടെ കലാരൂപങ്ങളായ പാക്കനാര്‍കളി, കോലംതുള്ളല്‍, പരിചമുട്ടുകളി, വില്‍പ്പാട്ട്, ഞാറ്റുവേലക്കളി, ഭദ്രകാളിപാട്ട്, കുടംതുള്ളല്‍, ഭൈരവിക്കോലം, ഗന്ധര്‍വ്വന്‍കോലം, യക്ഷിക്കോലം, മാര്‍ഗ്ഗംകളി എന്നിവയും പ്രചാരത്തിലുണ്ടായിരുന്നു. നാടന്‍കലാരൂപങ്ങളുടെയും കഥകളിയുടെയും പരിശീലനക്കളരി ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.

Wednesday, May 12, 2010

ബീമാപള്ളി ‍| Beemapalli | Kerala Tourism.


ജീ ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിയെ അറിയുമോ എന്നു ചോദിച്ചാല്‍ ചിലര്‍ അത്ഭുതത്തോടെ കൈമലര്‍ത്തും!.

മറ്റു ചിലര്‍ ബീമാപള്ളി എന്ന എന്റെ “കേരളപ്പെരുമ” എന്ന പരമ്പരക്ക് ചുവട്ടില്‍ ജീ ഗോപാലകൃഷ്ണനെ അറിയുമോ എന്ന ചോദ്യവുമായി ഞാന്‍ വരുമ്പോള്‍ ചില പഴഞ്ചൊല്ലുകള്‍ ആയിരിക്കും ഓര്‍ക്കുക.

“പഞ്ചപാണ്ടവന്മാര്‍ കട്ടില്‍ കാലുപോലെ മൂന്ന്”

അല്ലെങ്കില്‍

“അഞ്ചനമെന്നാല്‍ എനിക്കറിയാം മഞ്ഞളുപോലെ വെളുത്തിരിക്കും”
എന്ന മട്ടില്‍ അറിവില്ലാത്ത എന്തോ കാര്യത്തെ കുറിച്ചു സംസാരിക്കുവാന്‍ തുടങ്ങുന്നു എന്നു വിചാരിക്കുകയും ആവും.

പക്ഷെ ബീമാപള്ളിയുടെ ചരിത്രത്തിനു പിന്നില്‍ ജീ ഗോപാലകൃഷ്ണന്‍ എന്ന അത്ര പ്രശസ്തനല്ലാത്ത ഒരു വ്യക്തിയുടെ വളരെ വ്യക്തമായ കയ്യൊപ്പുകള്‍ പതിഞ്ഞിരിക്കുന്നു എന്നു പറയുമ്പോള്‍ നിങ്ങള്‍ക്കും അത്ഭുതം തോന്നാം.


ബീമാപള്ളിയുടെ ശില്‍പ്പി ജീ. ഗോപാലകൃഷ്ണന്‍ ആണ്. ജന്മം കൊണ്ട് ഹിന്ദുവായി ഇന്നും ഹിന്ദു നാമത്തില്‍ തന്നെ ജീവിക്കുന്ന അഞ്ചു നേരം നിസ്കരിച്ച് കര്‍മ്മം കൊണ്ട് ഒരു മുസ്ലീം മത വിശ്വാസിയായി കഴിയുന്ന ശ്രീ ഗോപാലകൃഷ്ണന്‍ ബീമാപള്ളി മാത്രമല്ല, ഈ അടുത്ത കാലത്ത് പണിത എരുമേലി വാവരു പള്ളി ഉള്‍പ്പെടെ കേരളത്തില്‍ ഉടനീളം ഏതാണ്ട് 76 മുസ്ലീം പള്ളികളുടെ ശില്‍പ്പി ആണെന്നറിയുമ്പോള്‍ നിങ്ങളുടെ അത്ഭുതം ഇരട്ടിക്കും എന്നു തീര്‍ച്ച. ജീ ഗോപാലകൃഷ്ണന്റെ ആദ്യത്തെ സ്വതന്ത്ര നിര്‍മ്മാണമാണ് ബീമാപള്ളി.


വലിയ താഴികക്കുടങ്ങളും, വലിയ മുന്‍‌വശവും, നൂറ്റി മുപ്പത്തിരണ്ട് അടി ഉയരമുള്ള മീനാരങ്ങളുമുള്ള ഇന്‍ഡോ - അറേബ്യന്‍ ശൈലിയില്‍ ഉള്ള ഈ പള്ളി 1960ല്‍ നിര്‍മ്മാണം തുടങ്ങി. പതിനെട്ട് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പള്ളിയുടെ മിനാരങ്ങളും, അതിന്റെ പുറത്തെ ശില്‍പ്പ ചാരുതയും അറേബ്യന്‍ നിര്‍മ്മാണ രീതിയെ ഓര്‍മ്മിപ്പിക്കുമ്പോള്‍ തന്നെ ഉള്ളിലെ ചുവര്‍ ചിത്രങ്ങളും, താമര ആകൃതിയിലുള്ള മേല്‍ക്കൂരയും ഇന്‍ഡ്യന്‍ വാസ്തുശില്‍പ്പ കലക്ക് ഒരു പണവിട മുന്തൂക്കം നല്‍കുന്നു.

കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌. തിരുവനന്തപുരം പട്ടണത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ മാറി വീമാനത്താവളത്തിനു അധികം ദൂരയല്ലാതെ സ്ഥിതി ചെയ്യുന്ന ബീമാപള്ളി, ഇത് ഒരു ദര്‍ഗ കൂടിയാണ്. . നാനാജാതി മതസ്ഥർക്ക്‌ അശ്രയവും അഭയവും കഷ്ടതകളിൽ നിന്നു മോചനവും നൽകുന്നു. നൂറ്റാണ്ടുകൾക്കു മുൻപ്‌ ഇസ്ലാം മത പ്രചരണാർഥം ഇന്ത്യ യിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയിൽ വർഷം തോറും ഉറൂസ്‌ (ചന്ദനക്കുടം) ആഘോഷിക്കുന്നു. ഏതാണ്ട് മൂന്ന് ഏക്കറില്‍ പരന്നു കിടക്കുന്ന ഈ പള്ളി മെക്കയില്‍ നിന്നും കേരളത്തിലെത്തിയ , അപൂര്‍വസിദ്ധികള്‍ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ബീമാബീവി (സയ്യിദത്തുന്നിസാ ബീമാബീവി(റ)) എന്ന വനിതയുടെ പേരിലാണ്. ഈ പള്ളിയിലെ ഖബറിൽ അന്ത്യവിശ്രമം കൊള്ളുന്ന നബി പരമ്പര. ആദി പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയിൽപെട്ട ബീമാ ബീവി, മകൻ അശെയ്ഖ്‌ സെയ്യിദ്‌ ഷാഹീദ്‌ മാഹീൻ എന്നിവരുടെ ഖബറുകളാണ്‌ ബീമാപള്ളിയിൽ ഉള്ളത്‌. ബീമാപള്ളിയിലുള്ള മറ്റൊരു ഖബര്‍ കല്ലടി മസ്താന്‍(റ)ന്റെതാണ്.

 



പ്രവാചകനായ മുഹമ്മദ് നബിയുടെ വീക്ഷണങ്ങളില്‍ പ്രചോദിതയായി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളത്തില്‍ മത പ്രചരണാര്‍ത്ഥം എത്തിപ്പെട്ട പുണ്യ വനിതയാണ് സയ്യിദത്തുനിസ്സാ ബീമാവീബി അഥവാ ബിമാവീബി. മരുഭൂമിയിലെ ചൂടിനെയോ, പ്രതികൂല കാലാവസ്ഥകളേയോ വകവയ്ക്കാതെ പരിമിതമായ യാത്രാ സൌകര്യങ്ങളുടെ ബുദ്ധിമുട്ടുകള്‍ സഹിച്ച് വെറും വിശ്വാസത്തിന്റെ മാത്രം വെളിച്ചത്തെ അകലെ കണ്ട് ബീമാബീവി കേരളത്തില്‍ എത്തപ്പെട്ടു. ജീവിതം മുഴുവനും ഇസ്ലാമിനായി ഉഴിഞ്ഞു വച്ച ആ ഉമ്മയുടെ മകനും അതേ പാത പിന്തുടര്‍ന്ന് പരമ ഭക്തനും, സിദ്ധനും, സര്‍വ്വോപരി മഹാനായ ഒരു ഇസ്ലാം പ്രചാരകനായി തീരുകയും ചെയ്തു. ഷേക്ക് സാഹിദ് മാഹീന്‍ അബൂബക്കര്‍ ഒലിയുല്ലാഹ് എന്ന ആ മകന്റേയും, അദ്ധേഹത്തിന്റെ പ്രിയ ഉമ്മ ബീമാവീബിയുടേയും ഖബറുകള്‍ ആണ് പില്‍ക്കാലത്ത് ബീമാ പള്ളിയായി മാറപ്പെട്ടത്. ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തൊട്ടടുത്ത് ആരോ നിന്ന് നയിക്കുന്ന സാന്നിദ്ധ്യം പോലെയാണ് ഈ ഖബറുകള്‍.



ഈ ഖബറിൽ ആശ്രയം തേടിയെത്തുന്ന ഭക്‌തലക്ഷങ്ങൾക്ക്‌ രോഗ മുക്‌തി ലഭിക്കുമെന്നത്‌ സുനിശ്ചിതം എന്നു പഴമക്കാർ പറയുന്നു. ഇവിടെ എത്തുന്ന അന്യമതക്കാരിൽ ഭൂരിഭാഗവും രോഗശാന്തി തേടി വരുന്നവരാണ്‌. ശ്രേഷ്ഠമായ സിദ്ധി വൈഭവങ്ങളുള്ള ഈ തീർത്ഥാടന കേന്ദ്രത്തിൽ താമസിച്ച്‌ രോഗമുക്‌തി വരുത്തിയവർ ധാരാളം.

ഏതു രോഗത്തേയും ശമിപ്പിക്കാൻ കഴിയുന്നതെന്നു വിശ്വസിക്കപ്പെടുന്ന ദിവ്യ ഔഷധ ഗുണങ്ങളുള്ള ജലം ലഭിക്കുന്ന 'മരുന്നു കിണർ' എന്ന അത്ഭുത ജല സംഭരണി ഇവിടെയുണ്ട്‌. ദിവ്യ ജലം ലക്ഷ്യമായ രണ്ടു കിണറുകളാണ്‌ ഇവിടെയുള്ളത്‌. ഇതിൽ ഒന്നിൽ തണുത്ത വെള്ളവും ഒന്നിൽ ചൂടുള്ള വെള്ളവുമാണ്‌. ഈ വെള്ളത്തിൽ കുളിക്കുന്നതിനും കുടിക്കാനായി ശേഖരിക്കുന്നതിനും ഇവിടെ എപ്പോഴും തിരക്കു തന്നെ. പള്ളിയുടെയത്ര പഴക്കമുള്ള ഈ കിണർ വറ്റിയിട്ടില്ലെന്ന്‌ പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.
 


ഈ പുണ്യാത്മ സ്മരണകളും പുതുക്കുന്ന ഉറൂസ്‌ എല്ലാ വാർഷ‌ും രബിയുൽ അവ്വൽ ഒന്ന് മുതൽ പത്തു വരയാണ് . ദൈംനംദിനം ആയിരക്കണക്കിന്‌ ഭക്‌തർ അനുഗ്രഹം തേടിയെത്തുന്ന പുണ്യപുരാതന തീർത്ഥാടന കേന്ദ്രമായ ഇവിടെ പ്രസാദമായി നൽകുന്നത്‌ പൂവും പട്ടും എണ്ണയും മറ്റുമാണ്‌. ഭക്‌തർ നേർച്ചയായി ഖബറിൽ അർപ്പിക്കുന്നതും ഇവ തന്നെ.



ആലംബമറ്റവരെ സഹായിക്കുന്നതിനായി ബീമാ മാഹീൻ മെമ്മോറിയൽ ആശുപത്രി പള്ളി മാനേജിംഗ്‌ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. നിർദ്ധന വിദ്യാർത്ഥികൾക്കായി ബീമാ മാഹീൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. തികച്ചും സൗജന്യ പഠനമാണ്‌ ഇവിടെ. പള്ളിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്‌ ഈ പ്രവർത്തന പദ്ധതികൾ നടപ്പാക്കുവാൻ ഫണ്ട്‌ കണ്ടെത്തുന്നത്‌

ബീമാപള്ളി ഇമാമിന്റെ നേതൃത്വത്തിൽ ദുഃവാ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ്‌ ഉറൂസ്‌ മഹോത്സവത്തിന്റെ ആരംഭം. മതപ്രസംഗങ്ങളും വിവിധ കലാപരിപാടികളും ഉണ്ടാകും.അനന്തപുരിയിലെ നാനാജാതി മതസ്ഥരും ഭക്‌തിയിൽ നിറഞ്ഞ മനസ്സോടെ വിശ്വാസത്തിന്റെ ഈ പുണ്യ ഉത്സവത്തിൽ പങ്കുചേരും. ഓരോ ഉറൂസ്‌ ആഘോഷവും മതേതരത്വത്തിന്റെ പ്രതീകാത്മക ആഘോഷം കൂടിയാകുമ്പോൾ അതിന്‌ ഭാരതത്തിന്റെ ആത്മാംശം കൈവരുന്നു. ഉറൂസ് ഒരര്‍ത്ഥത്തില്‍ പ്രകാശത്തിന്റെ ഉത്സവമാണ്. വലിയ കുടങ്ങളുടെ വായ മൂടി കെട്ടി ചന്ദനത്തിരി കൊളുത്തി അതിന്മേല്‍ കുട്ടി പ്രാര്‍ത്ഥനകളോടെ ഭക്തര്‍ പള്ളിയില്‍ എത്തുന്നു. ഘോഷയാത്രയും, ത്രിശൂര്‍പൂരത്തിനെ ഓര്‍മ്മിപ്പിക്കുന്ന വെടിക്കെട്ടും പ്രധാന ആകര്‍ഷണമാണ്. ദുഃവാ പ്രാര്‍ത്ഥന, അപൂര്‍വ്വ ദുഃവാ മത പ്രസംഗ്ഗങ്ങള്‍, പട്ടണ പ്രദക്ഷിണം, ഖുര്‍ ആന്‍ പ്രാര്‍ത്ഥന, അന്നദാനം എന്നിവയും ചന്ദനക്കുട മഹോത്സവത്തിലെ പ്രധാന ചടങ്ങുകള്‍ ആണ്.
 


നാനാജാതി മതസ്ഥരും പങ്കെടുക്കുന്ന ചന്ദനക്കുടം തിരുവനതപുരത്തിന്റെ മതനിരപേക്ഷതക്കും, മത സൌഹാര്‍ദ്ദത്തിനും മകുടോദാഹരണമായി നിലകൊള്ളുന്നു. തിരുവനന്തപുരം പട്ടണത്തിന്റെ പ്രധാന കച്ചവട സാന്നിദ്ധ്യമാണ് ബീമാപള്ളയും പരിസരവും.

ചിത്രങ്ങള്‍ക്ക് കടപ്പാട്:- (കാചം)

Monday, May 3, 2010

പരുമല / മാന്നാര്‍ ‍| Parumala / Mannar | Kerala Tourism.

പത്തനംതിട്ട ജില്ലയുടെ പ്രകൃതി രമണീയത, അതിന്റെ സംസ്കാരം, അവീടുത്തെ ജലമേളകള്‍ ഉള്‍പ്പെടെയുള്ള ഉത്സവാഘോഷങ്ങള്‍ ഇവയെല്ലാം വായനക്കാര്‍ക്കാര്‍ക്ക് പരിചിതവും അതിനുപരി പ്രസിദ്ധങ്ങളാണ്. അതേപോലെ തന്നെ ആലപ്പുഴജില്ലയുടെ അതിസുന്ദരതയെ കുറിച്ച് ഒരു ചെറുവിവരണത്തിന്റെ പോലും ആവിശ്യമില്ല എന്നും മനസ്സിലാക്കുന്നു. കേരളത്തിന്റെ മലയോര ടൂറിസത്തിന് പേരുകേട്ട പത്തനംതിട്ട ജില്ലക്കും, തീരദേശ, ജല ടൂറിസത്തിനു പേരുകേട്ട ആലപ്പുഴജില്ലക്കും തുല്യമായി അവകാശപ്പെടാന്‍ കഴിയുന്ന പെരുമയാണ് പരുമല മാന്നാര്‍ പ്രദേശങ്ങള്‍ക്കുള്ളത്. ഈ ജില്ലകള്‍ക്ക് തിലകക്കുറിയായി ഒരു ചെറു പ്രദേശം മാറുമ്പോള്‍ അതിനെ വായനക്കാരുടെ മുന്‍പില്‍ പരിചയപ്പെടുത്താതെ പോകുന്നത് അഭികാമ്യമല്ല എന്ന തോന്നലാണ് ഈ കുറിപ്പിന് പ്രചോദനം. അത് പരുമല എന്ന് അറിയപ്പെടുന്ന വളരെ ചെറിയ ദ്വീപും അതിന്റെ മാതൃദേശം എന്ന് അവകാശപ്പെടാന്‍ കഴിയുന്ന മാന്നാറും ആണെന്നറിയുമ്പോള്‍ നിങ്ങളില്‍ അത്ഭുതം ഉണ്ടായേക്കാം. ചിലര്‍ പരുമലയെ ആലപ്പുഴ ജില്ലയുടെ ഭാഗമായി കരുതി പോരുന്നു. കാരണം പരുമലയുടെ മാതൃദേശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാന്നാര്‍ ആലപ്പുഴ ജില്ലയിലായതിനാലാണ്. പരുമലക്കും മാന്നാറിനും അതിര്‍ത്തി നിശ്ചയിച്ച് ഒഴുകുന്ന പമ്പാ നദി മറ്റൊരര്‍ത്ഥത്തില്‍ ആലപ്പുഴ ജില്ലക്കും, പത്തനംതിട്ട ജില്ലക്കും കൂടി അതിര്‍ത്തി തീര്‍ക്കുകയാണ് ഇവിടെ.


ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരുമല പത്ര, ദൃശ്യ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. അതു പക്ഷെ പരുമലയുടെ പൌരാണിക ചരിത്ര പ്രസിദ്ധി മൂലം ആയിരുന്നില്ല. പരുമല ദേവസ്വം കോളേജില്‍ ഇരു രാഷ്ട്രീയ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ചേരി തിരിഞ്ഞ് സംഘട്ടനം ഉണ്ടാകുകയും അതിന്റെ പരിണിത ഫലമായി മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊളേജിന്റെ തൊട്ടടുത്തുള്ള പമ്പാ നദിയില്‍ മുങ്ങി മരിക്കുകയും ഉണ്ടായി. 1996 ജൂണ്‍ 17ന് പരുമല ഡി ബി കോളേജ് വിദ്യാര്‍ത്ഥികളായിരുന്ന കിം കരുണാകരന്‍, അനൂപ്, സുജിത്ത് എന്നീ വിദ്ധ്യാര്‍ത്ഥികള്‍ പമ്പയാറ്റില്‍ മുങ്ങി മരിക്കുകയായിരുന്നു.പരുമലയുടെ രാഷ്ട്രീയ ചരിത്ത്രത്തിലെ കറുത്ത ഏടുകളില്‍ ഒന്നായി ഇതിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഒരു ദേശത്തെ കുറിച്ച് പറഞ്ഞു തൂടങ്ങുമ്പോള്‍ അതിന്റെ കുപ്രസിദ്ധിയെ കുറിച്ച് തൂടങ്ങുന്നത് അനൌചിത്യമാണെങ്കിലും പരുമലയെ പെട്ടെന്ന് വായനക്കാരുടെ ഓര്‍മ്മയില്‍ എത്തിക്കാന്‍ പ്രസ്തുത സംഭവം ഉപകരിക്കും എന്നതുകൊണ്ട് പ്രതിപാദിച്ചു എന്നു മാത്രം.

കരമാര്‍ഗ്ഗം എത്തുന്നവര്‍ മാന്നാര്‍ ജംഗ്ഷനില്‍ വന്ന് പമ്പാ നദിക്കു കുറെകെയുള്ള പാലം കടന്നാല്‍ പരുമല എത്തുകയായി. ആലപ്പുഴ ജില്ലയിലെ പുലിയൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആണ് മാന്നാര്‍. ഇത് ചെങ്ങന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്നു. മാവേലിക്കരയില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയാണു. മാന്നാറിനോട് തൊട്ടു ചേര്‍ന്ന് പത്തു ചതുര്‍ശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പാപനാശിനി എന്നു വിഖ്യാദമായ പമ്പാനദിയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ദ്വീപാണ് പരുമല. ഈ ചെറുദ്വീപിനും ഇതിന്റെ മാതൃദേശമായ മാന്നാറിനും ലോക ഭൂപടത്തില്‍ തന്നെ തനതായ സ്ഥാനം നേടാന്‍ സാധിച്ചിട്ടുണ്ട്.

മാന്നാര്‍

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ചെങ്ങന്നൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മാന്നാര്‍ . മാന്നാര്‍ , കുരട്ടിശ്ശേരി എന്നീ വില്ലേജുകളുടെ പരിധിയില്‍ വരുന്ന മാന്നാര്‍ ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്താണ്. 4437.51 ഏക്കറാണ് മാന്നാര്‍ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം. തിരുവിതാംകൂറില്‍ 1940-കളില്‍ അനുവദിക്കപ്പെട്ട നാലഞ്ചു വില്ലേജു യൂണിയനുകളില്‍ ഒന്നായിരുന്നു മാന്നാര്‍ . പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറ് അച്ചന്‍കോവിലാറും വടക്കുഭാഗത്ത് പമ്പാനദിയും കിഴക്കുഭാഗത്ത് കുട്ടമ്പേരൂരാറും ഒഴുകുന്നു. മുഖ്യവിളകള്‍ നെല്ലും തെങ്ങുമാണ്. കുട്ടനാടിനോട് തൊട്ടുകിടക്കുന്നുവെങ്കിലും അപ്പര്‍ കുട്ടനാടിന്റെ പരിധിയിലാണ് വരുന്നത്. ക്രിസ്തുവര്‍ഷാരംഭത്തില്‍ അറബിക്കടല്‍ മാന്നാര്‍ ഉപഗ്രാമത്തെ സ്പര്‍ശിച്ചു കിടന്നിരുന്നുപോലും. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്. ഏറത്ത് മേച്ചേരി ഗ്രന്ഥാവലിയിലുള്ള ഒരു ആധാരച്ചാര്‍ത്തില്‍ , ഈ പ്രദേശത്തിന് മാന്നാര്‍ മംഗലം എന്നാരു പേരുകൂടി ഉണ്ടായിരുന്നതായി കാണുന്നു. മാന്ധാതാവ് ചക്രവര്‍ത്തി പ്രജാക്ഷേമത്തിനുവേണ്ടി നടത്തിയ നൂറ് യാഗങ്ങളിലൊന്ന് ഇവിടെയുള്ള തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നുവെന്നും ഈ യാഗത്താല്‍ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് ചക്രവര്‍ത്തി ഈ സ്ഥലത്തിനെ മാന്ധാതാപുരം എന്നു പേരു നല്‍കുകയും ചെയ്തുവത്രെ. പില്‍ക്കാലത്ത് മാന്ധാതാപുരം ലോപിച്ച് മാന്നാര്‍ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം. ഓട്ടുപാത്ര നിര്‍മ്മാണം, വിഗ്രഹ നിര്‍മ്മാണം, ശില്പകല തുടങ്ങിയ മേഖലകളിലെ മാന്നാറിന്റെ പുരാതന പാരമ്പര്യം പ്രസിദ്ധമാണ്.


മാന്നാറിന്റെ ചരിത്രം

മാന്നാറിനെപ്പറ്റി പ്രചാരത്തിലുള്ള ഐതിഹ്യം ഇങ്ങനെയാണ്. കൃതയുഗത്തില്‍ ജീവിച്ചിരുന്ന രഘുവംശത്തില്‍പ്പെട്ട മാന്ധാതാവ് ചക്രവര്‍ത്തി പ്രജാക്ഷേമത്തിനുവേണ്ടി 100 യാഗങ്ങള്‍ നടത്തുകയുണ്ടായി. പ്രസ്തുത യാഗത്തിലൊന്ന് തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നു. ഈ യാഗത്താല്‍ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് അദ്ദേഹം ഈ സ്ഥലത്തിന് മാന്ധാതാപുരം എന്നു പേരുനല്‍കി. പില്‍ക്കാലത്ത് ഇത് ലോപിച്ച് മാന്നാര്‍ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം. ക്രിസ്തുവര്‍ഷാരംഭത്തില്‍ അറബിക്കടല്‍ മാന്നാര്‍ ഉപഗ്രാമത്തെ സ്പര്‍ശിച്ചു കിടന്നിരുന്നുപോലും. കുരട്ടി (കടലുരുട്ടി), തൃപ്പെരുംതറ (തൃപ്പെരുന്നുറെ), ചാല (ചാലൈ) തുടങ്ങിയ സ്ഥലനാമങ്ങള്‍ ഇതിനു തെളിവാണ്. പ്രദേശത്തെ മണ്ണിന്റെ ഘടനയും, ഭൂഗര്‍ഭ ലക്ഷ്യങ്ങളും ഈ അഭിപ്രായത്തോടു യോജിക്കുന്നവയാണ്. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്. ഏറത്ത് മേച്ചേരി ഗ്രന്ഥാവലിയിലുള്ള ഒരു ആധാരച്ചാര്‍ത്തില്‍ , ഈ പ്രദേശത്തിന് മാന്നാര്‍ മംഗലം എന്നാരു പേരുകൂടി ഉണ്ടായിരുന്നതായി കാണുന്നു. ക്രോഷ്ഠപുരം (കുട്ടമ്പേരൂര്‍ കാര്‍ത്ത്യായനീദേവി പ്രതിഷ്ഠ) എന്നത് ലോപിച്ചാണത്രേ കുട്ടമ്പേരൂര്‍ ആയത്. രണ്ടരയടിയോളം ഉയരമുള്ള ബിംബം ശിലയിലല്ലത്രേ. ദര്‍ഭയും മണലും അരച്ചുചേര്‍ത്തുണ്ടാക്കിയ ഒരു പ്രത്യേകതരം കൂട്ടുകൊണ്ടാണ് ഇതു നിര്‍മ്മിച്ചിട്ടുള്ളതെന്നു പറയപ്പെടുന്നു. ആദിത്യദേവനെ വിഷ്ണുരൂപത്തില്‍ പ്രതിഷ്ഠിച്ചിരുന്നത് പാട്ടമ്പലത്തിനു തൊട്ടു കിഴക്കുവശമുള്ള സൂര്യനാരായണ ക്ഷേത്രത്തിലാണ്. കേരളത്തിലെ അപൂര്‍വ്വം സൂര്യക്ഷേത്രങ്ങളിലൊന്നാണിത്. പവിഴശില കൊണ്ടാണ് ബിംബം നിര്‍മ്മിച്ചിരിക്കുന്നത്. തളിയില്‍ വിഷ്ണുക്ഷേത്രം, വൃഷഭശ്ശേരിക്കര (വിഷവര്‍ഷേരിക്കര) ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, വിഷവര്‍ഷേരിക്കര ഊരുമഠം ഭദ്രകാളി ക്ഷേത്രം എന്നിവയെല്ലാം ഇതേപോലെ ചരിത്രാംശങ്ങള്‍ ഏറെയുള്ളതാണത്രേ. ഈ ക്ഷേത്രങ്ങളില്‍ പലതും നാനാജാതി മതസ്ഥരും ആരാധന നടത്തിവരുന്നതാണ്. തൃക്കരൂട്ടി ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് മുസ്ളീം ജനവിഭാഗം ആരാധന നടത്തിവരുന്നുണ്ട്. ഓമല്ലൂര്‍ വയല്‍വാണിഭം കഴിഞ്ഞുവന്ന ഒരു മുസ്ളീം വ്യാപാരി കൊള്ളക്കാരില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിലൂന്നിയ ഐതിഹ്യമാണ് ഇതിനു പിന്നിലുള്ളത്. ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ ഏറ്റവും പഴക്കമുള്ളതാണ് പാവുക്കര കുര്യത്തുകടവിലുള്ള സെന്റ്പീറ്റേഴ്സ് ചര്‍ച്ച്. 1498-ല്‍ വാസ്കോഡിഗാമ മധ്യതിരുവിതാംകൂറില്‍ സ്ഥാപിച്ച ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിലെ ആദ്യത്തെ പള്ളിയാണിതെന്നു പറയപ്പെടുന്നു. വളരെ പാരമ്പര്യമുള്ള ഒരു ക്രൈസ്തവ ദേവാലയമാണ് പരുമല പള്ളി. മുസ്ളീം ദേവാലയങ്ങളില്‍ കാലപ്പഴക്കമേറിയതാണ് ഇരമത്തൂര്‍ മുഹിയുദ്ദിന്‍ പള്ളി. ഇസ്ളാം മതപ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ മലിക്ദിനാറും സംഘവുമാണ് ഈ പള്ളി സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. വാവരുസ്വാമിയുടെ 13-ആം തലമുറയില്‍പെട്ട സൈഫൂദ്ദീന്‍ ബഹദൂര്‍ വാവരുടെ കുടുംബം ഈ പഞ്ചായത്തിലാണ് താമസിക്കുന്നത്. ഈ ക്ഷേത്ര ഗ്രാമങ്ങളില്‍ തമിഴ് ബ്രാഹ്മണ വിഭാഗം കൂടുതലായി ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ഈ ഗ്രാമം കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു. തന്റെ ജന്മനാളിലും വിശേഷ ദിവസങ്ങളിലും രാജാവ് തൃക്കൂരട്ടി ക്ഷേത്ര ദര്‍ശനത്തിന് സ്ഥിരമായി വന്നുചേര്‍ന്നിരുന്നു. ആ സമയങ്ങളില്‍ പാര്‍ക്കുവനായി രാജാവു നിര്‍മ്മിച്ചതാണ് ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലുള്ള കോയിക്കല്‍ കൊട്ടാരം. മുല്ലശ്ശേരികടവില്‍ നിന്നും തണ്ടുവച്ച വള്ളത്തില്‍ കൊട്ടാരത്തിലേക്കു വന്നിരുന്ന ജലപാതയാണ് ഇപ്പോഴത്തെ മണ്ണാത്തറ തോട്. കായംകുളം രാജാവും മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവും തമ്മിലുണ്ടായ ചരിത്രപ്രസിദ്ധമായ യുദ്ധം നടന്ന സ്ഥലമാണ് മാന്നാര്‍ പടനിലം. കൊല്ലവര്‍ഷം 917-ല്‍ (എ.ഡി. 1742) വളരെ തന്ത്രപൂര്‍വ്വം മെനഞ്ഞെടുത്ത മാന്നാര്‍ ഉടമ്പടിയില്‍ രണ്ടു രാജാക്കന്മാരും ഒപ്പുവച്ചുവെങ്കിലും പിന്നീട് കായംകുളം രാജാവിനെ മാര്‍ത്താണ്ഡ വര്‍മ്മ കീഴടക്കുകയായിരുന്നു. 1923-ല്‍ വെച്ചുര്യേത്ത് മഠത്തിന്റെ വടക്കേ വരാന്തയില്‍ 21 വിദ്യാര്‍ത്ഥികളുമായി ഒരു വിദ്യാലയം ആരംഭിച്ചു. വിളയില്‍ കുടുംബക്ഷേത്രത്തില്‍ 1088 മകരം 14 (1914 ജനുവരി 26) ഞായറാഴ്ച ശ്രീനാരായണഗുരു പ്രസംഗിക്കുകയുണ്ടായി. തുടര്‍ന്ന് ഒരാഴ്ച സ്വാമിജി അവിടെ താമസിക്കുകയും സാമൂഹ്യ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ ആദ്യരൂപമായ വില്ലേജു യൂണിയന്‍ രൂപീകരിക്കുന്നത് 1940-ലാണ്. തിരുവിതാംകൂറില്‍ അക്കാലത്ത് അനുവദിച്ചിരുന്ന നാലഞ്ചു യൂണിയനുകളില്‍ ഒന്നായിരുന്നു മാന്നാര്‍ . തഹസില്‍ദാര്‍ ആയിരുന്നു വില്ലേജു യൂണിയന്‍ പ്രസിഡണ്ട്. ഇപ്പോഴത്തെ സാംസ്കാരിക നിലയം സ്ഥിതി ചെയ്യുന്ന സ്ഥാനത്തുണ്ടായിരുന്ന ഒരു ക്യാറ്റില്‍ പൌണ്ട് ആണ് പഞ്ചായത്തിലുണ്ടായ ആദ്യത്തെ പൊതുസ്ഥാപനം.


മാന്നാറിന്റെ പ്രത്യേകതകള്‍

മാന്നാറിനെ പ്രശസ്തിയുടെ പാരമ്യതയില്‍ എത്തിച്ച വിവിധ ഘടകങ്ങളില്‍ ഒന്ന് അവിടുത്തെ പരമ്പരാഗത ഓട് (ഒരു ലോഹം) നിര്‍മ്മാണ ശാലകള്‍ ആണ്. നൂറുകണക്കിന് പരമ്പരാഗത ലോഹ നിര്‍മ്മാണശാലകളാല്‍ (ആലകള്‍) നിറഞ്ഞു നില്‍ക്കുന്ന ഇവിടെ നിന്നാണ് ലോക പ്രശസ്തമായ ആറന്മുള കണ്ണാടിയുടെ പ്രധാന ലോഹക്കൂട്ട് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. മാന്നാറില്‍ എത്തുന്ന ഏതൊരുവനേയും അത്ഭുതപ്പെടുത്തുന്ന മറ്റൊന്ന് അവിടുത്തെ ലോഹ വില്‍പ്പനശാലകളാണ്. മാന്നാര്‍ പട്ടണത്തിന്റെ ഏതാണ്ട് ഏറിയപങ്കും ഇത്തരം ലോഹനിര്‍മ്മാണ/വില്‍പ്പന ശാലകള്‍ കൈയ്യടക്കിയിരിക്കുന്നു. ഓടില്‍ തീര്‍ത്ത വിവിധതരം നിലവിളക്കുകള്‍, പറ ഉള്‍പ്പെടെയുള്ള പരമ്പരാഗത അളവ് സാമഗ്രികള്‍, ഗ്രഹാലങ്കാര വസ്തുക്കള്‍ എന്നിവ വളരെ കുറഞ്ഞ നിരക്കില്‍ ഇവിടെ നിന്ന് ലഭിക്കും. ഇവിടെ നിര്‍മ്മിച്ച കൊടിമരങ്ങള്‍ മാന്നാറിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചറിയിച്ചു കൊണ്ട് മദ്ധ്യതിരുവിതാംകൂറിലെ വിവിധ ക്ഷേത്രങ്ങളിലും കൃസ്ത്യന്‍ ആരാധനാലയങ്ങളിലും തല ഉയര്‍ത്തി നില്‍ക്കുന്നു. ഡല്‍ഹി മ്യൂസിയത്തില്‍ കാണപ്പെടുന്ന “വാര്‍പ്പ്”, കുറവിലങ്ങാട് ക്രിസ്ത്യന്‍ പള്ളിയിലെ പ്രധാന വിളക്ക്. ചെട്ടികുലങ്ങര ഭഗവതി ക്ഷേത്രത്തിലെ ആയിരം വിളക്ക്, സിം‌ലാ ക്ഷേത്രത്തിലെ ക്ഷേത്ര മണി, ന്യൂഡല്‍ഹി കത്രീഡ്രല്‍ പള്ളിയിലെ മണി, എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത അത്ര നിര്‍മ്മിതികള്‍ ഇവിടുത്തെ തച്ചന്മാരുടെ പെരുമകൂട്ടുന്നു.

ഗാന്ധി സ്മാരക നിധിയുടെ കീഴിലുള്ള ഖാദി വ്യവസായ കേന്ദ്രങ്ങള്‍, ഒരു കാലത്ത് "കേരളത്തിലെ ഗള്‍ഫ് " എന്നറിയപ്പെട്ടിരുന്ന അലിന്‍ഡ് സ്വിച്ച് ഗിയര്‍ എന്നിവ മാന്നാറിലെ വലിയ മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ ആണ്. മന്നാറിലെ ആരാധനാലയങ്ങളില്‍ പ്രമുഖ സ്ഥാനം ത്രിക്കുരട്ടി ശിവക്ഷേത്രത്തിനാണ്. ഈ ക്ഷേത്രം പുരാണ കഥകളെ ആസ്പദമാക്കി തടികളില്‍ തീര്‍ത്ത ശില്പകലകള്‍ക്ക് പുകഴ് പെറ്റതാണ്. മാന്നാറിലെ മറ്റൊരു പ്രമുഖ ആരാധനാലയമാണ് കുട്ടമ്പേരൂര്‍ ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന ക്രോഷ്ട മുനിയുടെ ചിതല്‍ പുറ്റ് ധാരാളം വിശ്വാസികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഈ ക്ഷേത്രത്തിലെ തടിയിലും, കല്ലിലും തീര്‍ത്ത ശില്‍പ്പങ്ങളും പ്രശസ്തമാണ്.

പരുമല

പെരുന്തച്ചന്‍ കഥകളിലൂടെ മലയാളക്കരയില്‍ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്. “അച്ഛനെക്കാള്‍ മികച്ച മകന്‍“. മാന്നാറിനേയും, പരുമലയേയും കുറിച്ച് പറയുമ്പോള്‍ ഈ ചൊല്ലിനു വളരെ പ്രാധാന്യം ഉണ്ടാവുന്നു. മാതൃദേശമായ മാന്നാറിനെ പ്രശസ്തിയുടെ കാര്യത്തില്‍ പരുമല അനേകം കാതങ്ങള്‍ പിന്നിലാക്കി എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. പരുമലയിലെ ഏറ്റവും പ്രശസ്തമായതും ലോക ഭൂപടത്തീല്‍ സ്ഥാനം പിടിച്ചതുമായ ആരാധനാലയമാണ് പരുമല സെന്റ്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയം അഥവാ പരുമല പള്ളി . പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവാലയവും തീര്‍ഥാടന കേന്ദ്രവുമാണിത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അതിപ്രധാനമായ കേന്ദ്രമാണ് ഇവിടം.



എല്ലാ വര്‍ഷവും നവംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് പരുമല പെരുന്നാള്‍ ആചരിച്ചുവരുന്നത്. പെരുന്നാളിനോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓര്‍ത്തഡോക്സ് പള്ളികളില്‍ നിന്ന് പരുമലപ്പള്ളിയലേക്ക് പദയാത്ര നടത്താറുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമായി അനേകം ഭക്തര്‍ പദയാത്രയായി വന്ന് ഇവിടുത്തെ പെരുന്നാളില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല താലുക്കുകളില്‍ പെരുന്നാള്‍ ദിവസം പൊതു അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ട്.

പരുമല തിരുമേനി



പരുമല തിരുമേനി(June 15, 1848 -November 2, 1902) അല്ലെങ്കില്‍ ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടേയും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടേയും പ്രഖ്യാപിത പരിശുദ്ധനാണ്. 1848 ജൂണ്‍ 15 ന് (കൊല്ലവര്‍ഷം1023 മിഥുനം 3) പഴയ കൊച്ചി സംസ്ഥാനത്തില്‍പെട്ട മുളന്തുരുത്തി ചത്തുരുത്തി ഭവനത്തില്‍ കൊച്ചു മത്തായി- മറിയം ദമ്പതികളുടെ അഞ്ചാമതെ മകനായി 'പരുമല തിരുമേനി ' എന്ന കീര്‍ത്തിനാമം ലഭിച്ച ഗീവര്‍ഗ്ഗീസ്‌ മാര്‍ ഗ്രീഗോറിയൊസ്‌ മെത്രാപ്പോലിത്താ ജനിച്ചു.മുളന്തുരുത്തി മാർത്തോമ സുറിയാനി പള്ളിയിൽ ' ഗീവർഗ്ഗീസ്‌ ' എന്ന പേരിൽ മാമോദീസായേറ്റു .ഏറ്റവും ഇളയകുട്ടിയെന്ന പ്രത്യേക പരിലാളനയിലും വാത്സല്യത്തിലും വളർന്ന പരുമല തിരുമേനിയെ മാതാപിതാക്കൾ ' കൊച്ചയ്‌പ്പോര' എന്ന വാത്സല്യപേരിലാണ്‌ വിളിച്ചിരുന്നത്‌.

പനയന്നൂര്‍ കാവ് ദേവീക്ഷേത്രം.

പരുമലയെ കുറിച്ച് എഴുതപ്പെട്ട ഐതിഹ്യങ്ങളോ, അതിന്റെ ഉല്‍പ്പത്തിയെ കുറിച്ചുള്ള സൂചനകളോ കണ്ടെത്താന്‍ കഴിയില്ല എങ്കിലും, പരുമലയുടെ ചരിത്രവും, പുരാണവും ഏറെ ബന്ധപ്പെട്ടു കിടക്കുന്നത് പനയന്നൂര്‍കാവ് ദേവീക്ഷേത്രവുമായാണ്. പനയന്നൂര്‍കാവ് മുന്‍പ് പരുമല ആയിരുന്നു എന്നും അത് പിന്നീട് ദേശത്തിന്റെ തന്നെ പേരായി മാറിയതായും കരുതപ്പെടുന്നു. കേരളത്തില്‍ തന്നെ ഒരു പക്ഷെ ദേവിയുടെ ഏഴു രൂപങ്ങളെ ഒരേ പ്രധാന്യത്തില്‍ പൂജിക്കപ്പെടുന്നത് ഇവിടെ മാത്രമായിരിക്കും. പതിനാലാം നൂറ്റണ്ടിലെ ഉണ്ണുനീലി ചരിതത്തില്‍ ഈ ക്ഷേത്രവും അവിടുത്തെ ആചാരങ്ങളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ധാരാളം ചുവര്‍ചിത്രങ്ങളാല്‍ നിറഞ്ഞ ഈ ക്ഷേത്രം ചരിത്രകാരന്മാരെയും മറ്റൊരു തരത്തില്‍ ഇവിടേക്ക് ആകര്‍ഷിക്കുന്നു. പ്രസിദ്ധമായ കടമുറ്റത്തു കത്തനാര്‍ കഥകളിലെ പനയന്നൂര്‍കാവ് യക്ഷിയെ കുറിച്ചുള്ള കഥകള്‍ പ്രിയ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും എന്നു വിശ്വസിക്കട്ടെ. എല്ലാത്തരത്തിലും പ്രത്യേകതകള്‍ മാത്രം നിറഞ്ഞ ഈ ക്ഷേത്രം പരുമലയുടെ ചരിത്രത്തിന്റേയും, സംസ്കാരിക പെരുമയുടെയും തിലകക്കുറിയായി നിലകൊള്ളുന്നു.

മറ്റു പ്രത്യേകതകള്‍

ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പരുമല കോളേജ് പമ്പയുടെ തീരത്ത് പരുമല ക്രിസ്ത്യന്‍ ദേവാലയത്തിനും, പരുമല മുശ്ലീം വലിയ പള്ളിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. 1968 ല്‍ സ്ഥാപിതമായ ഈ കോളേജ് മാത്രമായിരിക്കും ഒരുപക്ഷെ പമ്പയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്ന വലിയ സ്ഥാനത്തിനു അര്‍ഹത നേടിയിട്ടുള്ളത്. ഗാന്ധി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ഈ സ്ഥാപനം രൂപഭംഗിയിലും പ്രസിദ്ധമാണ്.