. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday, June 11, 2010

കളമെഴുത്ത് | kalamezhuthu | Kerala Tourism

പുല്ലിലും, പാഴ്വസ്തുക്കളിലും വരെ കലയും, കലാമഹിമയും കണ്ടെത്തുന്ന കേരളത്തിന്റെ കലാപാരമ്പര്യത്തില്‍ പ്രകൃതിയില്‍ നിന്നു കിട്ടുന്ന സാധാരണ ചായങ്ങള്‍ ഉപയോഗിച്ച് ചിത്രം വരക്കുന്ന രീതി പുരാതനകാലം മുതല്‍ നിലനിന്നിരുന്നു എന്നു നമ്മുക്കറിയാം. അതിനൊരു ഉദാഹരണമാണ് പുരാതന ചിത്രകലാ രീതിയായ ചുവര്‍ചിത്രകല. പ്രകൃതിയില്‍ നിന്ന് കിട്ടുന്ന സ്വാഭാവിക നിറങ്ങളെ വ്യത്യസ്ഥ രീതിയില്‍ ചാലിച്ച്, പുരാതനകാലത്ത് ക്ഷേത്ര ഭിത്തികള്‍ക്ക് മിഴിവേകുവാന്‍ വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന ചുവര്‍ചിത്രങ്ങള്‍, ആ മിഴിവൊട്ടും വറ്റാതെ നൂറ്റാണ്ടുകള്‍ പിന്നിട്ടും നിലനില്‍ക്കുന്നു എന്നതുതന്നെ ആ പാരമ്പര്യ കലയുടെ പ്രത്യേകതയും.




കളമെഴുത്തിനേയും ചിത്രകലയുടെ വിഭാഗത്തില്‍ അല്ലാതെ മറ്റൊരു വിഭാഗത്തില്‍ പെടുത്തുക സാദ്ധ്യമല്ല തന്നെ. കാരണം ചുവര്‍ചിത്ര കലയില്‍ നിന്നും ഇതിനുള്ള വ്യത്യാസം വളരെ വലുതല്ല. ചുവര്‍ചിത്ര കലയില്‍ ഉപയോഗിക്കുന്ന ഏതാണ്ട് അതേ നിറക്കൂട്ടുകള്‍ തന്നെയാണ് കളമെഴുത്തിലും ഉപയോഗിക്കുന്നതെങ്കിലും, ചുവര്‍ചിത്രകലയില്‍ പ്രകൃതിയില്‍ നിന്ന് കിട്ടുന്ന നിറക്കൂട്ടുകളെ ഉണക്കി പൊടിച്ച് അതില്‍ വെള്ളവും, പ്രകൃതി നിര്‍മ്മിതങ്ങളായ പശകളും സമം ചേര്‍ത്ത് ഇന്നത്തെ ആധുനിക ചിത്രകലാകാരന്മാര്‍ ഉപയോഗിക്കുന്ന രീതിയിലുള്ള “വാട്ടര്‍ കളറുകള്‍” ആക്കി മാറ്റുകയും അതിനെ പ്രകൃതി നിര്‍മ്മിതമായ (ഇന്നു വരക്കുന്നവര്‍ ആധുനിക രീതിയിലുള്ള) ബ്രഷുകളാല്‍ നിരപ്പായ ഭിത്തികളില്‍ ആലേഖനം ചെയ്യുകയും ചെയ്യുമ്പോള്‍ ചുവര്‍ചിത്രങ്ങളായി മാറുന്നു. എന്നാല്‍ ഇതേ പ്രകൃതി നിര്‍മ്മിത നിറക്കൂട്ടുകളെ ഉണക്കി പൊടിക്കുന്ന അതേ പൊടിയുടെ രൂപത്തില്‍ തന്നെ കലാകാരന്‍ തന്റെ കയ്യുകളുടെ പ്രത്യേക ചലന വൈദഗദ്യത്തില്‍ രൂപപ്പെടുന്ന കലാരൂപമാണ് കളമെഴുത്ത്. അതുകൊണ്ട് തന്നെ ചുവര്‍ചിത്രകലയുടെ പിതാവ് (ആദ്യരൂപം) ആയി കളമെഴുത്തിനെ കണക്കാക്കപ്പെടുന്നു.



ചുവര്‍ചിത്ര കലയും, കളമെഴുത്തും ക്ഷേത്രവും, ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലും, അതിന്റെ വിഷയമാകുന്നവ ഹിന്ദു ആരാധനാമൂര്‍ത്തികളോ, പുരാണ സംഭവങ്ങളോ ആയതിനാലും മുഴുവിപ്പിച്ചു വച്ചിരിക്കുന്ന ഈ രണ്ടു കലാരൂപങ്ങളേയും ഒരു ക്യാമറയില്‍ പകര്‍ത്തി ഒരാള്‍ക്ക് കാട്ടിക്കൊടുത്താല്‍ ഈ കലകള്‍ തമ്മിലുള്ള വ്യത്യാസം അത്ര പെട്ടെന്നൊന്നും തിരിച്ചറിയാന്‍ കഴിയില്ല എന്നതു തന്നെ ഈ കലകള്‍ക്ക് രണ്ടുമുള്ള സാമ്യത മനസ്സിലാക്കാവുന്നതേയുള്ളു.



ചുവര്‍ചിത്രങ്ങള്‍ ക്ഷേത്ര മതില്‍ കെട്ടുകളെ മോടി പിടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണെങ്കില്‍ കളമെഴുത്ത് മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ക്ഷേത്രാചാര ചടങ്ങുകളുടെ ഭാഗമായി തറയില്‍ എഴുതപ്പെടുന്ന ഒന്നാണ്. വിരലുകൾ ഉപയോഗിച്ച് പലവര്‍ണ്ണങ്ങളില്‍ ഉള്ള പൊടികള്‍കൊണ്ട് ദേവീദേവന്മാരുടെ രൂപങ്ങൾ നിലത്തു വരയ്ക്കുന്ന സമ്പ്രദായമാണ് കളമെഴുത്ത്. കളമെഴുത്തും പാട്ട്, മുടിയേറ്റ്, ഭദ്രകാളിത്തീയാട്ട്, അയ്യപ്പൻ തീയാട്ട്, കോലം തുള്ളൽ, സർപ്പംതുള്ളൽ തുടങ്ങിയ ക്ഷേത്ര അനുഷ്ഠാനകലകളോട് അനുബന്ധിച്ച് കളമെഴുത്ത് നടത്തപ്പെടുന്നു. ഈ കലയുടെ വിഷയങ്ങളായി സധാരണ ചിത്രീകരിക്കപ്പെടുക കാളി, ദുർഗ്ഗ, അയ്യപ്പൻ, യക്ഷി, ഗന്ധർവൻ, നാഗങ്ങൾ തുടങ്ങിയ മൂർത്തികളെയും, തിരുമന്ധാംകുന്നിലമ്മയെയുമാണ്.


കളമെഴുതുന്നത് ചില സമുദായങ്ങളുടെ കുലവൃത്തിയായി കണക്കാപ്പെടുന്നു. കേരളത്തില്‍ പണ്ടു നിലനിന്നിരുന്ന ജാതി വ്യവസ്തകള്‍ എല്ലാ ക്ഷേത്ര കലകളേയും പോലെ കളമെഴുത്തിനും ഒരു കുലവൃത്തി പരിവേഷം തീര്‍ത്തു എന്നു പറയുന്നതാവും ശരി. ക്ഷേത്രകലകളില്‍ പലതും കേരളത്തിന്റെ അങ്ങോളമിങ്ങോളം ചില ജാതികളുടെ മാത്രം അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ കളമെഴുത്ത് എന്ന കല വിവിധജാതികള്‍ കൈകാര്യം ചെയ്യുന്നു എന്നത് തന്നെ ആശ്വാസകരമാണ്. കളമെഴുത്തുപാട്ടിനും മുടിയേറ്റിനും മുന്നോടിയായി കളം വരയ്ക്കുന്നത് കുറുപ്പ ജാതിയില്‍ (മധ്യകേരളത്തിലെ കളമെഴുത്തു കുറുപ്പന്മാര്‍, കല്ലറ്റുകുറുപ്പന്മാര്‍ എന്ന പേരിലാണറിയപ്പെടുന്നത്) പെട്ടവരാണ്. അയ്യപ്പൻ തീയാട്ടിനു തീയ്യാടി നമ്പ്യാർമാരും, ഭദ്രകാളി തീയാട്ടിനു തീയാട്ട് ഉണ്ണി ജാതിയില്‍ പെട്ടവരും, നാഗകളമെഴുതുന്നത് പുള്ളുവന്മാരും കോലം തുള്ളലിനു കണിയാന്മാരും ആണ് കളമെഴുത്ത് നടത്തുന്നത്. ക്ഷേത്ര ആചാരങ്ങളില്‍ പെടാത്ത മന്ത്രവാദത്തിന് കളമെഴുതുന്നത് വണ്ണാന്മാരാണ്. ഇത് നടത്തുന്നത് ആവശ്യക്കാരുടെ ഭവനങ്ങളില്‍ ആയതിനാലാണ് ഇതിന് ക്ഷേത്ര ആചാരങ്ങളുമായി ബന്ധമില്ലേന്ന് പ്രതിപാദിച്ചത്. ചില സിനിമകളില്‍ കല്‍പ്പാത്തി പോലെയുള്ള ബ്രാഹ്മണ ഗ്രാമങ്ങളില്‍ അതിരാവിലെ കുളിച്ച് ഈറനായി സ്ത്രീകള്‍ വീടിന്റെ നടയില്‍ കോലം വരയ്ക്കുന്നത് നിങ്ങള്‍ ഒരുപക്ഷേ കണ്ടിരിക്കാം. ഒരര്‍ത്ഥത്തില്‍ അതും കളമെഴുത്തിന്റെ മറ്റൊരു ഭാവമാണ്. വണ്ണാന്‍, മലയന്‍, പുലയര്‍, മാവിലര്‍, മുന്നൂറ്റാന്‍, പറയന്‍, പണിയന്‍, ആവിയര്‍, വേലന്‍, കോപ്പാളന്‍, കുറവര്‍, തുടങ്ങിയ വിവിധ സമുദായങ്ങളും കളമെഴുത്തുകള്‍ നടത്താറുണ്ട്‌.

പഞ്ചവർണ്ണം എന്ന് പറയുന്ന പ്രകൃതിദത്തമായ അഞ്ച് തരം പൊടികളാണ്‌‍ കളമെഴുത്തിനു ഉപയോഗിക്കുന്നത്. ഉമിക്കരി (കറുപ്പ്), അരിപ്പൊടി (വെള്ള), മഞ്ഞൾപ്പൊടി (മഞ്ഞ), നെന്മേനിവാകയുടെ പൊടി (പച്ച), മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും ചേർത്ത മിശ്രിതം (ചുവപ്പ്) എന്നിവയാണ്‌ കളമെഴുത്തിനു ഉപയോഗിക്കുന്ന നിറങ്ങൾ.വിരലുകള്‍ മാത്രം ഉപകരണമാക്കി ഈ അഞ്ചു തരം നിറങ്ങള്‍ മാത്രം ഉപയോഗിച്ചു ദേവീ ദേവന്മാരുടെ രൂപങ്ങള്‍ നിലത്തു വരയ്ക്കുന്ന എന്ന പ്രത്യേകതയാണ് കളമെഴുത്തിനെ മറ്റു ചിത്രകലകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.


ചുരുങ്ങിയത് രണ്ട് പേരെങ്കിലും കളമെഴുത്തിനു വേണം. വ്രതാനുഷ്ടാനങ്ങളോടെ ഇഷ്ടദേവതയെ മനസ്സിൽ ധ്യാനിച്ച ശേഷമാണ് കളമെഴുത്ത് ആശാൻ കളം വരച്ച് തുടങ്ങുന്നത്. ആദ്യം ഒരു നേർ വര വരയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനെ “ബ്രഹ്മസൂത്രം“ എന്നാണ് കളമെഴുത്തുകാർ പറയുന്നത്. ശേഷം അരിപ്പൊടിയോ കറുത്തപൊടിയോ ഉപയോഗിച്ച് ശരീരാവയവങ്ങൾ വരച്ച് തുടങ്ങും. മുഖം, കഴുത്ത്, മാറ്, കിരീടം എന്നിവ ഒരാളും ഉദരം, കൈകാലുകൾ എന്നിവ മറ്റൊരാളും വരയ്ക്കുകയാണ് പതിവ്.



പല അനുഷ്‌ഠാനരൂപങ്ങളിലും കളമെഴുത്തുണ്ട്‌. ദേവപ്രീതിക്കുവേണ്ടിയും അശുഭങ്ങള്‍ ഒഴിവാക്കാനും വേണ്ടിയാണ്‌ കളമെഴുത്തും പാട്ടും നടത്തുന്നത്‌. ഭഗവതീക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കും സര്‍പ്പക്കാവുകളിലും അയ്യപ്പന്‍കാവുകളിലും വിശേഷാവസരങ്ങളിലോ, വൃശ്ചികം ഒന്നാം തീയതി മുതല്‍ ധനു പതിനൊന്നു വരെയുള്ള മണ്ഡലക്കാലത്തോ ആണ് കളമെഴുത്ത് സാധാരണയായി നടക്കുന്നത്. ആരാധനാലയങ്ങള്‍ക്കു പുറമേ ആഢ്യഗ്രഹങ്ങളിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കളമെഴുത്തും പാട്ടും നടത്തുന്നത് പണ്ടത്തെ പതിവായിരുന്നു.
 

ഇക്കാലത്ത് വളരെ അപൂര്‍വ്വമായെ വീടുകളില്‍ കാണാറുള്ളൂ. വിവിധതരം കളംപാട്ടുണ്ട്. ഭഗവതിക്കളം, അകപ്പന്‍കളം, വേട്ടക്കാരന്‍ കളം, നാഗക്കളം തുടങ്ങിയവയാണത്. പണ്ട് തിരുമാന്ധാംകുന്നില്‍ നടത്തിയിരുന്ന കളമെഴുത്തും പാട്ടും പനയ്യൂര്‍ മനയിലും നടത്തിയിരുന്നു. ഹിന്ദുമതാചാര പ്രകാരം ഇന്നും കളമെഴുതി യാഗങ്ങള്‍ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ കണ്ടുവരുന്നു.



ഒരുകാലത്ത് കേരളത്തില്‍ പ്രചരിച്ചിരുന്ന ബുദ്ധമതത്തിന്റെ സംഭാവനയാണ് ധൂളി ചിത്രരചനയുടെ ഭാഗമായ കളമെഴുത്തെന്ന് അഭിപ്രായപ്പെട്ടുകേട്ടിട്ടുണ്ട്. ബുദ്ധമതം എത്തുന്നതിന് മുമ്പ് കേരളത്തില്‍‍ പ്രചരിച്ചിരുന്ന ശാക്തേയ മതവുമായി ബന്ധപ്പെടുന്ന ഒരു ശാക്തേയ അനുഷ്ടാനമാണ് കളമെഴുത്ത്. കളങ്ങള്‍ പൂജിക്കുവാന്‍ തെറ്റി പൂവ് നിര്‍ബന്ധമായും വേണം, എന്ത് ആചാരവും പൂജാവേളയില്‍ താന്ത്രിക മുദ്രകളും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ദ്രാവിഡമെന്നോ ആവൈദികമെന്നോ, പറയാവുന്ന കാവുകളിലും ആരാധനാലയങ്ങളിലും മാത്രമേ കളമെഴുത്ത് നടക്കുന്നുള്ളൂ എന്നു കാണുന്നതിലും പ്രാധാന്യമുണ്ട്. പകര്‍ച്ചവ്യാധികളില്‍ നിന്നും ദുര്‍ഭൂതങ്ങളില്‍ നിന്നും രക്ഷതേടാനും ഉദ്ദിഷ്ടകാര്യ സാധ്യത്തിനും വേണ്ടി എന്നു വിശ്വസിച്ച് കളമെഴുത്തും പാട്ടും നടത്തുന്ന സമ്പ്രദായം ഇന്നും കേരളത്തില്‍ നിന്നും അപ്രത്യക്ഷമായിട്ടില്ല. ഇതിനു പിന്നിലെ വിശ്വാസ അവിശ്വാസങ്ങള്‍ എന്തു തന്നെ ആയാലും അതിന്റെ പ്രാധാന്യത്തേക്കാള്‍ കളമെഴുത്ത് എന്ന കലയുടെ പ്രാധാന്യം വിസ്മരിക്കാവുന്നതല്ല.


കളമെഴുത്ത് പാട്ടു നടക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാമത് വൈക്കം ക്ഷേത്രമാണ്. ഇവിടെ വടക്കേ തിരുമുറ്റത്താണ് കളമെഴുതി പൂജിക്കുന്നത്. വൈക്കത്ത് കളമെഴുതി പൂജിക്കാനുള്ള അധികാരം പരമ്പരാഗതമായി പുതുശ്ശേരി കുറുപ്പിനായിരുന്നു. ആദ്യദിവസം എട്ട് കൈകളുള്ള ഭഗവതിയെയാണ് കളത്തില്‍ വരയ്ക്കുക. പിന്നീടുള്ള ഓരോ ദിവസവും കൈകളുടെ എണ്ണം കൂട്ടി വരയ്ക്കും. 12ആം ദിവസമാകുമ്പോള്‍ 64 കൈകളോടുകൂടിയ ആയുധപാണിയായ ഭഗവതിയാകും കളത്തിലുണ്ടാവുക. ഓരോ ദിവസവും കളം മായ്ക്കും. കളത്തിലെ പൊടി ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. പന്ത്രണ്ടാം ദിവസം ഇവിടെ വരക്കുന്ന കളം കേരളത്തിലെ ഏറ്റവും വലിയ കളമാണെന്ന് പറയപ്പെടുന്നു. ദേവിയുടെ സങ്കല്‍പ്പത്തില്‍ വരക്കുന്ന കോലത്തിന്റെ ഒരു മുല വരയ്ക്കാന്‍ വേണ്ടത് ഓരോ കിലോ അരിപ്പൊടിയും ഉമിക്കരിയുമാണ്.


കളമെഴുത്ത് കഴിഞ്ഞ് മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പൂജകള്‍ക്കൊപ്പം ഭഗവതിയെ സ്തുതിക്കുന്ന പാട്ടുകള്‍ പാടുന്നു. ഒപ്പം ഗണപതി, സരസ്വതി എന്നീ ദേവതകളെയും സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളും കളത്തിന് മുന്നിലിരുന്ന് പാടുന്നു. വെളിച്ചപ്പാട് തുള്ളാന്‍ തുടങ്ങുമ്പോള്‍ പാട്ടിന്റെ താളവും മുറുകുന്നു. പിന്നെ തുള്ളിയുറയുന്ന വെളിച്ചപ്പാടുതന്നെ കളം മായ്ക്കുന്നു. അതിനു ശേഷം കളത്തിലെ വര്‍ണ്ണക്കൂട്ടുകളും, അരച്ച മഞ്ഞളും, ചന്ദനവും പൂജിച്ച പുഷ്പങ്ങള്‍ക്കൊപ്പം ഭക്തര്‍ക്ക് വിതരണം ചെയ്യുന്നതോടെ കളമെഴുത്തും അതിന്റെ ചടങ്ങുകളും അവസാനിക്കുന്നു. കളമെഴുത്ത് ഒരു കലക്കൊപ്പം അനുഷ്ടാനവും കേരളത്തിന്റെ സംസ്കാരവും കൂടി ആണെന്ന തിരിച്ചറിവാണ് ആ കലക്കുള്ള പ്രസക്തി.

Friday, June 4, 2010

വേലകളി | Velakali | Kerala Tourism

കൊച്ചി കണ്ടവന് അച്ചി വേണ്ട!
കൊല്ലം കണ്ടവന് ഇല്ലം വേണ്ട!

എന്നിങ്ങനെ പ്രസിദ്ധമായ രണ്ട് പഴം ചൊല്ലുകള്‍ നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ നാളുകള്‍ക്ക് മുന്‍പ് ഈ ചൊല്ലിനൊപ്പം മറ്റൊരു ചൊല്ലും കൂടി നിലനിന്നിരുന്നു എന്നു പറഞ്ഞാല്‍ നിങ്ങള്‍ അല്‍ഭുതപ്പെട്ടേക്കാം.


“അമ്പലപ്പുഴ വേല കണ്ടാല്‍ അമ്മയും വേണ്ട” എന്നതായിരുന്നു പ്രശസ്തമായ ആ ചൊല്ല്.

വേലകളി എന്ന അനുഷ്ടാന കലയുടെ പ്രതാപകാലത്ത് നിലനിന്നിരുന്ന പ്രസ്തുത ചൊല്ല് പോലും ആ കലയുടെ വിനാശകാലമാണ് നിലനില്‍ക്കുന്നത് എന്ന ഒര്‍മ്മപ്പെടുത്തി കാലയവനികക്കൂള്ളില്‍ മറഞ്ഞിരിക്കുന്നു.

ഇന്ന് വേലകളി ഒരു കലാരൂപമെന്ന നിലയില്‍ അതിന്റെ പരാജകാണ്ഡം പിന്നിടുകയാണ്.


മദ്ധ്യതിരുവിതാംകൂടിന്റെ സ്വന്തം എന്നു വേണമെങ്കില്‍ അവകാശപ്പെടാവുന്ന ഈ കലാരൂപം നിലവില്‍ വന്നത് അമ്പലപ്പുഴയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പടയണി, തെയ്യം എന്നീ അനുഷ്ടാന കലകള്‍ പൊലെ - കഥകളി, ഓട്ടന്‍‌തുള്ളല്‍ എന്നീ പാരമ്പര്യ കലകള്‍ പോലെ ഒരു കാലത്ത് പ്രതാപത്തിന്റെ കൊടുമുടിയില്‍ വിരാചിച്ചിരുന്ന ഈ കലാരൂപം, ടൂറിസം വാരാഘോഷങ്ങള്‍ക്കും, കെട്ടിട സമുച്ചയങ്ങളുടെ ഉത്ഘാടന മാമാങ്കത്തിനും പൊലിപ്പും, തുടിപ്പും കൂട്ടാനുള്ള വെറുമൊരു ദൃശ്യവിരുന്ന് എന്ന നിലയിലേക്ക് തരം താണതില്‍ ഇന്നീ കലാരൂപത്തിന്റെ മേലാളായിരിക്കുന്നവര്‍ക്കും കേരളാ സര്‍ക്കാറിനും തുല്യ പങ്കാളിത്തമുണ്ടെന്ന് പറയാതിരിക്കുക നിവൃത്തിയില്ല. തിരുവനതപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിലും, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലും നില നിന്നിരുന്ന പേരുകേട്ട വേലകലി മാമാങ്കങ്ങള്‍ പോലും ഇന്ന് വെറും ഒരു ചടങ്ങിന്റെ സ്ഥാനത്തേക്ക് ചുരുക്കപ്പെട്ടു എന്നു പറയുമ്പോള്‍ ഈ കലക്ക് സംഭവിച്ചിരിക്കുന്ന മൂല്യച്യുതി ഒരു പരിധി വരെ മനസ്സിലാക്കാവുന്നതേയുള്ളു.

വേലകളി പഠിക്കുന്നതിനും അത് അരങ്ങില്‍ എത്തിക്കുന്നതിനും ഈ അനുഷ്ടാനകലയുടെ പിന്മുറക്കാര്‍ പോലും ശ്രദ്ധിക്കുന്നില്ല എന്നതും ഈ കലയുടെ സര്‍വ്വ നാശത്തിന്റെ അവസാന ആണിക്കല്ലടിയില്‍ എത്തിച്ചിരിക്കുന്നു.


 ഈ കല യഥാര്‍ത്ഥത്തില്‍ താളമേള സംഗമങ്ങള്‍ തീര്‍ക്കുന്ന ഒരു ദൃശ്യവിരുന്നു തന്നെയാണ്. നേരിട്ട് വീക്ഷിക്കാതെ ദൂരെ മാറി നിന്ന് ഇതിന്റെ താളം ശ്രദ്ധിക്കുന്ന ഒരാള്‍ ഒരു പക്ഷേ അരങ്ങില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത് പടയണി ആണോ എന്നു തെറ്റിദ്ധരിച്ചേക്കാം. ചുവടുകള്‍ക്ക് പടയണിയുമായി ഒരു സാമ്യവുമില്ല എങ്കിലും അതിന്റെ താളത്തിന് പടയണിയുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് പറയാതിരിക്കുക വയ്യ. മദ്ധ്യതിരുവിതാംകൂറില്‍ വിവിധ കാലഘട്ടങ്ങലില്‍ ജന്മമെടുത്ത കലകള്‍ എന്ന നിലയില്‍ പടയണിക്കും, വേലകളിക്കും കുറഞ്ഞത് അതിന്റെ താളത്തിലെങ്കിലും സാമ്യമില്ലെങ്കില്‍ അതായിരിക്കും അത്ഭുതമായി വിശേഷിപ്പിക്കപ്പെടുക.

കുരുക്ഷേത്ര യുദ്ധത്തെയോ, ദേവാസുര യുദ്ധത്തെയോ അനുസ്മരിപ്പിക്കുന്ന ഒന്നാണ് ഈ കലയെന്ന് പഴമക്കാര്‍ അവകാശപ്പെടുന്നു. പഴയകാല പടയാളികലെ അനുസ്മരിപ്പിച്ച്, അവരുടെ ആടയാഭരണങ്ങള്‍ക്ക് സമാനമായ വേഷ സംവിധാനത്തില്‍ ഏതാണ്ട് പടക്കോപ്പുകള്‍ക്ക് സമാനമായ ഉപകരണങ്ങളുമേന്തി അനുഷ്ടിക്കപ്പെടുന്ന ഈ കല അമ്പലപ്പുഴയിലും, മദ്ധ്യതിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളിലും ഇന്നും ഒരു ചടങ്ങ് എന്ന നിലയിലെങ്കിലും അവതരിപ്പിക്കപ്പെടുന്നത് യുവതലമുറക്ക് വേലകളിയെ കുറിച്ച്  മനസ്സിലാക്കാന്‍ കിട്ടുന്ന ഒരു അവസരമായി മാത്രം കരുതാം.

കേരളനടനത്തിന് പുതുജീവന്‍ പകര്‍ന്ന ഗുരു ഗോപിനാ‍ദ് വേലകളിയേയും ഉദ്ധരിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അത് വിജയം കണ്ടില്ല. പിന്നീട് തിരുവനതപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിശ്വകലാകേന്ദ്രത്തില്‍ അനുഷ്ടാന കലകളുടെ പുനരുദ്ധാരനത്തിന്റെ ഭാഗമായി വേലകളി ക്ലാസ് ആരംഭിച്ചു എങ്കിലും, യുവജനോത്സവത്തിലും, ഫാഷന്‍ പരേഡുകളിലും മാര്‍ക്കു കൂട്ടാന്‍ കഴിയാത്ത ഒരു വിഭാഗമെന്ന നിലയില്‍ പുതുതലമുറയാല്‍ അവഗണിക്കപ്പെട്ട് അത് നിര്‍ത്തേണ്ടതായി വന്നു.

യുദ്ധസമാനമായ ആവേശം പകരുന്ന അംഗവിക്ഷേപം കൊണ്ടും, താളം കൊണ്ടും, ചുവടു വെപ്പുകളിലെ വൈവിദ്ധ്യം കൊണ്ടും സമൃദ്ധമായ ഈ നാടന്‍കലക്ക് ക്ഷേത്ര സംസ്കാരവും,ആയോധനാ സംസ്കാരവും ഊടും പാവും പകര്‍ന്നിരിക്കുന്നു. അമ്പലപ്പുഴയില്‍ ജന്മമെടുത്തു എന്നു വിശ്വസിക്കപ്പെടുന്ന ഈ കലക്ക് ഇന്നും അമ്പലപ്പുഴയിലും പരിസരങ്ങളിലും മാത്രമാണ് ഇന്ന് ജീവനുള്ളത്. മാത്തൂര്‍ മോഹന്‍ കുഞ്ഞു പണിക്കര്‍ എന്ന മഹാനായ വേലകളി കലാകാരന്റെ വിടവാങ്ങലോടെ അന്യം നിന്നു പോയേക്കുമെന്ന് കരുതിയ ഈ കല അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ ചിലര്‍ ഇന്നും അനുഷ്ടിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളത് ആശാവഹമാണ്. 

http://www.sulekha.com/mstore/juna/albums/default/vela2.jpg

വേലകളിയുടെ ഉത്ഭവം

മാര്‍ത്താണ്ഡവര്‍മ്മ കീഴടക്കിയ ചെമ്പകശ്ശേരി രാജ്യത്തു നിന്നാണ് വേലകളിയുടെ ഉദ്ഭവമെന്ന് ചരിത്ര പണ്ഡിതന്മാര്‍ പറയുന്നു. ചെമ്പകശ്ശേരി രാജാവിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ സേനാധിപരായിരുന്ന മാത്തൂര്‍ പണിക്കരും വെള്ളൂര്‍ കുറുപ്പും കളരിയഭ്യാസത്തിലും മറ്റും അതീവ സമര്‍ത്ഥരായിരുന്നു. ഒട്ടനവധി ശിഷ്യഗണങ്ങളും അവര്‍ക്കുണ്ടായിരുന്നു. 
കളരിപ്പയറ്റിന്‍റെ ഉന്നമനത്തിനുവേണ്ടി രാജാവ് സേനാധിപന്മാര്‍ക്കും ശിഷ്യഗണങ്ങള്‍ക്കും വേണ്ടത്ര പ്രോത്സാഹനം കൊടുത്തിരുന്നു. രാജാവിനും നാട്ടുകാര്‍ക്കും വേണ്ടി ഉത്സവകാലത്ത് കളരിപ്പയറ്റിനെ ഒന്നു പരിഷ്കരിച്ച് അമ്പലപ്പുഴ ക്ഷേത്രസന്നിധിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അവര്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് വേലകളി പ്രചാരത്തിലായത്.
http://kuttanadtourismvillage.com/gallery/15L.jpg

വേലകളിയുടെ ഐതിഹ്യം

ഒരിക്കല്‍ ശ്രീകൃഷ്ണന്‍ ഗോപാലന്മാരുമൊത്ത് താമരപ്പൊയ്കയില്‍ ഇറങ്ങി നീന്തിക്കുളിച്ചതിനുശേഷം ഓരോ താമരയിലയും തണ്ടോടുകൂടിയ ഓരോ താമരമൊട്ടും പറിച്ചെടുത്ത് കരയ്ക്കുകയറി കളി തുടങ്ങി. അതിലേ കടന്നുപോയ നാരദമഹര്‍ഷി ഇവരുടെ കളിയില്‍ ആകൃഷ്ടനായി.

കേരളീയരെ ഒന്നടങ്കം കൃഷ്ണ ഭക്തരാക്കാന്‍ ആഗ്രഹിച്ചിരുന്ന വില്വമംഗലത്ത് സ്വാമിയോട് താമരപൊയ്കയുടെ തീരത്തില്‍ ഈ കളി വിഷ്ണു ക്ഷേത്രങ്ങളില്‍ പ്രചരിപ്പിക്കണമെന്ന് നാരദമഹര്‍ഷി ഉപദേശിച്ചു. സ്വാമികള്‍ കൃഷ്ണധ്യാനത്തില്‍ മുഴുകുകയും തുടര്‍ന്ന് അദ്ദേഹത്തിന് വേലകളി കാണിച്ചുകൊടുത്തിട്ട് കൃഷ്ണന്‍ കൂട്ടുകാരോടൊത്ത് ഒളിച്ചുകളയുകയും ചെയ്തു.
http://kuttanadtourismvillage.com/gallery/11L.jpg

വില്വമംഗലം ഈ കളി കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രചരിപ്പിച്ചു. അമ്പാടിയിലെ കുട്ടികള്‍ കളിയില്‍ ഉപയോഗിച്ചിരുന്ന തണ്ടോടുകൂടിയ താമരമൊട്ടിന്‍റെയും താമരയിലയുടെയും സ്ഥാനത്ത് അവയോട് ആകൃതിസാമ്യമുള്ള ചുരികയും പരിചയും പ്രയുക്തമായി. ആയുധങ്ങള്‍ ഉപയോഗിച്ചപ്പോള്‍ കേരളീയരുടെ ആയോധനാഭിരുചി ഈ കളിയില്‍ സ്വാധീനം ചെലുത്തി. അങ്ങനെ രൂപം പ്രാപിച്ചതാണ് ഇന്നത്തെ വേലകളി
കാളിന്ദീ നദിയുടെ തീരത്ത് ഗോക്കളെ മേയ്ക്കുന്നതിനിടയില്‍ കൃഷ്ണനും ഗോപാലന്മാരും താമരയിലയും തണ്ടും, പരിചയും വാളുമാക്കി യുദ്ധം ചെയ്തു കളിച്ചതിന്‍റെ ആവിഷ്കരണമാണ് വേലകളിയെന്നാണ് ഐതീഹ്യം.
http://farm4.static.flickr.com/3231/2663625736_b0d104d3f4.jpg?v=0

 
തിരുമുന്‍പില്‍ വേല


മദ്ധ്യതിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ ഉത്സവാവസരങ്ങളില്‍ എഴുന്നള്ളിച്ചു നിര്‍ത്തിയിരിക്കുന്ന രാജാവിന്റെയും ദേവരുടെയും തിരുമുന്‍പില്‍ മാത്തൂര്‍ പണിക്കരും വെള്ളൂര്‍ കുറുപ്പും ശിഷ്യന്മാരോടൊന്നിച്ച് അവരുടെ ആയോധന മുറകള്‍ പ്രദര്‍ശിപ്പിക്കുക പതിവായിരുന്നു. ഈ രണ്ട് ആശാന്മാരും മാറി മാറി ഓരോ ദിവസങ്ങളില്‍ ഈ പ്രദര്‍ശനത്തിന്‍റെ നേതൃത്വം വഹിച്ചിരുന്നു. ഈ ആയോധന പ്രധാനമായ കളിക്ക് വേല എന്നാണ് പറഞ്ഞുവന്നിരുന്നത്.
ഈശ്വരന്‍റെയും തമ്പുരാന്റെയും തിരുമുമ്പില്‍ വച്ചുള്ള വേലയായതുകൊണ്ട് ഇതിന് തിരുമുന്‍പു വേല എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ക്ഷേത്രപരിസരത്ത് നടത്തുന്ന വേലയെ കുളത്തില്‍ വേല എന്നാണ് പറഞ്ഞിരുന്നത്.

http://farm4.static.flickr.com/3042/2867345783_5dc2c71e60.jpg?v=0

മാത്തൂര്‍, വെള്ളൂര്‍ കുടുംബങ്ങള്‍

മാത്തൂര്‍ കുടുംബവും വെള്ളൂര്‍ കുടുംബവുമാണ് ആദ്യകാലം മുതല്‍ക്ക് ഈ കല ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. പ്രജകള്‍ക്ക് മുന്നില്‍ പടയാളികളെ നിരത്തി ചുവടും അടവും പ്രകടിപ്പിച്ച് നാടുവാഴി തമ്പുരാക്കന്മാരുടെ ആള്‍ക്കരുത്തും സേനാബലവും കാട്ടി കൊട്ടിപ്പറയടിക്കുകയായിരുന്നു വേലകളിയുടെ ലക്ഷ്യം.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ കിഴക്കേ നടയ്ക്കല്‍ ഉത്സവകാലത്ത് (മീനമാസത്തിലെ ആറാട്ടുത്സവം) പഞ്ചപാണ്ഡവന്മാരുടെ രൂപം നിര്‍മ്മിച്ചുവച്ചിട്ടുള്ളതിന്‍റെ മുന്‍പില്‍ തുറസ്സായ സ്ഥലത്ത് 150 ഓളം പേര്‍ ഉള്‍പ്പെട്ട വേലകളി ഏതാനും വര്‍ഷം നടത്തിയിരുന്നു.


ഇത് നിലച്ചിട്ട് 25 ഓളം വര്‍ഷമായെന്ന് തദ്ദേശവാസികള്‍ പറയുന്നു. എന്നാല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മാര്‍ച്ച് 27 ന് ആരംഭിച്ച് ഏപ്രില്‍ 5 ന് അവസാനിക്കുന്ന ഉത്സവത്തോടനുബന്ധിച്ച് എട്ടുദിവസം വേലകളി നടത്തുന്നുണ്ട്. എന്നാല്‍ മുന്‍കാലങ്ങളില്‍ നടത്തിയിരുന്നതുപോലെ അതിവിപുലമായ രീതിയില്‍ അല്ലെന്നുമാത്രം.


താളങ്ങളും ചുവടുകളും

വൈവിധ്യമായ ചുവടുകളും അടവുകളും കൊണ്ട് ഹൃദ്യമാണ് വേലകളി. ആയം ചാട്ടം, അരയില്‍ നീക്കം തുടങ്ങിയ ചുവടുകളാണ് ഉപയോഗിക്കുന്നത്. കളിക്കാരുടെ നീക്കവും ആക്രമണ രീതിയും എതിര്‍പക്ഷം അറിയാതിരിക്കാന്‍ വാദ്യമേളങ്ങളിലൂടെയാണ് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത്.


മുറിയടന്ത (ഒരു താളം) മുഴങ്ങിയാല്‍ വേഗത്തിലുള്ള ചലനവും അടന്തയായാല്‍ പതിഞ്ഞ മട്ടിലുള്ള ചുവടുകളുമായാണ് കളിക്കുന്നത്. എതിരാളികളോട് പോരാടി വിജയിക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ പഞ്ചാരി എന്ന താളം മുഴങ്ങും. പിന്‍തിരിഞ്ഞ് ഓടാന്‍ ആ താളം വേലകളി ഓര്‍മ്മപ്പെടുത്തുന്നു.

കളരിപ്പയറ്റില്‍ നിന്ന് വ്യത്യസ്തമായി വേലകളി കൂട്ട പയറ്റായതിനാല്‍ വേലകളിയുടെ ചുവടുകളില്‍ വ്യത്യാസമുണ്ട്.

വേലകളി അഭ്യാസരീതി

പന്ത്രണ്ടു വയസിനു താഴെ പ്രായമുള്ള ആണ്‍കുട്ടികളെയാണ് അഭ്യസനത്തിന് തെരഞ്ഞെടുക്കുന്നത്. വര്‍ഷ കാലത്താണ് പരിശീലനം ആരംഭിക്കുന്നത്. തെരഞ്ഞെടുത്തവരെ കച്ചകെട്ടി ചുവടുകള്‍ പഠിപ്പിക്കുകയും മെയ്വഴക്കം സിദ്ധിക്കുവാന്‍ എണ്ണയിട്ടു ചവിട്ടി തിരുമുകയും ചെയ്യുന്നു. അതിലൂടെ കാല്‍, കയ്യ്, മെയ്യ് ഇവകള്‍ക്ക് നല്ല അയവു വരുകയും ഏതുരീതിയിലും ശരീരത്തെ ചലിപ്പിക്കുവാന്‍ നിഷ്പ്രയാസം സാധിക്കുകയും ചെയ്യുന്നു.


അമ്പലപ്പുഴ, ചമ്പക്കുളം, നെടുമുടി, കളര്‍കോട്, പുറക്കാട്, തകഴി, തലവടി തുടങ്ങിയ ചെമ്പകശ്ശേരി നാട്ടു രാജ്യത്തിലെ വില്ലേജ് ഓഫീസര്‍മാരുടെ (പ്രവൃത്തിയാര്‍) നേതൃത്വത്തില്‍ പടയാളികള്‍ അഭ്യാസ കാഴ്ച കാണാനെത്തിയിരുന്നതായി പഴമക്കാര്‍ പറയുന്നു. മാത്തൂര്‍ പണിക്കരും, വെള്ളൂര്‍ കുറുപ്പുമായിരുന്നു സേനയുടെ പരിശീലകര്‍.

കളരി കെട്ടി ഓരോ കരയില്‍ നിന്നും 200 ഓളം ചെറുപ്പക്കാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയിരുന്നു. ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്തും മാത്തൂര്‍ കുടുംബത്തിലുമായിരുന്നു കളരികള്‍. പടയാളികളുടെ കുടുംബത്തിനുള്ള ചെലവുകള്‍ മുഴുവനും രാജാവ് വഹിച്ചിരുന്നു.


ചെമ്പകശ്ശേരി യോദ്ധാക്കളുടെ യശസ്സ് പരക്കെ അറിയപ്പെട്ടതോടെ തിരുവിതാംകൂറിനുള്ള പടയാളികളുടെ പരിശീലന ചുമതലയും മാത്തൂര്‍ പണിക്കര്‍ക്ക് ലഭിച്ചു. ഇദ്ദേഹം പരിശീലിപ്പിച്ച 200 ഓളം പടയാളികള്‍ കരുനാഗപ്പള്ളി തഹസീല്‍ദാര്‍ക്കുമുന്നില്‍ വേലകളി അവതരിപ്പിച്ചിരുന്നു.


അവതരണം

കളിക്കാര്‍ മുട്ടിന്മേല്‍ ഉടുത്തുകെട്ടി ചുവന്ന പട്ടുകൊണ്ടുള്ള തലപ്പാവണിഞ്ഞ് പൊക്കി തറ്റുടുത്ത് മുണ്ടിനുമീതെ ചുവന്ന അരക്കച്ച ചുറ്റി കൈകളില്‍ കാപ്പുകെട്ടി ആഭരണങ്ങളണിഞ്ഞ് ഇടതുകയില്‍ വാളും വലതുകയ്യില്‍ പരിചയും പിടിച്ചുകൊണ്ടാണ് കളിക്കുന്നത്.

സംഘത്തിലെ ഇളയവര്‍ മുന്‍നിരയിലും പ്രായം കൂടിയവര്‍ കൊടിയുമേന്തി പിന്‍നിരയിലും നില്‍ക്കും. പഴയ കാലത്തെ യുദ്ധത്തില്‍ മൃഗങ്ങളെയും പങ്കെടുപ്പിച്ചിരുന്നതിനെ അനുസ്മരിക്കാനാവും, കാള, കോഴി തുടങ്ങിയ ജന്തുക്കളുടെ കോലങ്ങള്‍ ആദ്യകാലങ്ങളില്‍ വേലകളിയില്‍ കൊണ്ടുനടക്കാറുണ്ടായിരുന്നു.




വേലകളി ആരംഭിക്കുന്നത് പ്രത്യേകതരത്തിലുള്ള വാദ്യമേളങ്ങളോടു കൂടിയാണ്. വേലതകില്‍ കൊമ്പ്, കുറങ്കുഴല്‍, തപ്പ്, മദ്ദളം എന്നീ വാദ്യോപകരണങ്ങള്‍ മേളത്തിന് ഉപയോഗിക്കുന്നു .വേലതകില്‍ വാദ്യമേളത്തിന് ഉപയോഗിക്കുന്നതുകൊണ്ടായിരിക്കാം വേലകളി എന്ന പേര് വന്നതെന്ന് അനുമാനിക്കാം.

ഒരു മണിക്കൂറോളം ഒരു കൊച്ചു യുദ്ധത്തിന്‍റെ പ്രതീതി ജനിപ്പിക്കുന്ന വിധം ചാട്ടവും നൃത്തവും മുന്നോട്ടും പിന്നോട്ടുമുള്ള നീക്കവുമെല്ലാം ചേര്‍ന് നയനാന്ദകരമായ ഒരു ദൃശ്യമാണ് അവതരിപ്പിക്കുന്നത്. കളിയുടെ അവസാനം പരാജിതരായിട്ട് കൂട്ടത്തോടെ ഓടിപ്പോവുകയാണ് വേലകളിയുടെ സമ്പ്രദായം.

നിഷ്കാളങ്കന്റെ ചില ചിത്രങ്ങള്‍ ഞാന്‍ മോഷ്ടിച്ചു.

Wednesday, June 2, 2010

പമ്പാ നദി | Pampa River | Kerala Tourism

കേരളത്തിലെ പ്രധാന നദികളില്‍ മൂന്നാം സ്ഥാനമേ പമ്പക്ക് അവകാശപ്പെടാനുള്ളു എങ്കിലും സംസ്കാരിക പെരുമയില്‍ മറ്റെല്ലാ നദികളേയും അതിന്റെ തീരങ്ങളേയും കടത്തിവെട്ടി എന്നും ഒന്നാം സ്ഥാനത്ത് വിരാചിക്കുന്ന നദിയാണ് പമ്പ. പൌരാണികമായും ചരിത്ര പരമായും പമ്പക്ക് അതിന്റേതായ സ്ഥാനം അവകാശപ്പെടാനുണ്ട്. ഇന്‍ഡ്യന്‍ മിത്തുകളോടും കേരളത്തിന്റെ ചരിത്രത്തോടും ചേര്‍ത്തു വായിക്കാവുന്ന വൈവിദ്ധ്യമാര്‍ന്ന സ്മാരകങ്ങളാലും, ആഘോഷങ്ങളാലും കേരളത്തിന്റെ നിറ സാന്നിദ്ധ്യമാണ് പമ്പ. പമ്പാനദിയെ ഒഴിച്ചു നിര്‍ത്തി പറയാന്‍ കഴിയുന്ന ഒരു ഇതിഹാസമോ, ചരിത്ര സംഭവങ്ങളോ കേരളത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യതയില്ല തന്നെ.

പ്രമാണം:പമ്പാനദി.JPG
പമ്പാനദി ആറന്മുളയില്‍

സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1700 അടിയോളം ഉയരത്തില്‍ പീരുമേടിലെ പുളിച്ചി മലയില്‍ നിന്ന് ഉത്ഭവിക്കുന്ന നദിയെ പുണ്യനദി ആക്കി മാറ്റുന്നത് അതിന്റെ ഇരുകരകളും പുല്‍കി നില്‍ക്കുന്ന വിവിധ ആരാധനാലയങ്ങളും, അതിന്റെ ഭാഗമായി പമ്പാനദിയുടെ തന്നെ വിരിമാറില്‍ കൊണ്ടാടപ്പെടുന്ന ആഘോഷങ്ങളുമാണ്. അതിനാല്‍ തന്നെ ദക്ഷിണ ഗംഗ എന്ന അപര നാമധേയത്തിലും ഈ നദി അറിയപ്പെടുന്നു.


http://wapedia.mobi/thumb/d40014752/ml/max/1440/900/Pampa%40Kallissery.JPG?format=jpg%2Cpng%2Cgif&ctf=0?format=jpg,png,gif&loadexternal=1
പമ്പാ നദിയുടെ ദൃശ്യം മൂണ്ടങ്കാവ് പാലത്തില്‍ നിന്ന്

പമ്പാനദിയുടെ ഏതാണ്ട് ഉല്‍ഭവ സ്ഥാനത്ത് തന്നെ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്തമായ ശബരിമല ക്ഷേത്രം പമ്പയുടെ പുണ്യനദി എന്ന പേരിനു മകുടം ചാര്‍ത്തുന്നു. ശബരിമലയുടെ ചരിത്രത്തിനും ഇന്നു നിലനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കും പമ്പാനദിയുടെ സാന്നിദ്ധ്യം വളരെ പ്രധാനപ്പെട്ടതാണ്. ശബരിമലയിലെ മണ്ഡല മഹോത്സവം തുടങ്ങുന്നതിന്റെ പ്രാധമിക പൂജകള്‍ തുടങ്ങുന്നതും, മണ്ഡലകാലം അവസാനിക്കുമ്പോള്‍ ഉള്ള ആറാട്ട് മഹോത്സവത്തിന്റെ അവസാന ചടങ്ങുകളും നടക്കുന്നത് പമ്പാനദിയിലാണ്. പന്തളം രാജവംശത്തില്‍ ഇളമുറയില്ലാതെ പരിതപിച്ചിരുന്ന കാലത്ത് മണികണ്ഠന്‍ എന്ന ഇന്നത്തെ ശബരിമലയിലെ ആരാധനാ മൂര്‍ത്തിയെ രാജാവ് പമ്പാതീരത്തു നിന്നു കണ്ടെത്തി എന്ന ഐതീഹ്യം നിലനില്‍ക്കുന്നു. അങ്ങനെ ശബരിമല ക്ഷേത്രത്തിന്റെ ഉത്ഭവം പോലും പമ്പയെ ചുറ്റി പറ്റി നിലനില്‍ക്കുന്നു.

http://www.oikoumene.org/typo3temp/pics/f8039328ce.jpg
പമ്പാ മണല്‍‌പരപ്പിലെ മാരാമണ്‍ കണ്‍‌വെന്‍ഷന്‍

പീരുമേട്ടിലെ പുളിച്ചിമലയില്‍ നിന്ന് ഉത്ഭവിക്കുന്ന പമ്പയ്ക്ക് ഏതാണ്ട് നൂറ്റി എണ്‍പത് കിലോമീറ്ററോളം നീളമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ പെടുന്ന റാന്നി, പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കുട്ടനാട്, അമ്പലപ്പുഴ എന്നീ താലൂക്കുകളില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ച് അവസാനം പടിഞ്ഞാറ് വേമ്പനാട്ടു കായലില്‍ പതിക്കും വരെ പമ്പ ഇരുകരകളിലും ഉള്ള ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം മാതാവിന്റെ സുഖമുള്ള തഴുകലിന്റെ പകരക്കാരിയായി മാറുന്നു. പേരുകേട്ട കുട്ടനാടന്‍ പാടശേഖരങ്ങള്‍ക്ക് ഊര്‍ജ്ജവും, ആത്മാവും പകരുന്നതും പമ്പ തന്നെ.

http://static.manoramaonline.com/portal/MM_Photo_Galleries/Festival/Armula_Boat_Race/h1.jpg
ആറന്മുള ഉത്രട്ടാതി വള്ളംകളി

മത സൌഹാര്‍ദത്തിനു പേരുകേട്ട മദ്ധ്യതിരുവിതാംകൂറിലെ വിവിധ മത ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും വേദിയാവുന്നതും പമ്പാനദി തന്നെ. ലോക ടൂറിസം ഭൂപടത്തില്‍ തന്നെ സ്ഥാനം പിടിച്ച ഇന്‍ഡ്യയിലെ തന്നെ അപൂര്‍വ്വം ആഘോഷങ്ങള്‍ പമ്പാനദിയുടെ വിരിമാരിലും തീരങ്ങളിലുമായി കൊണ്ടാടപ്പെടുന്നു. അതില്‍ അതി പ്രധാനമായത് ആറന്മുള വള്ളം കളി തന്നെ. ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളില്‍ അരങ്ങേറുന്ന പ്രസ്തുത ദൃശ്യവിരുന്ന് മാത്രം മതിയാവും പമ്പ എന്ന നദിക്ക് അഭിമാനത്തോടെ തന്റെ പ്രാതിനിധ്യം ലോകത്തോട് വിളിച്ചു പറയാന്‍. നാല്‍പ്പതില്‍ പരം പള്ളിയോടങ്ങള്‍ ആഘോഷിച്ചു തിമിര്‍ക്കുന്ന ആറന്മുള വള്ളം കളി മാത്രമല്ല ആറന്മുള ക്ഷേത്ര ഉല്‍പ്പത്തിയെ പറ്റിയുള്ള കഥകളിലും പമ്പയാണ് നായക സ്ഥാനത്ത്.


പമ്പാ നദി ഇടനാട് പാലത്തില്‍ നിന്ന്

എല്ലാ ഫെബ്രുവരി മാസങ്ങളും അരങ്ങേറുന്ന മാരാമണ്‍ കണ്‍‌വെന്‍ഷന്‍ ആണ് പമ്പാതീരത്തെ ലോകപ്രശസ്തമാക്കുന്ന മറ്റൊരാഘോഷം. 1896 ല്‍ തുടങ്ങി 2010 ല്‍ കഴിഞ്ഞ ഈ വര്‍ഷത്തെ കണ്‍‌വെന്‍ഷന്‍ ഉള്‍പ്പെടെ മുടങ്ങാതെ നൂറ്റിപതിനാലാം പിറന്നാള്‍ ആഘോഷിച്ച മാരാമണ്‍ കണ്‍‌വെന്‍ഷന്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൃസ്തീയ കൂട്ടായ്മ ആണെന്നറിയുമ്പോള്‍ പമ്പാ നദിക്കു അതുവഴി കിട്ടുന്ന ലോക പ്രശസ്തി വിസ്മരിക്കുക പ്രയാസം.

http://4.bp.blogspot.com/_e6LO4PjrSbQ/SD5Eebt-PwI/AAAAAAAAABM/PxajSLR1p7w/S600/pampa.jpg
പമ്പാ നദി കാട്ടൂര്‍ ഭാഗത്ത്

പമ്പാനദിക്കരയില്‍ സംഘടിപ്പിക്കുന്ന മറ്റൊരാഘൊഷമാണ് ചെറുകോല്‍പ്പുഴ ഹിന്ദു മത കണ്‍വെന്‍ഷന്‍. ഒരാഴ്ച്ച കാലാവധിയില്‍ എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ഈ ചടങ്ങും ലോക ശ്രദ്ധ പിടിച്ചു പറ്റിയതു തന്നെ. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രഭാഷണത്തിന് എത്തുന്ന പണ്ഡിതന്മാര്‍ ഒരര്‍ത്ഥത്തില്‍ പമ്പയുടെ നാനാര്‍ത്ഥത്തില്‍ ഏകത്വത്തിന്റെ സന്ദേശവാഹകരായി മാറുകയാണ്.
http://2.bp.blogspot.com/_Pmxkpxf9i7w/S68AiUqH5GI/AAAAAAAAAFU/K2UJGndnKaI/s1600/pampa.jpg
പമ്പാ നദി ശബരിമലയില്‍ (പമ്പയില്‍)

ലോക പ്രശസ്ത ആരാധനാലയമായ പരുമലപ്പള്ളി, കൃസ്തു ശിഷ്യനായ സെന്റ് തോമസ് സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന നിരണം പള്ളി, പഴമ പേറുന്ന എടത്വാ പള്ളി, പരുമല ദേവസ്വം ബോര്‍ഡ് കോളേജ്, പുളിക്കീഴ് പമ്പാ ഷുഗര്‍ ഫാക്ടറി എന്നിവയും പമ്പയുടെ തീരങ്ങളെ സമ്പന്നമാക്കുന്നു.

http://www.hat.net/album/south_america/bolivia/5_amazon-pampa_in_rurre/012_the_pampa_river.jpg
പമ്പയുടെ ഒരു കൈവഴി

രണ്ടായിരത്തില്‍ പരം സ്ക്വയര്‍ മീറ്റര്‍ വിസ്ത്രിതിയില്‍ പടര്‍ന്നു കിടക്കുന്ന പമ്പയെ ആയിരത്തില്‍ പരം വരുന്ന ചെറു തോടുകളും അരുവികളും ഊര്‍ജ്ജസ്വലയാക്കുമ്പോള്‍ പമ്പ ഒരു നദിയെന്നതിലുപരി ദേശത്തിന്റെ മനസ്സും ശരീരവുമായി മാറുന്നു.