. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday, May 28, 2010

കുളനട| Kulanada | Kerala Tourism.

പത്തനംതിട്ട ജില്ലക്ക് ആലപ്പുഴജില്ലയുമായി അതിര്‍ത്തി തിരിക്കുന്ന ഈ ഗ്രാമം പത്തനംതിട്ട ജില്ലയിലാണ്. പന്തളം ഠൌണില്‍ നിന്നും ഏതാണ്ട് മൂന്നു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയ ഈ പ്രദേശത്തെ ഭൂരിഭാഗവും കാര്‍ഷികവിളകള്‍ സമ്പന്നമാക്കുന്നു. കേരളത്തിലെ പ്രധാന സ്റ്റേറ്റ് ഹൈവേ ആയ എം സി റോഡാല്‍ രണ്ടുഭാഗമാക്കപ്പെട്ട ഈ പ്രദേശം ചരിത്രപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കോഴഞ്ചരിതാലൂക്കില്‍ കുളനടബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം പത്തു വാര്‍ഡുകളായി ഇരുപത്തൊന്നര ചതുരശ്ര കിലോമീറ്റര്‍ വിശ്രിതിയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്നു.തെക്കുഭാഗത്ത് അച്ചന്‍കോവിലാറും, വടക്കുഭാഗത്ത് മെഴുവേലി പഞ്ചായത്തും, കിഴക്കുഭാഗത്ത് ചെന്നീര്‍ക്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വെണ്‍മണി, മുളക്കുഴ പഞ്ചായത്തുകളുമാണ് ഈ ഗ്രാമത്തിന് അതിര്‍ത്തികല്‍ തീര്‍ക്കുന്നു.






Location

കുളനട എന്ന സ്ഥനനാമത്തിന്റെ ഉത്ഭവം ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രത്തോടാണ് പ്രധാനമായും ചരിത്രകാരന്മാര്‍ ചേര്‍ത്തു വായിക്കുന്നത്. ക്ഷേത്രവും ക്ഷേത്രക്കുളവും ചേര്‍ന്ന് “കുളവും നടയും“ എന്ന് പരിസരവാസികള്‍ വിളിച്ചു തുടങ്ങിയത് പിന്നീട് ലോപിച്ച് കുളനടഎന്ന സ്ഥലനാമമായി രൂപാന്തരം പ്രാപിക്കുകയായിരുന്നു എന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍, അങ്ങനെയല്ല “കൊലനിലം” എന്ന പദം ലോപിച്ച് കുളനട ആയി മാറിയതെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. വാദങ്ങള്‍ എന്തു തന്നെ ആയാലും കുളനട എന്ന ദേശവും അവിടുത്തെ സ്നേഹനിധികളായ, മത നിരപേക്ഷരായ ജനങ്ങളും ചേര്‍ന്ന് ആ നാടിന്റെ യശ്ശസ്സ് ഉയര്‍ത്തുക മാത്രമാണ് ചെയ്തതെന്ന് തര്‍ക്കമില്ലാത്ത വിഷയം തന്നെയാണ്. എണ്ണിയാല്‍ തിരാത്തത്ര കുന്നുകള്‍, ചെറുതും വലുതുമായ ധാരാളം കുളങ്ങള്‍, ചെറു ചാലുകള്‍, വലിയ തോടുകള്‍, കുന്നുകളുടെ ഇടയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍, ഫലഭൂയിഷ്ഠവും നിരപ്പാര്‍ന്നതുമായ ആറ്റുതീരം, ജൈവവൈവിധ്യത്തിന്റെ സന്തുലനം ദര്‍ശിക്കാവുന്ന കാവുകള്‍ എന്നിങ്ങനെ വൈവിധ്യവും മനോഹരവുമായ ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് കുളനട പഞ്ചായത്ത്. പഞ്ചായത്തിലെ മുഖ്യമായ കൃഷികള്‍ നാളികേരവും റബ്ബറുമാണ്.


തിരുവിതാംകോട് രാജ്യത്ത് തിരുവല്ല താലൂക്കില്‍ പന്തളം വടക്കേക്കര വില്ലേജില്‍പ്പെട്ട ഞെട്ടൂര്‍, കൈപ്പുഴ, മാന്തുക, ഉളനാട് എന്നീ കരകളും, മുഴക്കുഴ വില്ലേജിലെ ഉളന്നൂരും മെഴുവേലി വില്ലേജിലെ തുമ്പമണ്‍താഴം കരകളും കൂടി ചേര്‍ത്ത് 1953-ല്‍ കുളനട പഞ്ചായത്തു രൂപീകരിച്ചു. പിന്നീട് ചെങ്ങന്നൂര്‍ താലൂക്കിലും 1984 മുതല്‍ കോഴഞ്ചരി താലൂക്കിലും ഉള്‍പ്പെടുന്നു. മെഴുവേലി, കുളനട വില്ലേജുകളിലായി പത്തു വാര്‍ഡുകള്‍ നിലവിലുണ്ട്. ആദ്യ വില്ലേജുയൂണിയന്‍ പ്രസിഡന്റ് എം.പി.തേവന്‍ ആയിരുന്നു. പഞ്ചായത്തിന്റെ ആസ്ഥാനം ആദ്യം ഉളനാട്ടിലായിരുന്നു. പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടി ഒഴുകുന്ന അച്ചന്‍കോവിലാറിന്റെ 8 കിലോമീറ്റര്‍ ദൂരം കുളനടപഞ്ചായത്തിലാണ്.


തെക്കുംകൂര്‍രാജാക്കന്മാരുടേയും അറുകാലിക്കല്‍ രാജാക്കന്മാരുടേയും ഭരണത്തിന്‍കീഴിലായിരുന്നു പന്തളം തെക്കേക്കര, വടക്കേക്കര പ്രദേശങ്ങള്‍. കൊല്ലവര്‍ഷം 79-ല്‍ പാണ്ഡ്യരാജാക്കന്‍മാരില്‍ ഒരു വിഭാഗം മധുരയില്‍ നിന്നും വേണാടു രാജാക്കന്മാരുടെ സഹകരണത്തോടു കൂടി പന്തളം രാജ്യത്തിന്റെ അധികാരം ഏറ്റെടുത്തു. അവര്‍ കൈപ്പുഴ മേലേടത്തു കോയിക്കല്‍ എന്നറിയപ്പെട്ട സ്ഥലത്ത് കൊട്ടാരം പണിതു താമസമാക്കി. കൂടുതല്‍ ആളുകള്‍ വന്നു ചേര്‍ന്നതോടുകൂടി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. പുരുഷന്മാര്‍ തോന്നല്ലൂര്‍ കരയിലേക്കു മാറി താമസിച്ചു. ശൈവമത വിശ്വാസികളായ ഇവരുടെ കുലദൈവം ശാസ്താവ് ആയിരുന്നു. ആദ്യമായി ഇവര്‍ നിര്‍മ്മിച്ചത് കൈപ്പുഴക്ഷേത്രം ആയിരുന്നു. പ്രസിദ്ധങ്ങളായ 16 ക്ഷേത്രങ്ങളുടെ ഊരാണ്മ ഈ രാജകുടുംബത്തിനായിരുന്നു. ക്ഷേത്രപൂജയ്ക്കായി ബ്രാഹ്മണരെ കൊണ്ടുവന്നതായും കരുതുന്നു. ഊരാണ്മക്കാരായ ഇടപ്പള്ളി ദേവസ്വത്തിന്റെ പ്രാദേശിക ആസ്ഥാനങ്ങളില്‍ ഒന്നുമായിരുന്നു ഈ പ്രദേശം. കരം, മിച്ചവാരം, പിരിവുകള്‍ എന്നിവ ജന്മികളാണ് നടത്തിവന്നിരുന്നത്. പ്രധാനതൊഴില്‍ കൃഷിയായിരുന്നു. ജന്മികുടിയാന്‍ ബന്ധം ശക്തമായി നിലനിന്നിരുന്നു.

സാമൂഹിക-സാമ്പത്തിക-സാംസ്കാരിക രംഗങ്ങളില്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ബ്രാഹ്മണസമുദായത്തിന്റെ സ്വാധീനം പ്രകടമായിരുന്നു. ജാതിവ്യവസ്ഥ നിലനിന്നിരുന്നു. ആദ്യകാലത്ത് പരമ്പരാഗതതൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് ഉണ്ടായിരുന്ന മാന്യസ്ഥാനവും സാമൂഹികസമത്വവും നഷ്ടപ്പെട്ടു. ജാതിവൃവസ്ഥ ശക്തി പ്രാപിച്ചതോടു കൂടി താഴ്ന്ന ജാതിക്കാര്‍ക്ക് അക്ഷരജ്ഞാനവും നിഷേധിക്കപ്പെട്ടു. ജന്മിത്തത്തേയും നാടുവാഴിത്തത്തേയും നിലനിര്‍ത്തുന്നതിനും ആയുധപരിശീലനത്തിനുമായി കളരികള്‍ ഉണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ടത്തില്‍ പന്തളം, വേണാടിന്റെ ഭാഗമായി.


1000 കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുള്ള തുമ്പമണ്‍ വടക്ക് ശ്രീവടക്കുംനാഥക്ഷേത്രം, അവിടുത്തെ ചുവര്‍ച്ചിത്രം കൊണ്ടും മനോഹരമായ കൊത്തുപണികള്‍കൊണ്ടും പ്രസിദ്ധമാണ്. കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം പന്തളം രാജാക്കന്മാരുടെ ആദ്യകാലക്ഷേത്രമാണ്. പന്തളം മഹാദേവര്‍ക്ഷേത്രത്തിന്റെ കരകളില്‍പ്പെടുന്ന ഈ പ്രദേശത്തെ കെട്ടുകാഴ്ചയിനമായ കൈപ്പുഴകാളയും, ഞെട്ടൂരിലെ പാവത്തേരും പ്രശസ്തങ്ങളാണ്. ശ്രീവടക്കുംനാഥക്ഷേത്രത്തിലെ കെട്ടുകാഴ്ചയും പ്രസിദ്ധമാണ്. ഉളളന്നൂരിലെ കളിത്തട്ട് പഴമയുടെ ബാക്കിപത്രമാണ്. കൊല്ലവര്‍ഷം 350-ന് തുമ്പമണ്‍പള്ളിയുടെ ശിലാസ്ഥാപനം നടത്താന്‍ പന്തളംരാജാവ് സ്ഥലം അനുവദിച്ചു. അതിനുമുമ്പുതന്ന ക്രിസ്ത്യാനികള്‍ ഇവിടെ താമസമുറപ്പിച്ചിരുന്നു. തുമ്പമണ്‍വടക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമാപള്ളി, മാന്തുകവലിയപള്ളി, ഉള്ളന്നൂര്‍ സെന്റ് മേരീസ് പള്ളി ഇവയ്ക്ക് 100 കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുണ്ട്.


ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ കുളനടയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ്സ് സംഘടന രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഉള്ളന്നൂര്‍ കുറ്റിപീടികയില്‍ എം.മാത്തൂണ്ണി ഈ നാടിന്റെ അഭിമാനമാണ്. തിരുവിതാംകൂര്‍ സംസ്ഥാനത്ത് ആദ്യകാലത്ത് രണ്ടു ഗ്രാമോദ്ധാരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതില്‍ ഒന്ന് ഉള്ളന്നൂരില്‍ ആയിരുന്നു. സ്വാതന്ത്ര്യസമരത്തിലും പുരോഗമനപ്രസ്ഥാനങ്ങളിലും അനവധി പ്രവര്‍ത്തകരെ കുളനട സംഭാവന ചെയ്യുകയുണ്ടായി. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും ആഴത്തില്‍ വേരോടിയ ഭൂമിയാണിവിടം. സംസ്കൃതപഠനത്തിനായി കൊട്ടാരം വക സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. 1905-ല്‍ ഇവാഞ്ചലിക്കല്‍ സുവിശേഷസംഘം പുന്നക്കുന്ന് ഇ.എ.എല്‍.പി സ്കൂള്‍ സ്ഥാപിച്ചു. 1917-ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി തുടങ്ങിയ സ്കൂളാണ് തുമ്പമണ്‍ വടക്ക് എല്‍.പി.ജി.എസ്. അതുപോലെ വളരെ പഴക്കം ചെന്ന സ്കൂളാണ് പന്തളംഗിരിദീപം.


പുളിക്കേരില്‍ കേശവന്‍ നടത്തിയിരുന്ന സ്കൂള്‍ കാറ്റത്തു വീണുപോകുകയും അത്യാഹിതം സംഭവിക്കുകയും ചെയ്തതിനേത്തുടര്‍ന്ന് അവിടെ നിന്നും മാറ്റി സ്ഥാപിച്ചാണ് ഇന്നത്തെ ഗവ.എല്‍.പി.എസ്സ് കൈപ്പുഴ. അന്ന് വേണ്ടത്ര ആശുപത്രി സൌകര്യം ലഭിക്കാതെ കുട്ടികള്‍ മരണമടഞ്ഞപ്പോള്‍ ഈ പ്രദേശത്ത് ഒരു ആശുപത്രി സ്ഥാപിക്കുന്നതിന് അന്നുള്ളവര്‍ മുന്‍കൈ എടുത്തതിന്റെ ഫലമാണ് ഇന്നത്തെ കുളനട സര്‍ക്കാര്‍ ആശുപത്രി.


ജന്മിത്തവ്യവസ്ഥിതിയിലും ജാതിവ്യവസ്ഥയിലും അവര്‍ണ്ണജനത വളരെ കഷ്ടതകള്‍ അനുഭവിച്ചിരുന്നു. അവര്‍ണ്ണജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനോ മൂക്കുത്തി ഇടുവാനോ അവകാശം ഉണ്ടായിരുന്നില്ല. ഇതിനെതിരായ സമരത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ വലിയ കുതിരപ്പടയുമായി വന്ന് അവര്‍ണ്ണജാതിയില്‍പ്പെട്ട സ്ത്രീകളുടെ മാറു മറച്ച് മുക്കൂത്തി ഇടീച്ച് കുളനട വഴി പന്തളത്തിന് പ്രകടനം നടത്തി. ഈ പഞ്ചായത്തിലെ പ്രധാനവഴികള്‍ ജനപങ്കാളിത്തോടു കൂടി വെട്ടിയതാണ്. കുളനട-കിടങ്ങന്നൂര്‍, കുളനട-അമ്പലക്കടവു വഴി ഇലവുംതിട്ട എന്നിവ ആദ്യകാലറോഡുകളാണ്. 1971 ബാച്ചില്‍പ്പെട്ട ഐ.എ.എസ് ആഫീസര്‍ ജോണ്‍മത്തായി, 1976 ബാച്ചില്‍പ്പെട്ട ഐ.പി.എസ് ബാച്ചില്‍പ്പെട്ട ആഫീസര്‍ അലക്സാണ്ടര്‍ ദാനിയേല്‍ തുടങ്ങിയവരുടെ ജന്മസ്ഥലം പഞ്ചായത്തിലാണ്.


10 നൂറ്റാണ്ടിന് മുമ്പ് സ്ഥാപിച്ച വൈഷ്ണവ, ശൈവക്ഷേത്രങ്ങളും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികളും ഈ നാട്ടിലുണ്ട്. ക്ഷേത്രകലാരൂപങ്ങളായ കഥകളി, ഓട്ടന്‍തുള്ളല്‍, ചൊല്ലിയാട്ടം ഇവയുടെ പ്രചാരണത്തോടൊപ്പം അടിച്ചമര്‍ത്തപ്പെട്ടവരുടെ കലാരൂപങ്ങളായ പാക്കനാര്‍കളി, കോലംതുള്ളല്‍, പരിചമുട്ടുകളി, വില്‍പ്പാട്ട്, ഞാറ്റുവേലക്കളി, ഭദ്രകാളിപാട്ട്, കുടംതുള്ളല്‍, ഭൈരവിക്കോലം, ഗന്ധര്‍വ്വന്‍കോലം, യക്ഷിക്കോലം, മാര്‍ഗ്ഗംകളി എന്നിവയും പ്രചാരത്തിലുണ്ടായിരുന്നു. നാടന്‍കലാരൂപങ്ങളുടെയും കഥകളിയുടെയും പരിശീലനക്കളരി ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.

Wednesday, May 12, 2010

ബീമാപള്ളി ‍| Beemapalli | Kerala Tourism.


ജീ ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിയെ അറിയുമോ എന്നു ചോദിച്ചാല്‍ ചിലര്‍ അത്ഭുതത്തോടെ കൈമലര്‍ത്തും!.

മറ്റു ചിലര്‍ ബീമാപള്ളി എന്ന എന്റെ “കേരളപ്പെരുമ” എന്ന പരമ്പരക്ക് ചുവട്ടില്‍ ജീ ഗോപാലകൃഷ്ണനെ അറിയുമോ എന്ന ചോദ്യവുമായി ഞാന്‍ വരുമ്പോള്‍ ചില പഴഞ്ചൊല്ലുകള്‍ ആയിരിക്കും ഓര്‍ക്കുക.

“പഞ്ചപാണ്ടവന്മാര്‍ കട്ടില്‍ കാലുപോലെ മൂന്ന്”

അല്ലെങ്കില്‍

“അഞ്ചനമെന്നാല്‍ എനിക്കറിയാം മഞ്ഞളുപോലെ വെളുത്തിരിക്കും”
എന്ന മട്ടില്‍ അറിവില്ലാത്ത എന്തോ കാര്യത്തെ കുറിച്ചു സംസാരിക്കുവാന്‍ തുടങ്ങുന്നു എന്നു വിചാരിക്കുകയും ആവും.

പക്ഷെ ബീമാപള്ളിയുടെ ചരിത്രത്തിനു പിന്നില്‍ ജീ ഗോപാലകൃഷ്ണന്‍ എന്ന അത്ര പ്രശസ്തനല്ലാത്ത ഒരു വ്യക്തിയുടെ വളരെ വ്യക്തമായ കയ്യൊപ്പുകള്‍ പതിഞ്ഞിരിക്കുന്നു എന്നു പറയുമ്പോള്‍ നിങ്ങള്‍ക്കും അത്ഭുതം തോന്നാം.


ബീമാപള്ളിയുടെ ശില്‍പ്പി ജീ. ഗോപാലകൃഷ്ണന്‍ ആണ്. ജന്മം കൊണ്ട് ഹിന്ദുവായി ഇന്നും ഹിന്ദു നാമത്തില്‍ തന്നെ ജീവിക്കുന്ന അഞ്ചു നേരം നിസ്കരിച്ച് കര്‍മ്മം കൊണ്ട് ഒരു മുസ്ലീം മത വിശ്വാസിയായി കഴിയുന്ന ശ്രീ ഗോപാലകൃഷ്ണന്‍ ബീമാപള്ളി മാത്രമല്ല, ഈ അടുത്ത കാലത്ത് പണിത എരുമേലി വാവരു പള്ളി ഉള്‍പ്പെടെ കേരളത്തില്‍ ഉടനീളം ഏതാണ്ട് 76 മുസ്ലീം പള്ളികളുടെ ശില്‍പ്പി ആണെന്നറിയുമ്പോള്‍ നിങ്ങളുടെ അത്ഭുതം ഇരട്ടിക്കും എന്നു തീര്‍ച്ച. ജീ ഗോപാലകൃഷ്ണന്റെ ആദ്യത്തെ സ്വതന്ത്ര നിര്‍മ്മാണമാണ് ബീമാപള്ളി.


വലിയ താഴികക്കുടങ്ങളും, വലിയ മുന്‍‌വശവും, നൂറ്റി മുപ്പത്തിരണ്ട് അടി ഉയരമുള്ള മീനാരങ്ങളുമുള്ള ഇന്‍ഡോ - അറേബ്യന്‍ ശൈലിയില്‍ ഉള്ള ഈ പള്ളി 1960ല്‍ നിര്‍മ്മാണം തുടങ്ങി. പതിനെട്ട് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പള്ളിയുടെ മിനാരങ്ങളും, അതിന്റെ പുറത്തെ ശില്‍പ്പ ചാരുതയും അറേബ്യന്‍ നിര്‍മ്മാണ രീതിയെ ഓര്‍മ്മിപ്പിക്കുമ്പോള്‍ തന്നെ ഉള്ളിലെ ചുവര്‍ ചിത്രങ്ങളും, താമര ആകൃതിയിലുള്ള മേല്‍ക്കൂരയും ഇന്‍ഡ്യന്‍ വാസ്തുശില്‍പ്പ കലക്ക് ഒരു പണവിട മുന്തൂക്കം നല്‍കുന്നു.

കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌. തിരുവനന്തപുരം പട്ടണത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ മാറി വീമാനത്താവളത്തിനു അധികം ദൂരയല്ലാതെ സ്ഥിതി ചെയ്യുന്ന ബീമാപള്ളി, ഇത് ഒരു ദര്‍ഗ കൂടിയാണ്. . നാനാജാതി മതസ്ഥർക്ക്‌ അശ്രയവും അഭയവും കഷ്ടതകളിൽ നിന്നു മോചനവും നൽകുന്നു. നൂറ്റാണ്ടുകൾക്കു മുൻപ്‌ ഇസ്ലാം മത പ്രചരണാർഥം ഇന്ത്യ യിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയിൽ വർഷം തോറും ഉറൂസ്‌ (ചന്ദനക്കുടം) ആഘോഷിക്കുന്നു. ഏതാണ്ട് മൂന്ന് ഏക്കറില്‍ പരന്നു കിടക്കുന്ന ഈ പള്ളി മെക്കയില്‍ നിന്നും കേരളത്തിലെത്തിയ , അപൂര്‍വസിദ്ധികള്‍ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ബീമാബീവി (സയ്യിദത്തുന്നിസാ ബീമാബീവി(റ)) എന്ന വനിതയുടെ പേരിലാണ്. ഈ പള്ളിയിലെ ഖബറിൽ അന്ത്യവിശ്രമം കൊള്ളുന്ന നബി പരമ്പര. ആദി പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയിൽപെട്ട ബീമാ ബീവി, മകൻ അശെയ്ഖ്‌ സെയ്യിദ്‌ ഷാഹീദ്‌ മാഹീൻ എന്നിവരുടെ ഖബറുകളാണ്‌ ബീമാപള്ളിയിൽ ഉള്ളത്‌. ബീമാപള്ളിയിലുള്ള മറ്റൊരു ഖബര്‍ കല്ലടി മസ്താന്‍(റ)ന്റെതാണ്.

 



പ്രവാചകനായ മുഹമ്മദ് നബിയുടെ വീക്ഷണങ്ങളില്‍ പ്രചോദിതയായി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളത്തില്‍ മത പ്രചരണാര്‍ത്ഥം എത്തിപ്പെട്ട പുണ്യ വനിതയാണ് സയ്യിദത്തുനിസ്സാ ബീമാവീബി അഥവാ ബിമാവീബി. മരുഭൂമിയിലെ ചൂടിനെയോ, പ്രതികൂല കാലാവസ്ഥകളേയോ വകവയ്ക്കാതെ പരിമിതമായ യാത്രാ സൌകര്യങ്ങളുടെ ബുദ്ധിമുട്ടുകള്‍ സഹിച്ച് വെറും വിശ്വാസത്തിന്റെ മാത്രം വെളിച്ചത്തെ അകലെ കണ്ട് ബീമാബീവി കേരളത്തില്‍ എത്തപ്പെട്ടു. ജീവിതം മുഴുവനും ഇസ്ലാമിനായി ഉഴിഞ്ഞു വച്ച ആ ഉമ്മയുടെ മകനും അതേ പാത പിന്തുടര്‍ന്ന് പരമ ഭക്തനും, സിദ്ധനും, സര്‍വ്വോപരി മഹാനായ ഒരു ഇസ്ലാം പ്രചാരകനായി തീരുകയും ചെയ്തു. ഷേക്ക് സാഹിദ് മാഹീന്‍ അബൂബക്കര്‍ ഒലിയുല്ലാഹ് എന്ന ആ മകന്റേയും, അദ്ധേഹത്തിന്റെ പ്രിയ ഉമ്മ ബീമാവീബിയുടേയും ഖബറുകള്‍ ആണ് പില്‍ക്കാലത്ത് ബീമാ പള്ളിയായി മാറപ്പെട്ടത്. ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തൊട്ടടുത്ത് ആരോ നിന്ന് നയിക്കുന്ന സാന്നിദ്ധ്യം പോലെയാണ് ഈ ഖബറുകള്‍.



ഈ ഖബറിൽ ആശ്രയം തേടിയെത്തുന്ന ഭക്‌തലക്ഷങ്ങൾക്ക്‌ രോഗ മുക്‌തി ലഭിക്കുമെന്നത്‌ സുനിശ്ചിതം എന്നു പഴമക്കാർ പറയുന്നു. ഇവിടെ എത്തുന്ന അന്യമതക്കാരിൽ ഭൂരിഭാഗവും രോഗശാന്തി തേടി വരുന്നവരാണ്‌. ശ്രേഷ്ഠമായ സിദ്ധി വൈഭവങ്ങളുള്ള ഈ തീർത്ഥാടന കേന്ദ്രത്തിൽ താമസിച്ച്‌ രോഗമുക്‌തി വരുത്തിയവർ ധാരാളം.

ഏതു രോഗത്തേയും ശമിപ്പിക്കാൻ കഴിയുന്നതെന്നു വിശ്വസിക്കപ്പെടുന്ന ദിവ്യ ഔഷധ ഗുണങ്ങളുള്ള ജലം ലഭിക്കുന്ന 'മരുന്നു കിണർ' എന്ന അത്ഭുത ജല സംഭരണി ഇവിടെയുണ്ട്‌. ദിവ്യ ജലം ലക്ഷ്യമായ രണ്ടു കിണറുകളാണ്‌ ഇവിടെയുള്ളത്‌. ഇതിൽ ഒന്നിൽ തണുത്ത വെള്ളവും ഒന്നിൽ ചൂടുള്ള വെള്ളവുമാണ്‌. ഈ വെള്ളത്തിൽ കുളിക്കുന്നതിനും കുടിക്കാനായി ശേഖരിക്കുന്നതിനും ഇവിടെ എപ്പോഴും തിരക്കു തന്നെ. പള്ളിയുടെയത്ര പഴക്കമുള്ള ഈ കിണർ വറ്റിയിട്ടില്ലെന്ന്‌ പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.
 


ഈ പുണ്യാത്മ സ്മരണകളും പുതുക്കുന്ന ഉറൂസ്‌ എല്ലാ വാർഷ‌ും രബിയുൽ അവ്വൽ ഒന്ന് മുതൽ പത്തു വരയാണ് . ദൈംനംദിനം ആയിരക്കണക്കിന്‌ ഭക്‌തർ അനുഗ്രഹം തേടിയെത്തുന്ന പുണ്യപുരാതന തീർത്ഥാടന കേന്ദ്രമായ ഇവിടെ പ്രസാദമായി നൽകുന്നത്‌ പൂവും പട്ടും എണ്ണയും മറ്റുമാണ്‌. ഭക്‌തർ നേർച്ചയായി ഖബറിൽ അർപ്പിക്കുന്നതും ഇവ തന്നെ.



ആലംബമറ്റവരെ സഹായിക്കുന്നതിനായി ബീമാ മാഹീൻ മെമ്മോറിയൽ ആശുപത്രി പള്ളി മാനേജിംഗ്‌ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. നിർദ്ധന വിദ്യാർത്ഥികൾക്കായി ബീമാ മാഹീൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. തികച്ചും സൗജന്യ പഠനമാണ്‌ ഇവിടെ. പള്ളിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്‌ ഈ പ്രവർത്തന പദ്ധതികൾ നടപ്പാക്കുവാൻ ഫണ്ട്‌ കണ്ടെത്തുന്നത്‌

ബീമാപള്ളി ഇമാമിന്റെ നേതൃത്വത്തിൽ ദുഃവാ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ്‌ ഉറൂസ്‌ മഹോത്സവത്തിന്റെ ആരംഭം. മതപ്രസംഗങ്ങളും വിവിധ കലാപരിപാടികളും ഉണ്ടാകും.അനന്തപുരിയിലെ നാനാജാതി മതസ്ഥരും ഭക്‌തിയിൽ നിറഞ്ഞ മനസ്സോടെ വിശ്വാസത്തിന്റെ ഈ പുണ്യ ഉത്സവത്തിൽ പങ്കുചേരും. ഓരോ ഉറൂസ്‌ ആഘോഷവും മതേതരത്വത്തിന്റെ പ്രതീകാത്മക ആഘോഷം കൂടിയാകുമ്പോൾ അതിന്‌ ഭാരതത്തിന്റെ ആത്മാംശം കൈവരുന്നു. ഉറൂസ് ഒരര്‍ത്ഥത്തില്‍ പ്രകാശത്തിന്റെ ഉത്സവമാണ്. വലിയ കുടങ്ങളുടെ വായ മൂടി കെട്ടി ചന്ദനത്തിരി കൊളുത്തി അതിന്മേല്‍ കുട്ടി പ്രാര്‍ത്ഥനകളോടെ ഭക്തര്‍ പള്ളിയില്‍ എത്തുന്നു. ഘോഷയാത്രയും, ത്രിശൂര്‍പൂരത്തിനെ ഓര്‍മ്മിപ്പിക്കുന്ന വെടിക്കെട്ടും പ്രധാന ആകര്‍ഷണമാണ്. ദുഃവാ പ്രാര്‍ത്ഥന, അപൂര്‍വ്വ ദുഃവാ മത പ്രസംഗ്ഗങ്ങള്‍, പട്ടണ പ്രദക്ഷിണം, ഖുര്‍ ആന്‍ പ്രാര്‍ത്ഥന, അന്നദാനം എന്നിവയും ചന്ദനക്കുട മഹോത്സവത്തിലെ പ്രധാന ചടങ്ങുകള്‍ ആണ്.
 


നാനാജാതി മതസ്ഥരും പങ്കെടുക്കുന്ന ചന്ദനക്കുടം തിരുവനതപുരത്തിന്റെ മതനിരപേക്ഷതക്കും, മത സൌഹാര്‍ദ്ദത്തിനും മകുടോദാഹരണമായി നിലകൊള്ളുന്നു. തിരുവനന്തപുരം പട്ടണത്തിന്റെ പ്രധാന കച്ചവട സാന്നിദ്ധ്യമാണ് ബീമാപള്ളയും പരിസരവും.

ചിത്രങ്ങള്‍ക്ക് കടപ്പാട്:- (കാചം)

Monday, May 3, 2010

പരുമല / മാന്നാര്‍ ‍| Parumala / Mannar | Kerala Tourism.

പത്തനംതിട്ട ജില്ലയുടെ പ്രകൃതി രമണീയത, അതിന്റെ സംസ്കാരം, അവീടുത്തെ ജലമേളകള്‍ ഉള്‍പ്പെടെയുള്ള ഉത്സവാഘോഷങ്ങള്‍ ഇവയെല്ലാം വായനക്കാര്‍ക്കാര്‍ക്ക് പരിചിതവും അതിനുപരി പ്രസിദ്ധങ്ങളാണ്. അതേപോലെ തന്നെ ആലപ്പുഴജില്ലയുടെ അതിസുന്ദരതയെ കുറിച്ച് ഒരു ചെറുവിവരണത്തിന്റെ പോലും ആവിശ്യമില്ല എന്നും മനസ്സിലാക്കുന്നു. കേരളത്തിന്റെ മലയോര ടൂറിസത്തിന് പേരുകേട്ട പത്തനംതിട്ട ജില്ലക്കും, തീരദേശ, ജല ടൂറിസത്തിനു പേരുകേട്ട ആലപ്പുഴജില്ലക്കും തുല്യമായി അവകാശപ്പെടാന്‍ കഴിയുന്ന പെരുമയാണ് പരുമല മാന്നാര്‍ പ്രദേശങ്ങള്‍ക്കുള്ളത്. ഈ ജില്ലകള്‍ക്ക് തിലകക്കുറിയായി ഒരു ചെറു പ്രദേശം മാറുമ്പോള്‍ അതിനെ വായനക്കാരുടെ മുന്‍പില്‍ പരിചയപ്പെടുത്താതെ പോകുന്നത് അഭികാമ്യമല്ല എന്ന തോന്നലാണ് ഈ കുറിപ്പിന് പ്രചോദനം. അത് പരുമല എന്ന് അറിയപ്പെടുന്ന വളരെ ചെറിയ ദ്വീപും അതിന്റെ മാതൃദേശം എന്ന് അവകാശപ്പെടാന്‍ കഴിയുന്ന മാന്നാറും ആണെന്നറിയുമ്പോള്‍ നിങ്ങളില്‍ അത്ഭുതം ഉണ്ടായേക്കാം. ചിലര്‍ പരുമലയെ ആലപ്പുഴ ജില്ലയുടെ ഭാഗമായി കരുതി പോരുന്നു. കാരണം പരുമലയുടെ മാതൃദേശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാന്നാര്‍ ആലപ്പുഴ ജില്ലയിലായതിനാലാണ്. പരുമലക്കും മാന്നാറിനും അതിര്‍ത്തി നിശ്ചയിച്ച് ഒഴുകുന്ന പമ്പാ നദി മറ്റൊരര്‍ത്ഥത്തില്‍ ആലപ്പുഴ ജില്ലക്കും, പത്തനംതിട്ട ജില്ലക്കും കൂടി അതിര്‍ത്തി തീര്‍ക്കുകയാണ് ഇവിടെ.


ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരുമല പത്ര, ദൃശ്യ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. അതു പക്ഷെ പരുമലയുടെ പൌരാണിക ചരിത്ര പ്രസിദ്ധി മൂലം ആയിരുന്നില്ല. പരുമല ദേവസ്വം കോളേജില്‍ ഇരു രാഷ്ട്രീയ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ചേരി തിരിഞ്ഞ് സംഘട്ടനം ഉണ്ടാകുകയും അതിന്റെ പരിണിത ഫലമായി മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊളേജിന്റെ തൊട്ടടുത്തുള്ള പമ്പാ നദിയില്‍ മുങ്ങി മരിക്കുകയും ഉണ്ടായി. 1996 ജൂണ്‍ 17ന് പരുമല ഡി ബി കോളേജ് വിദ്യാര്‍ത്ഥികളായിരുന്ന കിം കരുണാകരന്‍, അനൂപ്, സുജിത്ത് എന്നീ വിദ്ധ്യാര്‍ത്ഥികള്‍ പമ്പയാറ്റില്‍ മുങ്ങി മരിക്കുകയായിരുന്നു.പരുമലയുടെ രാഷ്ട്രീയ ചരിത്ത്രത്തിലെ കറുത്ത ഏടുകളില്‍ ഒന്നായി ഇതിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഒരു ദേശത്തെ കുറിച്ച് പറഞ്ഞു തൂടങ്ങുമ്പോള്‍ അതിന്റെ കുപ്രസിദ്ധിയെ കുറിച്ച് തൂടങ്ങുന്നത് അനൌചിത്യമാണെങ്കിലും പരുമലയെ പെട്ടെന്ന് വായനക്കാരുടെ ഓര്‍മ്മയില്‍ എത്തിക്കാന്‍ പ്രസ്തുത സംഭവം ഉപകരിക്കും എന്നതുകൊണ്ട് പ്രതിപാദിച്ചു എന്നു മാത്രം.

കരമാര്‍ഗ്ഗം എത്തുന്നവര്‍ മാന്നാര്‍ ജംഗ്ഷനില്‍ വന്ന് പമ്പാ നദിക്കു കുറെകെയുള്ള പാലം കടന്നാല്‍ പരുമല എത്തുകയായി. ആലപ്പുഴ ജില്ലയിലെ പുലിയൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആണ് മാന്നാര്‍. ഇത് ചെങ്ങന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്നു. മാവേലിക്കരയില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയാണു. മാന്നാറിനോട് തൊട്ടു ചേര്‍ന്ന് പത്തു ചതുര്‍ശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പാപനാശിനി എന്നു വിഖ്യാദമായ പമ്പാനദിയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ദ്വീപാണ് പരുമല. ഈ ചെറുദ്വീപിനും ഇതിന്റെ മാതൃദേശമായ മാന്നാറിനും ലോക ഭൂപടത്തില്‍ തന്നെ തനതായ സ്ഥാനം നേടാന്‍ സാധിച്ചിട്ടുണ്ട്.

മാന്നാര്‍

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ചെങ്ങന്നൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മാന്നാര്‍ . മാന്നാര്‍ , കുരട്ടിശ്ശേരി എന്നീ വില്ലേജുകളുടെ പരിധിയില്‍ വരുന്ന മാന്നാര്‍ ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്താണ്. 4437.51 ഏക്കറാണ് മാന്നാര്‍ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം. തിരുവിതാംകൂറില്‍ 1940-കളില്‍ അനുവദിക്കപ്പെട്ട നാലഞ്ചു വില്ലേജു യൂണിയനുകളില്‍ ഒന്നായിരുന്നു മാന്നാര്‍ . പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറ് അച്ചന്‍കോവിലാറും വടക്കുഭാഗത്ത് പമ്പാനദിയും കിഴക്കുഭാഗത്ത് കുട്ടമ്പേരൂരാറും ഒഴുകുന്നു. മുഖ്യവിളകള്‍ നെല്ലും തെങ്ങുമാണ്. കുട്ടനാടിനോട് തൊട്ടുകിടക്കുന്നുവെങ്കിലും അപ്പര്‍ കുട്ടനാടിന്റെ പരിധിയിലാണ് വരുന്നത്. ക്രിസ്തുവര്‍ഷാരംഭത്തില്‍ അറബിക്കടല്‍ മാന്നാര്‍ ഉപഗ്രാമത്തെ സ്പര്‍ശിച്ചു കിടന്നിരുന്നുപോലും. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്. ഏറത്ത് മേച്ചേരി ഗ്രന്ഥാവലിയിലുള്ള ഒരു ആധാരച്ചാര്‍ത്തില്‍ , ഈ പ്രദേശത്തിന് മാന്നാര്‍ മംഗലം എന്നാരു പേരുകൂടി ഉണ്ടായിരുന്നതായി കാണുന്നു. മാന്ധാതാവ് ചക്രവര്‍ത്തി പ്രജാക്ഷേമത്തിനുവേണ്ടി നടത്തിയ നൂറ് യാഗങ്ങളിലൊന്ന് ഇവിടെയുള്ള തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നുവെന്നും ഈ യാഗത്താല്‍ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് ചക്രവര്‍ത്തി ഈ സ്ഥലത്തിനെ മാന്ധാതാപുരം എന്നു പേരു നല്‍കുകയും ചെയ്തുവത്രെ. പില്‍ക്കാലത്ത് മാന്ധാതാപുരം ലോപിച്ച് മാന്നാര്‍ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം. ഓട്ടുപാത്ര നിര്‍മ്മാണം, വിഗ്രഹ നിര്‍മ്മാണം, ശില്പകല തുടങ്ങിയ മേഖലകളിലെ മാന്നാറിന്റെ പുരാതന പാരമ്പര്യം പ്രസിദ്ധമാണ്.


മാന്നാറിന്റെ ചരിത്രം

മാന്നാറിനെപ്പറ്റി പ്രചാരത്തിലുള്ള ഐതിഹ്യം ഇങ്ങനെയാണ്. കൃതയുഗത്തില്‍ ജീവിച്ചിരുന്ന രഘുവംശത്തില്‍പ്പെട്ട മാന്ധാതാവ് ചക്രവര്‍ത്തി പ്രജാക്ഷേമത്തിനുവേണ്ടി 100 യാഗങ്ങള്‍ നടത്തുകയുണ്ടായി. പ്രസ്തുത യാഗത്തിലൊന്ന് തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നു. ഈ യാഗത്താല്‍ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് അദ്ദേഹം ഈ സ്ഥലത്തിന് മാന്ധാതാപുരം എന്നു പേരുനല്‍കി. പില്‍ക്കാലത്ത് ഇത് ലോപിച്ച് മാന്നാര്‍ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം. ക്രിസ്തുവര്‍ഷാരംഭത്തില്‍ അറബിക്കടല്‍ മാന്നാര്‍ ഉപഗ്രാമത്തെ സ്പര്‍ശിച്ചു കിടന്നിരുന്നുപോലും. കുരട്ടി (കടലുരുട്ടി), തൃപ്പെരുംതറ (തൃപ്പെരുന്നുറെ), ചാല (ചാലൈ) തുടങ്ങിയ സ്ഥലനാമങ്ങള്‍ ഇതിനു തെളിവാണ്. പ്രദേശത്തെ മണ്ണിന്റെ ഘടനയും, ഭൂഗര്‍ഭ ലക്ഷ്യങ്ങളും ഈ അഭിപ്രായത്തോടു യോജിക്കുന്നവയാണ്. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്. ഏറത്ത് മേച്ചേരി ഗ്രന്ഥാവലിയിലുള്ള ഒരു ആധാരച്ചാര്‍ത്തില്‍ , ഈ പ്രദേശത്തിന് മാന്നാര്‍ മംഗലം എന്നാരു പേരുകൂടി ഉണ്ടായിരുന്നതായി കാണുന്നു. ക്രോഷ്ഠപുരം (കുട്ടമ്പേരൂര്‍ കാര്‍ത്ത്യായനീദേവി പ്രതിഷ്ഠ) എന്നത് ലോപിച്ചാണത്രേ കുട്ടമ്പേരൂര്‍ ആയത്. രണ്ടരയടിയോളം ഉയരമുള്ള ബിംബം ശിലയിലല്ലത്രേ. ദര്‍ഭയും മണലും അരച്ചുചേര്‍ത്തുണ്ടാക്കിയ ഒരു പ്രത്യേകതരം കൂട്ടുകൊണ്ടാണ് ഇതു നിര്‍മ്മിച്ചിട്ടുള്ളതെന്നു പറയപ്പെടുന്നു. ആദിത്യദേവനെ വിഷ്ണുരൂപത്തില്‍ പ്രതിഷ്ഠിച്ചിരുന്നത് പാട്ടമ്പലത്തിനു തൊട്ടു കിഴക്കുവശമുള്ള സൂര്യനാരായണ ക്ഷേത്രത്തിലാണ്. കേരളത്തിലെ അപൂര്‍വ്വം സൂര്യക്ഷേത്രങ്ങളിലൊന്നാണിത്. പവിഴശില കൊണ്ടാണ് ബിംബം നിര്‍മ്മിച്ചിരിക്കുന്നത്. തളിയില്‍ വിഷ്ണുക്ഷേത്രം, വൃഷഭശ്ശേരിക്കര (വിഷവര്‍ഷേരിക്കര) ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, വിഷവര്‍ഷേരിക്കര ഊരുമഠം ഭദ്രകാളി ക്ഷേത്രം എന്നിവയെല്ലാം ഇതേപോലെ ചരിത്രാംശങ്ങള്‍ ഏറെയുള്ളതാണത്രേ. ഈ ക്ഷേത്രങ്ങളില്‍ പലതും നാനാജാതി മതസ്ഥരും ആരാധന നടത്തിവരുന്നതാണ്. തൃക്കരൂട്ടി ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് മുസ്ളീം ജനവിഭാഗം ആരാധന നടത്തിവരുന്നുണ്ട്. ഓമല്ലൂര്‍ വയല്‍വാണിഭം കഴിഞ്ഞുവന്ന ഒരു മുസ്ളീം വ്യാപാരി കൊള്ളക്കാരില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിലൂന്നിയ ഐതിഹ്യമാണ് ഇതിനു പിന്നിലുള്ളത്. ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ ഏറ്റവും പഴക്കമുള്ളതാണ് പാവുക്കര കുര്യത്തുകടവിലുള്ള സെന്റ്പീറ്റേഴ്സ് ചര്‍ച്ച്. 1498-ല്‍ വാസ്കോഡിഗാമ മധ്യതിരുവിതാംകൂറില്‍ സ്ഥാപിച്ച ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിലെ ആദ്യത്തെ പള്ളിയാണിതെന്നു പറയപ്പെടുന്നു. വളരെ പാരമ്പര്യമുള്ള ഒരു ക്രൈസ്തവ ദേവാലയമാണ് പരുമല പള്ളി. മുസ്ളീം ദേവാലയങ്ങളില്‍ കാലപ്പഴക്കമേറിയതാണ് ഇരമത്തൂര്‍ മുഹിയുദ്ദിന്‍ പള്ളി. ഇസ്ളാം മതപ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ മലിക്ദിനാറും സംഘവുമാണ് ഈ പള്ളി സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. വാവരുസ്വാമിയുടെ 13-ആം തലമുറയില്‍പെട്ട സൈഫൂദ്ദീന്‍ ബഹദൂര്‍ വാവരുടെ കുടുംബം ഈ പഞ്ചായത്തിലാണ് താമസിക്കുന്നത്. ഈ ക്ഷേത്ര ഗ്രാമങ്ങളില്‍ തമിഴ് ബ്രാഹ്മണ വിഭാഗം കൂടുതലായി ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ഈ ഗ്രാമം കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു. തന്റെ ജന്മനാളിലും വിശേഷ ദിവസങ്ങളിലും രാജാവ് തൃക്കൂരട്ടി ക്ഷേത്ര ദര്‍ശനത്തിന് സ്ഥിരമായി വന്നുചേര്‍ന്നിരുന്നു. ആ സമയങ്ങളില്‍ പാര്‍ക്കുവനായി രാജാവു നിര്‍മ്മിച്ചതാണ് ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലുള്ള കോയിക്കല്‍ കൊട്ടാരം. മുല്ലശ്ശേരികടവില്‍ നിന്നും തണ്ടുവച്ച വള്ളത്തില്‍ കൊട്ടാരത്തിലേക്കു വന്നിരുന്ന ജലപാതയാണ് ഇപ്പോഴത്തെ മണ്ണാത്തറ തോട്. കായംകുളം രാജാവും മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവും തമ്മിലുണ്ടായ ചരിത്രപ്രസിദ്ധമായ യുദ്ധം നടന്ന സ്ഥലമാണ് മാന്നാര്‍ പടനിലം. കൊല്ലവര്‍ഷം 917-ല്‍ (എ.ഡി. 1742) വളരെ തന്ത്രപൂര്‍വ്വം മെനഞ്ഞെടുത്ത മാന്നാര്‍ ഉടമ്പടിയില്‍ രണ്ടു രാജാക്കന്മാരും ഒപ്പുവച്ചുവെങ്കിലും പിന്നീട് കായംകുളം രാജാവിനെ മാര്‍ത്താണ്ഡ വര്‍മ്മ കീഴടക്കുകയായിരുന്നു. 1923-ല്‍ വെച്ചുര്യേത്ത് മഠത്തിന്റെ വടക്കേ വരാന്തയില്‍ 21 വിദ്യാര്‍ത്ഥികളുമായി ഒരു വിദ്യാലയം ആരംഭിച്ചു. വിളയില്‍ കുടുംബക്ഷേത്രത്തില്‍ 1088 മകരം 14 (1914 ജനുവരി 26) ഞായറാഴ്ച ശ്രീനാരായണഗുരു പ്രസംഗിക്കുകയുണ്ടായി. തുടര്‍ന്ന് ഒരാഴ്ച സ്വാമിജി അവിടെ താമസിക്കുകയും സാമൂഹ്യ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ ആദ്യരൂപമായ വില്ലേജു യൂണിയന്‍ രൂപീകരിക്കുന്നത് 1940-ലാണ്. തിരുവിതാംകൂറില്‍ അക്കാലത്ത് അനുവദിച്ചിരുന്ന നാലഞ്ചു യൂണിയനുകളില്‍ ഒന്നായിരുന്നു മാന്നാര്‍ . തഹസില്‍ദാര്‍ ആയിരുന്നു വില്ലേജു യൂണിയന്‍ പ്രസിഡണ്ട്. ഇപ്പോഴത്തെ സാംസ്കാരിക നിലയം സ്ഥിതി ചെയ്യുന്ന സ്ഥാനത്തുണ്ടായിരുന്ന ഒരു ക്യാറ്റില്‍ പൌണ്ട് ആണ് പഞ്ചായത്തിലുണ്ടായ ആദ്യത്തെ പൊതുസ്ഥാപനം.


മാന്നാറിന്റെ പ്രത്യേകതകള്‍

മാന്നാറിനെ പ്രശസ്തിയുടെ പാരമ്യതയില്‍ എത്തിച്ച വിവിധ ഘടകങ്ങളില്‍ ഒന്ന് അവിടുത്തെ പരമ്പരാഗത ഓട് (ഒരു ലോഹം) നിര്‍മ്മാണ ശാലകള്‍ ആണ്. നൂറുകണക്കിന് പരമ്പരാഗത ലോഹ നിര്‍മ്മാണശാലകളാല്‍ (ആലകള്‍) നിറഞ്ഞു നില്‍ക്കുന്ന ഇവിടെ നിന്നാണ് ലോക പ്രശസ്തമായ ആറന്മുള കണ്ണാടിയുടെ പ്രധാന ലോഹക്കൂട്ട് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. മാന്നാറില്‍ എത്തുന്ന ഏതൊരുവനേയും അത്ഭുതപ്പെടുത്തുന്ന മറ്റൊന്ന് അവിടുത്തെ ലോഹ വില്‍പ്പനശാലകളാണ്. മാന്നാര്‍ പട്ടണത്തിന്റെ ഏതാണ്ട് ഏറിയപങ്കും ഇത്തരം ലോഹനിര്‍മ്മാണ/വില്‍പ്പന ശാലകള്‍ കൈയ്യടക്കിയിരിക്കുന്നു. ഓടില്‍ തീര്‍ത്ത വിവിധതരം നിലവിളക്കുകള്‍, പറ ഉള്‍പ്പെടെയുള്ള പരമ്പരാഗത അളവ് സാമഗ്രികള്‍, ഗ്രഹാലങ്കാര വസ്തുക്കള്‍ എന്നിവ വളരെ കുറഞ്ഞ നിരക്കില്‍ ഇവിടെ നിന്ന് ലഭിക്കും. ഇവിടെ നിര്‍മ്മിച്ച കൊടിമരങ്ങള്‍ മാന്നാറിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചറിയിച്ചു കൊണ്ട് മദ്ധ്യതിരുവിതാംകൂറിലെ വിവിധ ക്ഷേത്രങ്ങളിലും കൃസ്ത്യന്‍ ആരാധനാലയങ്ങളിലും തല ഉയര്‍ത്തി നില്‍ക്കുന്നു. ഡല്‍ഹി മ്യൂസിയത്തില്‍ കാണപ്പെടുന്ന “വാര്‍പ്പ്”, കുറവിലങ്ങാട് ക്രിസ്ത്യന്‍ പള്ളിയിലെ പ്രധാന വിളക്ക്. ചെട്ടികുലങ്ങര ഭഗവതി ക്ഷേത്രത്തിലെ ആയിരം വിളക്ക്, സിം‌ലാ ക്ഷേത്രത്തിലെ ക്ഷേത്ര മണി, ന്യൂഡല്‍ഹി കത്രീഡ്രല്‍ പള്ളിയിലെ മണി, എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത അത്ര നിര്‍മ്മിതികള്‍ ഇവിടുത്തെ തച്ചന്മാരുടെ പെരുമകൂട്ടുന്നു.

ഗാന്ധി സ്മാരക നിധിയുടെ കീഴിലുള്ള ഖാദി വ്യവസായ കേന്ദ്രങ്ങള്‍, ഒരു കാലത്ത് "കേരളത്തിലെ ഗള്‍ഫ് " എന്നറിയപ്പെട്ടിരുന്ന അലിന്‍ഡ് സ്വിച്ച് ഗിയര്‍ എന്നിവ മാന്നാറിലെ വലിയ മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ ആണ്. മന്നാറിലെ ആരാധനാലയങ്ങളില്‍ പ്രമുഖ സ്ഥാനം ത്രിക്കുരട്ടി ശിവക്ഷേത്രത്തിനാണ്. ഈ ക്ഷേത്രം പുരാണ കഥകളെ ആസ്പദമാക്കി തടികളില്‍ തീര്‍ത്ത ശില്പകലകള്‍ക്ക് പുകഴ് പെറ്റതാണ്. മാന്നാറിലെ മറ്റൊരു പ്രമുഖ ആരാധനാലയമാണ് കുട്ടമ്പേരൂര്‍ ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന ക്രോഷ്ട മുനിയുടെ ചിതല്‍ പുറ്റ് ധാരാളം വിശ്വാസികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഈ ക്ഷേത്രത്തിലെ തടിയിലും, കല്ലിലും തീര്‍ത്ത ശില്‍പ്പങ്ങളും പ്രശസ്തമാണ്.

പരുമല

പെരുന്തച്ചന്‍ കഥകളിലൂടെ മലയാളക്കരയില്‍ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്. “അച്ഛനെക്കാള്‍ മികച്ച മകന്‍“. മാന്നാറിനേയും, പരുമലയേയും കുറിച്ച് പറയുമ്പോള്‍ ഈ ചൊല്ലിനു വളരെ പ്രാധാന്യം ഉണ്ടാവുന്നു. മാതൃദേശമായ മാന്നാറിനെ പ്രശസ്തിയുടെ കാര്യത്തില്‍ പരുമല അനേകം കാതങ്ങള്‍ പിന്നിലാക്കി എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. പരുമലയിലെ ഏറ്റവും പ്രശസ്തമായതും ലോക ഭൂപടത്തീല്‍ സ്ഥാനം പിടിച്ചതുമായ ആരാധനാലയമാണ് പരുമല സെന്റ്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയം അഥവാ പരുമല പള്ളി . പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവാലയവും തീര്‍ഥാടന കേന്ദ്രവുമാണിത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അതിപ്രധാനമായ കേന്ദ്രമാണ് ഇവിടം.



എല്ലാ വര്‍ഷവും നവംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് പരുമല പെരുന്നാള്‍ ആചരിച്ചുവരുന്നത്. പെരുന്നാളിനോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓര്‍ത്തഡോക്സ് പള്ളികളില്‍ നിന്ന് പരുമലപ്പള്ളിയലേക്ക് പദയാത്ര നടത്താറുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമായി അനേകം ഭക്തര്‍ പദയാത്രയായി വന്ന് ഇവിടുത്തെ പെരുന്നാളില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല താലുക്കുകളില്‍ പെരുന്നാള്‍ ദിവസം പൊതു അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ട്.

പരുമല തിരുമേനി



പരുമല തിരുമേനി(June 15, 1848 -November 2, 1902) അല്ലെങ്കില്‍ ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടേയും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടേയും പ്രഖ്യാപിത പരിശുദ്ധനാണ്. 1848 ജൂണ്‍ 15 ന് (കൊല്ലവര്‍ഷം1023 മിഥുനം 3) പഴയ കൊച്ചി സംസ്ഥാനത്തില്‍പെട്ട മുളന്തുരുത്തി ചത്തുരുത്തി ഭവനത്തില്‍ കൊച്ചു മത്തായി- മറിയം ദമ്പതികളുടെ അഞ്ചാമതെ മകനായി 'പരുമല തിരുമേനി ' എന്ന കീര്‍ത്തിനാമം ലഭിച്ച ഗീവര്‍ഗ്ഗീസ്‌ മാര്‍ ഗ്രീഗോറിയൊസ്‌ മെത്രാപ്പോലിത്താ ജനിച്ചു.മുളന്തുരുത്തി മാർത്തോമ സുറിയാനി പള്ളിയിൽ ' ഗീവർഗ്ഗീസ്‌ ' എന്ന പേരിൽ മാമോദീസായേറ്റു .ഏറ്റവും ഇളയകുട്ടിയെന്ന പ്രത്യേക പരിലാളനയിലും വാത്സല്യത്തിലും വളർന്ന പരുമല തിരുമേനിയെ മാതാപിതാക്കൾ ' കൊച്ചയ്‌പ്പോര' എന്ന വാത്സല്യപേരിലാണ്‌ വിളിച്ചിരുന്നത്‌.

പനയന്നൂര്‍ കാവ് ദേവീക്ഷേത്രം.

പരുമലയെ കുറിച്ച് എഴുതപ്പെട്ട ഐതിഹ്യങ്ങളോ, അതിന്റെ ഉല്‍പ്പത്തിയെ കുറിച്ചുള്ള സൂചനകളോ കണ്ടെത്താന്‍ കഴിയില്ല എങ്കിലും, പരുമലയുടെ ചരിത്രവും, പുരാണവും ഏറെ ബന്ധപ്പെട്ടു കിടക്കുന്നത് പനയന്നൂര്‍കാവ് ദേവീക്ഷേത്രവുമായാണ്. പനയന്നൂര്‍കാവ് മുന്‍പ് പരുമല ആയിരുന്നു എന്നും അത് പിന്നീട് ദേശത്തിന്റെ തന്നെ പേരായി മാറിയതായും കരുതപ്പെടുന്നു. കേരളത്തില്‍ തന്നെ ഒരു പക്ഷെ ദേവിയുടെ ഏഴു രൂപങ്ങളെ ഒരേ പ്രധാന്യത്തില്‍ പൂജിക്കപ്പെടുന്നത് ഇവിടെ മാത്രമായിരിക്കും. പതിനാലാം നൂറ്റണ്ടിലെ ഉണ്ണുനീലി ചരിതത്തില്‍ ഈ ക്ഷേത്രവും അവിടുത്തെ ആചാരങ്ങളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ധാരാളം ചുവര്‍ചിത്രങ്ങളാല്‍ നിറഞ്ഞ ഈ ക്ഷേത്രം ചരിത്രകാരന്മാരെയും മറ്റൊരു തരത്തില്‍ ഇവിടേക്ക് ആകര്‍ഷിക്കുന്നു. പ്രസിദ്ധമായ കടമുറ്റത്തു കത്തനാര്‍ കഥകളിലെ പനയന്നൂര്‍കാവ് യക്ഷിയെ കുറിച്ചുള്ള കഥകള്‍ പ്രിയ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും എന്നു വിശ്വസിക്കട്ടെ. എല്ലാത്തരത്തിലും പ്രത്യേകതകള്‍ മാത്രം നിറഞ്ഞ ഈ ക്ഷേത്രം പരുമലയുടെ ചരിത്രത്തിന്റേയും, സംസ്കാരിക പെരുമയുടെയും തിലകക്കുറിയായി നിലകൊള്ളുന്നു.

മറ്റു പ്രത്യേകതകള്‍

ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പരുമല കോളേജ് പമ്പയുടെ തീരത്ത് പരുമല ക്രിസ്ത്യന്‍ ദേവാലയത്തിനും, പരുമല മുശ്ലീം വലിയ പള്ളിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. 1968 ല്‍ സ്ഥാപിതമായ ഈ കോളേജ് മാത്രമായിരിക്കും ഒരുപക്ഷെ പമ്പയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്ന വലിയ സ്ഥാനത്തിനു അര്‍ഹത നേടിയിട്ടുള്ളത്. ഗാന്ധി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ഈ സ്ഥാപനം രൂപഭംഗിയിലും പ്രസിദ്ധമാണ്.

Monday, September 21, 2009

കാവടിയാട്ടം | Kavadiyattam | Kerala Tourism.

തൈപ്പൂയ കാവടിയാട്ടം തങ്കമയില്‍ പീലിയാട്ടം
മനസ്സിലെ അമ്പലത്തില്‍ തേരോട്ടം
മാരമഹോത്സവത്തിന്‍ തേരൊട്ടം.




ശ്രീകുമാരന്‍ തമ്പി രചിച്ച്, ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്ന ഈ ഗാനം കേള്‍ക്കാത്തവരെമലയാളികള്‍ എന്ന് വിളിക്കുക തന്നെ പ്രയാസം. അത്ര പ്രശസ്തമായ ഈ നാലു വരികളിലൂടെകാവടിയാട്ടം” എന്ന ക്ഷേത്രകലയുടെ മനോഹാരിത അതു നേരിട്ടനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് പോലുംഅഭിനവേദ്യമാകുന്ന ഒന്നാക്കി തീര്‍ത്തു ശ്രീകുമാരന്‍ തമ്പി. യദാര്‍ത്ഥത്തില്‍ ഇന്ന് “കാവടിയാട്ടം” എന്നക്ഷേത്രകലയെ കുറിച്ച് എഴുതാന്‍ എന്തുകൊണ്ടും യോഗ്യതയുള്ളത് ഹരിപ്പാടു നിവാസിയായശ്രീകുമാരന്‍‌തമ്പിക്കു മാത്രമാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. കേരളത്തില്‍ ഇന്ന്കാവടിയാട്ടം നടക്കുന്ന ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനം ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിനാണന്നതാണ് അതിന് കാരണം. കാവടിയാട്ടത്തെ കുറിച്ച് നാലു വരി എഴുതാന്‍ എനിക്ക്പ്രചോദനമായത് അദ്ധേഹത്തിന്റെ മേല്‍ പറഞ്ഞ പാട്ടായതിനാല്‍ ആദ്യമായി അദ്ധേഹത്തിന് എന്റെനന്ദി അറിയിക്കട്ടെ.

കാവടിയാട്ടത്തിനു പിന്നിലെ വിശ്വാസം



 




പ്രധാനമായും തൈപ്പൂയത്തിനാണ് കാവടിയാട്ടം നടക്കുക. തൊണ്ണൂറു ശതമാനവും സുബ്രഹ്മണ്യക്ഷേത്രങ്ങളാവു ഈ ക്ഷേത്ര കലക്ക് വേദിയാവുക. എങ്കിലും മദ്ധ്യതിരുവിതാംകൂറില്‍ ശാസ്താ, ദേവി, ശിവക്ഷേത്രങ്ങളില്‍ തുടങ്ങി ദേവ സങ്കല്‍പ്പത്തിന്ന് അതീതമായി എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്രഉത്സവങ്ങളോട് അനുബന്ധിച്ച് കാവടിയാട്ടം കൊണ്ടാടുന്നതായി കാണപ്പെടുന്നു.

മകരമാസത്തിലെ പൂയം നാളാണ് ‌ തൈപ്പൂയമായി ആഘോഷിക്കുന്നത്‌. ശിവസുതനുംദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം. സുബ്രഹ്മണ്യന്‍ താരകാസുരനെ യുദ്ധത്തില്‍ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌മകരമാസത്തിലെ പൂയം നാള്‍ എന്ന് വിശ്വസിക്കപ്പെടുന്നു. താരകാസുരന്‍ ദേവലോകത്തെ ജീവിതംദുസ്സഹമാക്കിയപ്പോള്‍ മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ അഭയം പ്രാപിച്ചു. താരകാസുരനിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ്‌ ഭഗവാന്‍ അയയ്ക്കുന്നത്‌.പന്ത്രണ്ട്‌ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച്‌ സുബ്രഹ്മണ്യദേവന്‍ദേവലോകത്ത്‌ വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ്‌ തൈപ്പൂയാഘോഷം. വിജയംവരിച്ചു വന്ന സുബ്രഹ്മണ്യസ്വാമിക്കുളള സമര്‍പ്പണമാണ്‌ കാവടിയാട്ടം.





 





കേരളത്തിനു പുറത്ത് തൈപ്പൂയം കൊണ്ടാടുന്ന പ്രധാന ക്ഷേത്രങ്ങള്‍ തമിഴ്നാട്ടിലെ പ്രസിദ്ധങ്ങളായപളനിയും, മധുരയുമാണ്. കേരളത്തില്‍ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചെറിയനാട്സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവയാണ്.

കാവടി വ്രതം

കാവടിയാട്ടം നാല്പത്തിയൊന്നു ദിവസത്തെ കഠിനവ്രതത്തോടു കൂടിയതും പ്രസിദ്ധവുംപ്രത്യേകതയുള്ളതുമായ വഴിപാടാണ്. പാല്‍, എണ്ണ, നെയ്യ്, തേന്‍, ശര്‍ക്കര, പനിനീര്‍, കളഭം, ഭസ്മം, കര്‍പ്പൂരം, എന്നിവയിലേതെങ്കിലും വ്രതശുദ്ധിയിലുള്ള ഭക്തന്മാരുടെ കാവടിയില്‍ നിറയ്ക്കുന്നു. എങ്കിലുംപനിനീര്‍,പാല്‍ക്കാവടികളാണ് ഏറ്റവും പ്രധാനം. തൈപ്പൂയം നാളില്‍ കാലത്ത് വാദ്യമേളങ്ങളുടെഅകമ്പടിയോടെ തുള്ളി വരുന്ന കാവടികള്‍ മദ്ധ്യാഹ്നത്തോടെ ക്ഷേത്രത്തിലേക്ക് ആടിയെത്തും. വ്രതഭംഗം വന്നിട്ടില്ലെങ്കില്‍ അഭിഷേകത്തിനായി കാവടിയില്‍ നിറയ്ക്കുന്ന ദ്രവ്യം കേടുകൂടാതെയും പാല്‍പിരിയാതെയും ശുദ്ധമായിരിക്കുമെന്നുള്ളതുമാണ് വിശ്വാസം. ശുദ്ധ കാവടി ദ്രവ്യങ്ങള്‍ മാത്രമേഅഭിഷേകം നടത്താറുള്ളൂ. ദ്രവ്യം കേടുവന്നുവെന്നാല്‍ കാവടിഭക്തന്റെ വ്രതശുദ്ധിക്ക് ഭംഗം വന്നതായിമനസ്സിലാക്കി ഈശ്വരകോപപരിഹാരാര്‍ത്ഥം പിന്നാണ്ടിലെ കാവടിക്ക് വ്രതം നോക്കി ശുദ്ധകാവടിയാടി തീര്‍ക്കേണ്ടതുമാണ്. കാവടി വ്രതത്തിന്റെ ഭാഗമായി ഭക്തന്മാര്‍ പൂയം നാളിന് 10 ദിവസത്തോളം മുന്നേതന്നെ താമസം ക്ഷേത്രത്തിലേക്കും ക്ഷേത്ര ശുദ്ധിയുള്ള മറ്റിടങ്ങളിലേക്കുംമാറ്റുകയും പാപനാശനാര്‍ത്ഥം നാടുനീളെ വ്രതഭിക്ഷയെടുക്കുന്നതും കാവടി വ്രതത്തിന്റെ ഭാഗമാണ്.


കാവടി വ്രതം ആരംഭിക്കുന്നതിനു മുന്നോടിയായി ഭക്തര്‍ പ്രസ്ഥുത ക്ഷേത്രത്തില്‍ പൂജിച്ച രുദ്രാക്ഷമോ, തുളസിയോ കെട്ടിയ മാല മുദ്രയായി കഴുത്തില്‍ അണിയുന്നു. വ്രതം തുടങ്ങുന്ന ആദ്യ ദിനം മുതല്‍കാവിയോ, മഞ്ഞയോ നിറത്തിലുള്ള മുണ്ടുകള്‍ മാത്രമേ ധരിക്കാവൂ എന്നും ആചാരം നിഷ്കര്‍ഷിക്കുന്നു. പാദരക്ഷകള്‍, മേല്‍ വസ്ത്രം ധരിക്കാന്‍ എന്നിവ പാടില്ല എന്നും, ദേശം വിട്ട് യാത്രകള്‍ പാടില്ല എന്നുംനിഷ്കര്‍ഷിക്കുന്നു. വ്രത കാലത്ത് മുടി, താടി രോമം, നഖം എന്നിവ മുറിക്കാന്‍ പാടില്ല എന്ന് ശഠിക്കുന്നു. മിതമായ സസ്യ ഭക്ഷണം നിഷ്കര്‍ഷിക്കുമ്പോള്‍ മദ്യം, മയക്കു മരുന്നുകള്‍ സ്ത്രീ സംസര്‍ഗം എന്നിവപൂര്‍ണമായും ഒഴിവാക്കി എല്ലാ ലൌകീക സുഖങ്ങളും ത്വജിച്ച് നാല്‍പ്പത്തി ഒന്നു നാള്‍ പരിപൂര്‍ണമായിഭഗവത് ഭക്തനാണെന്ന് ഉറപ്പു വരുത്തുന്നു.



കാവടിയുടെ പ്രധാന ഭാഗങ്ങള്‍

രൂപ ഭംഗി കൊണ്ട് ആകര്‍ഷകമായ കാവടിക്ക് പ്രധാനമായും അഞ്ച് ഭാഗങ്ങളാണ് ഉള്ളത്. എന്നാല്‍പളനിയിലെയും ,മധുരയിലേയും കാവടികള്‍ക്ക് നാല് ഭാഗങ്ങള്‍ മാത്രമേ ഉള്ളൂ. തടയില്‍ തീര്‍ത്തഭാഗമാണ് പ്രധാന ഭാഗത്തെ കാവടിക്കാല്‍ എന്നറിയപ്പെടുന്നു. ഇത് പ്ലാവ്, തേക്ക്, ഈട്ടിഎന്നിങ്ങനെയുള്ള തടികളില്‍ തീര്‍ത്ത് വര്‍ഷങ്ങളോളം കേട് കൂടാതെ ഉപയോഗിക്കുന്നു. മദ്ധ്യതിരുവിതാംകൂറിലെ ഹിന്ദു ഭവനങ്ങളില്‍ തടിയില്‍ തീര്‍ത്ത ഇത്തരം കാവടിക്കാലുകള്‍വര്‍ഷങ്ങളോളം ഒരു നിധി പോലെ സൂക്ഷിച്ചു പോരുന്നുണ്ട്. രണ്ടും മൂന്നും ഭാഗങ്ങള്‍ അതാത് വര്‍ഷത്തെഉത്സവത്തോട് അനുബന്ധിച്ച് പ്രത്യേകം നിര്‍മ്മിച്ചെടുക്കുന്നവയാണ്. കാവടി ആടുന്ന ഭക്തരെ പോലെകാവടി നിര്‍മ്മിക്കുന്നവരും ആചാര അനുഷ്ടാന പ്രകാരമുള്ള ശുദ്ധവും, വൃത്തിയും സൂക്ഷിക്കണമെന്ന്നിര്‍ബന്ധമാണ്.



കാവടിയുടെ രണ്ടാമത്തെ പ്രധാന ഭാഗം “ചെണ്ട്” എന്ന് അറിയപ്പെടുന്നു. പൂക്കളുടെ ആകൃതിയില്‍മുറിച്ചെടുക്കുന്ന വിവിധ വര്‍ണ്ണ കടലാസുകളെ ചിട്ടയോടെ ഒരു കമ്പിയില്‍ കോര്‍ത്ത് മനോഹരങ്ങളായപുഷ്പങ്ങളാക്കി മാറ്റുന്നു. പിന്നീട് ഈ പുഷ്പങ്ങളെ കവുങ്ങില്‍ നിന്നു ചീന്തിയെടുത്ത് ഉരുട്ടിയെടുത്ത ഒരുദണ്ഡില്‍ ഭംഗിയായി നിരത്തി കെട്ടുന്നു. ചെണ്ടു കെട്ടല്‍ തികച്ചും ഒരു കലയാണ്. തഴക്കവും, പഴക്കവുംഒപ്പം തികഞ്ഞ കലാപാരമ്പര്യവും ഉള്ളവര്‍ക്കെ മനോഹരമായി ചെണ്ട് അലങ്കരിക്കാന്‍ സാധിക്കൂ. പൂക്കള്‍ അടുക്കി കെട്ടുന്നതിലെ എണ്ണം അനുസരിച്ച് കാവടികള്‍ തരംതിരിക്കപ്പെടും. ചിലയിടങ്ങളില്‍കാവടികളില്‍ പലതട്ടുകളില്‍ ചെണ്ട് കെട്ടാറുണ്ട്. മറ്റു ചിലയിടങ്ങളില്‍ ചെണ്ടുകള്‍ക്ക് പകരം മറ്റ്അലങ്കാര വസ്തുക്കളും ഉപയോഗിക്കുന്നു. ചെണ്ടുകള്‍ കാവടിക്കാലില്‍ മദ്ധ്യത്തായി തിര്‍ത്തസുഷിരങ്ങളിലാണ് ഉറപ്പിക്കുക. കൂടുതല്‍ ഉറപ്പിനായി ഇവയെ കാവടിക്കാലിനോട് ചേര്‍ത്ത്നൂല്‍ക്കമ്പികളാല്‍ കെട്ടി ഉറപ്പിക്കുകയും ചെയ്യുന്നു. തമിഴ്നാട്ടിലെ കാവടികളില്‍ ചെണ്ടുകള്‍ഉപയോഗിക്കാറില്ല.


മൂന്നാമത്തെ ഭാഗമാണ് കാവടിയുടെ ഹൃദയ ഭാഗം. ഇത് ഓരോ കാവടിക്കും രണ്ടെണ്ണം വീതംഉണ്ടായിരിക്കും. കാവടിക്ക് എല്ലാവിധ മോടികളും നല്‍കുന്ന ഈ ഭാഗത്തെ “കവാടം” എന്ന്അറിയപ്പെടുന്നു. കട്ടിയുള്ള കാര്‍ബോര്‍ഡുകളില്‍ അര്‍ദ്ധവൃത്താകൃതിയില്‍ വെട്ടി എടുക്കുന്ന ഈ ഭാഗംവര്‍ണക്കടലാസുകളും, വര്‍ണ ചിത്രങ്ങളും ഒട്ടിച്ചു ചേര്‍ത്ത് മോടി പിടിപ്പിക്കുന്നു. പിന്നീട് ഇതിനെകാവടിക്കാലിന്റെ നെടുകെയുള്ള രണ്ട് വശങ്ങളിലായി നൂല്‍ക്കമ്പികളാല്‍ കെട്ടി ഉറപ്പിക്കുന്നു.

നാലാമത്തെ ഭാഗം മയില്‍പ്പീലിയാണ്. ഭംഗിയേറിയ മയില്‍ പീലികള്‍ പ്രത്യേക അനുപാതത്തില്‍അടുക്കി കാവടിക്കാലിന്റെ കുറുകെയുള്ള ഭാഗത്ത് ഭംഗിയായി കെട്ടി ഉറപ്പിക്കും. സുബ്രഹ്മണ്യസ്വാമിയുടെ വാഹനമായ മയിലിനെ ഓര്‍മ്മിപ്പിക്കാനാണ് മയിലിന്റെ പീലികള്‍ കാവടിയില്‍ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഞ്ചാമത്തെ ഭാഗം ഭക്തിപൂര്‍വ്വം ഭഗവാന് സമര്‍പ്പിക്കാനായി ആടുന്ന കാവടിയില്‍ ചേര്‍ത്തു കെട്ടുന്നദ്രവ്യങ്ങള്‍ ആണ്. പാല്‍, എണ്ണ, നെയ്യ്, തേന്‍, ശര്‍ക്കര, പനിനീര്‍, കളഭം, ഭസ്മം, കര്‍പ്പൂരം എന്നിവയില്‍ഏതെങ്കിലും ഒന്ന് ചെറിയ ഒരു പാത്രത്തില്‍ അതീവ ശ്രദ്ധയോടെ നിറച്ച് അതിനെ ചോര്‍ച്ച വരാത്തവണ്ണം അടച്ച് ഒരു പട്ടു തുണിയില്‍ പൊതിഞ്ഞ് കാവടിയുടെ കാലുകളില്‍ മയില്‍ പീലികള്‍ കെട്ടുന്നഭാഗത്ത് ഉള്ളിലായി ചേര്‍ത്തു കെട്ടുന്നു. ഇത് കാവടി ആടി തുടങ്ങുമ്പോള്‍ മാത്രമാണ് കെട്ടുന്നത്. കാവടിആടി പുറപ്പെടുന്ന ഉപദേവതാ ക്ഷേത്രങ്ങളില്‍ ഭക്തി പൂര്‍വ്വം പൂജിച്ച് ഇവയെ കാവടിയോട് ബന്ധിക്കും. അതിനാല്‍ തന്നെ ക്ഷേത്ര ആചാര പ്രകാരം ഈ ദ്രവ്യമാണ് കാവടിയില്‍ ഏറ്റവും പ്രാധാന്യംഅര്‍ഹിക്കുന്നത്.

കാവടിയാട്ടത്തിലെ മറ്റു പ്രത്യേകതകള്‍

മേല്‍ വിവരിച്ച പ്രകാരം വ്രതശുദ്ധിയൊടെ ആചാരാനിഷ്ടാനങ്ങളോടെ തയ്യാറായ കാവടിയും ഏന്തികാവടി ഭക്തന്‍ തൈപ്പൂയ ദിവസം (മറ്റു ക്ഷേത്രങ്ങളില്‍ അതാത് ഉത്സവ ദിവസം) തലേന്ന് തന്നെക്ഷേത്രത്തിലെത്തുന്നു. ആ രാത്രി ക്ഷേത്രത്തില്‍ ചിലവഴിക്കുന്ന ഭക്തന്‍ പിറ്റേന്ന് അതിരാവിലെക്ഷേത്ര കുളത്തില്‍ മുങ്ങി നിവര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനത്തോടെ കാവടി തുള്ളലിന് തയ്യാറെടുക്കുന്നു. പൂയം നാളില്‍ കാവടി ആടി തീരും വരെയും, അതിന്റെ തലേന്ന് രാത്രിയിലും ഭക്തന്‍ നിരാഹാരവ്രതത്തിലായിരിക്കും എന്നതും പ്രത്യേകതയാണ്. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന കാവടിയുമേന്തിശുഭമുഹൂര്‍ത്തത്തില്‍ അടുത്തുള്ള ഉപദേവതാ ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തര്‍ അവിടെ നീന്നുംപൂജിച്ച് സ്വീകരിക്കുന്ന ദ്രവ്യങ്ങള്‍ ഭക്തി പുരസ്പരം കാവടിയില്‍ ചേര്‍ത്ത് കെട്ടി കാവടി തുള്ളലിന്തയ്യാറെടുക്കുന്നു. ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കാവടി ഘോഷയാത്ര കിലോമീറ്ററുകള്‍ നീ‍ളുന്ന, മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ഒന്നാണ്. ഭക്തിക്കൊപ്പം ഏതൊരുവനും അത്യന്തംനയനാനന്തകരമായ കാഴ്ച്ച സമ്മാനിക്കുന്ന കാവടിയാട്ട ഘോഷയാത്രകാണാന്‍ ജാതി മത വര്‍ണ്ണവ്യത്യാസങ്ങള്‍ക്ക് അതീതമായി ക്ഷേത്രങ്ങളില്‍ ജനലക്ഷങ്ങള്‍ തിങ്ങി നിറയാറുണ്ട്.

കാവടിയാട്ടം ശിവതാണ്ഡവത്തിന് തുല്യമാണ്. ചെണ്ട മേളമാണ് പ്രധാനമായി ഉപയോഗിക്കുന്നവാദ്യോപകരണം. ചിലയിടങ്ങളില്‍ കാവടി ഘോഷയാത്രയില്‍ പമ്പ മേളവും(പാണ്ടി മേളം) നാദസ്വരവും ഉപയോഗിച്ച് കാണുന്നു. രൌദ്രവും, ലസ്യവുമാണ് കാവടി തുള്ളലിന്റെ ഭാവങ്ങള്‍. ലാസ്യഭാവത്തില്‍ തുടങ്ങുന്ന കാവടി തുള്ളല്‍ ചെണ്ട മേളം പാരമ്യതയില്‍ എത്തുന്ന അവസരങ്ങളില്‍ രൌദ്രഭാവം കൈവരിക്കുന്നു. പരമ്പരാഗത നൃത്ത ഭാവങ്ങള്‍ വശമല്ലാത്ത കാവടി ഭക്തര്‍ ചെണ്ട മേളത്തിന്റെതാളത്തിനൊത്ത് തുള്ളി തിമിര്‍ക്കും.

ഇന്നു പ്രത്യക്ഷമായി എല്ലാ ക്ഷേത്രങ്ങളിലും നിലവിലില്ല എങ്കിലും പണ്ട് കാവടി ഭക്തര്‍, ഭക്തിയുടെപാരമ്യതയില്‍ ചെമ്പില്‍ തീര്‍ത്ത ശൂലങ്ങള്‍ കവിളുകള്‍, പുരികങ്ങള്‍, നാവ്, കണ്‍പോളകള്‍എന്നിവിടങ്ങളില്‍ തുളച്ച് കേറ്റിയിരുന്നു. കാവടിയാട്ടത്തിന്റെ ഏറ്റവും വൈകാരിക ഭാവങ്ങളില്‍ ഒന്നാണ്ഇത്തരം രീതികള്‍ അവലംബിക്കുന്ന കാവടിയാട്ടങ്ങള്‍. തങ്ങളുടെ ശരീരത്തിലും മനസിലുംഅടങ്ങിയിരിക്കുന്ന ദുഷ്ചിന്തകളെ, വൈരാഗ്യത്തെ അകറ്റാനായാണ് ഇത്തരത്തില്‍ സ്വയംമുറിവേല്‍പ്പിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. കാവടിയാട്ടത്തിന്റെ മൂര്‍ദ്ധന്യ അവസ്ഥയില്‍കാവടികളില്‍ പലതും നശിച്ചു പോകുകയും ചെയ്യുന്നു.

കാവടിയാട്ടം അസാനിക്കുമ്പോള്‍ അര്‍ദ്ധബോധാവസ്ഥയിലാകുന്ന ഭക്തന്‍ കരിക്കും വെള്ളം കുടിച്ച്പിന്നീട് കാവടിയില്‍ ചേര്‍ത്തു കെട്ടിയ അഭിഷേക ദ്രവ്യം പ്രധാന ക്ഷേത്രത്തിലെ ദേവന്സമര്‍പ്പിക്കുന്നതോടു കൂടി തന്റെ നാല്‍പ്പത്തി ഒന്നു നാള്‍ നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ടാനവും ഒപ്പം ഭക്തിപൂര്‍വ്വം ആചരിച്ച കാവടി തുള്ളലിനും അവസാനം കുറിക്കുന്നു.

Saturday, August 15, 2009

മാവേലിക്കര | Mavelikkara | Kerala Tourism.

പൌരാണികമായ പ്രത്യേകതകളാല്‍ സമ്പന്നമായ മാവേലിക്കരക്ക് പക്ഷെ ചരിത്രത്തില്‍ നാനൂറ് വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് എഴുതപ്പെട്ട ലിഖിതങ്ങള്‍ ഒന്നും തന്നെയില്ല എന്നത് ചരിത്രാന്വേഷണ കുതുകികള്‍ക്ക് നിരാശപകരുന്ന വാര്‍ത്തതന്നെയാവാം.


നാനൂറ് വര്‍ഷം മുന്നെ മാവേലിക്കര പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് ഒരു ചരിത്ര പുസ്തകത്തിലോ, പൌരാണികമായ ലിഖിതങ്ങളിലോ അല്ലെന്നുള്ളതും കൌതുകമുണര്‍ത്തുന്ന വസ്തുതയാണ്.


നാനൂറു വര്‍ഷത്തോളം പഴക്കം കല്‍പ്പിക്കപ്പെട്ടിട്ടുള്ള കണ്ടിയൂര്‍മറ്റം പടപ്പാട്ടിലാണ് ഏറ്റവും പഴയ മാവേലിക്കര പരാമര്‍ശം കാണാന്‍ കഴിയുക.


ചരിത്രം


അറിയപ്പെടുന്ന മാവേലിക്കരയുടെ ചരിത്രം തുടക്കമിട്ടിരിക്കുന്നത് മഠത്തിക്കൂര്‍ രാജവംശത്തിന്റെ അധിപനായ മാവേലി രാജാവില്‍ നിന്നാണ്. മാവേലിയാല്‍ ഭരിക്കപ്പെട്ടിരുന്ന ദേശം എന്ന നിലയിലാണ് ഈ പ്രദേശത്തിന് മാവേലിക്കര എന്ന പേരു കിട്ടിയത് എന്ന് ചരിത്രം പറയുന്നു.


മഠത്തിങ്കൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായി നിശ്ചയിക്കപ്പെട്ടിരുന്നത് കമ്പവും കൂടല്ലൂരും ആയിരുന്നു.ഈ രാജ്യം ഏതാണ്ട് മദ്ധ്യതിരുവിതാംകൂര്‍ വരെ നീണ്ടുകിടന്നിരുന്നു.






അതിനു ശേഷം ഈ പ്രദേശങ്ങള്‍ ഓടനാട് എന്ന രാജ്യത്തിന്റെ ഭാഗമായി മാറി. ഈ രാജ്യത്തെ ഓണാട്ടുകര എന്നും അറിയപ്പെട്ടിരുന്നു. ഓണാട്ടുകരയുടെ ഭാഗങ്ങള്‍ ആയിരുന്നു ദേശിംഗനാട് (ഇന്നത്തെ കൊല്ലം) അതിനോടൊപ്പം ഇന്നത്തെ മാവേലിക്കര, കരുനാഗപ്പള്ളി, കാര്‍ത്തികപള്ളി താലൂക്കുകളും. കായംകുളം രാജാവിന്റെ അധീനതയിലായിരുന്ന ഈ രാജ്യത്തിന്റെ ആദ്യ തലസ്ഥാനം കണ്ടിയൂര്‍ മറ്റം ആയിരുന്നു. പിന്നീട് എരുവയും അതിനു ശേഷം കൃഷ്ണപുരവും തലസ്ഥാനമായി. പക്ഷെ 1746 ല്‍ മാര്‍ത്താണ്ട‌വര്‍മ്മ മഹാരാജാവ് ഓണാട്ടുകരയെ തിരുവിതാംകൂറിന്റെ ഭാഗമാക്കി തീര്‍ത്തു.


ഓണാട്ടുകര നാലു കോവിലകങ്ങള്‍ ചേര്‍ന്ന ഒരു പ്രദേശമായിരുന്നു. പേരകത്ത്, ചേറായി, പുതിയിടത്ത്, പഴയിടത്ത് എന്നിവ ആയിരുന്നു ആ കോവിലകങ്ങള്‍. പിന്നീട് ഓണാട്ടുകര വിഭജിച്ച് രണ്ട് ദേശങ്ങളായി മാറുകയുണ്ടായി. അതില്‍ ഒരു ഭാഗം വേണാട് രാജ്യവുമായി ലയിക്കുകയുണ്ടായി. മറ്റൊന്ന് കായംകുളം എന്ന രാജ്യമായി തുടര്‍ന്നു.


1737ല്‍ രാമയ്യന്‍ വേണാടിന്റെ ദളവയായി വാഴിക്കപെട്ടു. ഈ സമയത്തു തന്നെ അച്ചുത വാര്യര്‍ എന്ന കായംകുളത്തിന്റെ പടത്തലവന്‍ രാമയ്യന്‍ ദളവയാല്‍ കൊലചെയ്യപ്പെട്ടു. ഇത് കായംകുളത്തേയും വേണാട് രാജ്യത്ത് ലയിക്കാന്‍ പ്രേരിപ്പിച്ചു. ദളവ പിന്നീട് മാവേലിക്കരയെ ഒരു പ്രമുഖ വ്യാപാര കേന്ദ്രമാക്കി ഉയര്‍ത്തുകയും ചെയ്തു. രാമയ്യന്റെ കാലത്താണ് പ്രസിദ്ധമായ മാവേലിക്കര പണ്ടകശാല സ്ഥാപിക്കപ്പെട്ടത്.




1753 ല്‍ തിരുവിതാം കൂര്‍ രാജ്യം ഡച്ചുകാരുമായി ഒരു കരാറില്‍ ഏര്‍പ്പെടുകയുണ്ടായി. ഡച്ചുകാര്‍ ഒരിക്കലും തിരുവിതാംകൂറിനെ ആക്രമിക്കില്ല എന്ന ആ ഉടമ്പടി ഒപ്പിട്ടത് മാവേലിക്കരയില്‍ വച്ചായിരുന്നു. ഇതിന്റെ ഓര്‍മ്മക്കായി ഡച്ചുകാര്‍ ഒരു സ്തംഭ വിളക്കു മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സംഭാവന നല്‍കുകയുണ്ടായി. ഇന്നും പ്രൌഡിയോടെ നിലനില്‍ക്കുന്ന ഈ വിളക്കില്‍ ഒരു ഡച്ച് പട്ടാളക്കാരന്‍ തന്റെ തോക്ക് താഴേക്ക് ചൂണ്ടി നില്‍ക്കുന്ന ഒരു പ്രതിമയും കാണാന്‍ കഴിയും.


രാമയ്യന്‍ ദളവ മാവേലിക്കരയില്‍ ഒരു കോട്ടയും സ്ഥാപിക്കുകയുണ്ടായി. വേലുതമ്പി ദളവയുടെ കാലശേഷം 1809ല്‍ ബ്രിട്ടീഷ് ഭരണാധികാരിയായ ലോര്‍ഡ് മക്കല്ലം ഈ കോട്ട തകര്‍ത്തു കളഞ്ഞു. മാവെലിക്കര പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലം ഇന്ന് കോട്ടക്കകം എന്ന പേരില്‍ അറിയപ്പെടുന്നു. മാവെലിക്കര ശ്രീ കൃഷണ ക്ഷേത്രത്തോട് വളരെ അടുത്തായി തന്നെ രാജ പ്രൌഡിയോടെ ദളവാ മഠവും സ്ഥിതി ചെയ്യുന്നു.


മാവേലിക്കരയോടുള്ള അമിത സ്നേഹം കാരണം ശ്രി മൂലം തിരുന്നാള്‍ ബാലരാമവര്‍മ്മ തമ്പുരാന്‍ ഇവിടെ നിന്ന് രണ്ട് പാണിഗ്രഹണം നടത്തുകയുണ്ടായി. അതില്‍ മൂത്ത ആള്‍ സേതു ലക്ഷ്മീഭായി തമ്പുരാട്ടി പിന്നീട് തിരുവിതാംകൂറിന്റെ റീജന്റ് (രാജപ്രതിനിധി) ആയി ഭരിക്കുകയുണ്ടായി. ഇളയയാള്‍ സേതു പാര്‍വ്വതീ ഭായി - ഇവരുടെ മകനാണ് പിന്നീട് അതി പ്രശസ്തനായ തിരുവിതാംകൂറിന്റെ അവസാനത്തെ രാജാവായ ശ്രീ ചിത്തിരതിരുനാള്‍.






രാജവംശവുമായി അടുത്ത ബന്ധുത്വം ഉള്ളതിനാല്‍ മാ‍വേലിക്കരക്ക് അന്നു നിലവിലുണ്ടായിരുന്ന എല്ലാ ആധുനിക സൌകര്യങ്ങളും കല്‍പ്പിച്ചു നല്‍കുകയുണ്ടായി. അതില്‍ പ്രമുഖമാണ് രാജവംശ കാലത്തു തന്നെ നിലവില്‍ വന്ന ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനും, ബസ് സര്‍വ്വീസും.


വളരെ പ്രശസ്തമായ ഉണ്ണിയാടി ചരിതം, ഉണ്ണുനീലി സന്ദേശം എന്നീ മഹാകാവ്യങ്ങളില്‍ ഓടനാടിനെകുറിച്ചും, കണ്ടിയൂരിനെ കുറിച്ചും വളരെ വിശദമായി പ്രതിപാദിച്ചു കാണുന്നു. ആ കാലത്ത് മാവേലിക്കരയില്‍ നിലനിന്നിരുന്ന പ്രസിദ്ധമായ കാര്‍ഷിക സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായി നിലനില്‍ക്കുന്ന പലതരം ഉത്സവങ്ങള്‍ വര്‍ണാഭമായി ഇന്നും ആഘോഷിച്ചു വരുന്നു.


പിന്നീട് ബുദ്ധസംസ്കാരം മാവേലിക്കരയിലേക്ക് സന്നിവേശിക്കപ്പെട്ടു. ആ കാലത്ത് മാവേലിക്കരയില്‍ ആകെ ജനങ്ങളില്‍ ഏതാണ്ട് 90% ബുദ്ധമത വിശ്വാസികളായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ബുദ്ധമതത്തിന്റെയും, അത് പകര്‍ന്ന സാംസ്കാരിക ഉന്നതിയുടെയും ശേഷിപ്പുകള്‍ ഇന്നും മാവേലിക്കരയില്‍ കണ്ടെത്താന്‍ സാധിക്കും.


പിന്നീട് കൃസ്തുമതം കടന്നു വന്നപ്പോള്‍ മറ്റേതു പ്രദേശങ്ങളേയും പോലെ മാവേലിക്കരയും അതിനെ അതിഗാഡമായി തന്നെ ആശ്ലേഷിക്കുകയുണ്ടായി. വിവിധ മത, സംസ്കാരളെ സാംശീകരിച്ച് മാവേലിക്കര അതിന്റെ തനതായ ഒരു സംസ്കാരിക പെരുമ തന്നെ തീര്‍ക്കുകയുണ്ടായി. അതാണ് മാവേലിക്കരക്ക് മറ്റു ദേശങ്ങളില്‍ നിന്നുള്ള വ്യത്യാസവും.




കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും മാവേലിക്കര പരാമര്‍ശിക്കപെട്ടിട്ടുണ്ട്.


1934 ജാനുവരി പത്തൊന്‍പതിന് മഹാത്മാഗാന്ധി മാവേലിക്കരയില്‍ ഒരു പ്രസംഗം നടത്തുകയുണ്ടായി. അന്ന് മാവെലിക്കര തട്ടാരംബലം ചിത്രോത്സവ മന്ദിരത്തിലായിരുന്നു ഗാന്ധിജിക്കു താമസവും, ഭക്ഷണവും. അന്ന് കൂടിയ മഹാ‍ സമ്മേളനത്തില്‍ ആര്‍ട്ടിസ്റ്റ് രാമവര്‍മ്മ തമ്പുരാന്‍, തട്ടാരംബലം രാമന്‍ പിള്ള, ശ്രീ ശുഭാനന്ദ ഗുരു എന്നീ പ്രമുഖരും പങ്കെടുത്തിരുന്നു. അന്ന് ഗാന്ധിജിയുടെ പ്രസംഗം മലയാളീകരിച്ചത് ശ്രീ മാന്നാര്‍ ഗോപാലന്‍ നായര്‍ ആയിരുന്നു.


ജന്മം കൊണ്ടോ, കര്‍മ്മം കൊണ്ടോ അനേകം പ്രമുഖ വ്യക്തികള്‍ക്ക് അവരുടെ പേര്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ മാവെലിക്കരയുടെ സാംസ്കാരിക പെരുമ അവരെ സഹായിച്ചിട്ടുണ്ട്.


ഹിന്ദു കൃസ്ത്യന്‍ മതസ്തരുടെ ഐക്യത്തിനു പേരുകേട്ട ഈ മണ്ണില്‍ അതിന് ഉപോതബലകമായി എല്ലാവര്‍ഷവും ഒരു ചടങ്ങ് നടക്കാറുണ്ട്. മാവേലിക്കര പുതിയകാവ് ദേവീ ക്ഷേത്രത്തിലെ പുറത്തെഴുന്നെള്ളിപ്പ് എതിരേല്‍പ്പ് എന്നീ ഉത്സവ ആഘോഷങ്ങള്‍ തുടങ്ങുന്നത് പുതിയകാവ് സെന്റ് മേരീസ് പള്ളിയില്‍ നിന്നാണെന്നുള്ളത് ഈ നൂറ്റാണ്ടിലെ അത്ഭുതമായി ഇന്നും തുടരുന്നു. നൂറ്റാണ്ടുകള്‍ മുന്‍പെ ആരംഭിച്ച ഈ ചടങ്ങ് മാവേലിക്കരയുടെ സാംസ്കാരിക പെരുമയുടെ മകുടോദാഹരണമായി ഇന്നും നിലനില്‍ക്കുന്നു.




പ്രസിദ്ധങ്ങളായ ആരാധനാലയങ്ങള്‍


മാവേലിക്കര താലൂക്കില്‍ പെടുന്ന ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ചെട്ടികുളങ്ങര ദേവീ ക്ഷേത്രമാണ്..ഇവിടുത്തെ കുംബ ഭരണിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന കെട്ടുകാഴ്ച്ച വര്‍ണമഴതീര്‍ക്കുന്ന ഒന്നു തന്നെയാണ്. ലോക പ്രശസ്ത കുത്തിയോട്ടം സംഘടിപ്പിക്കുന്നതും ഈ ക്ഷേത്രത്തില്‍ തന്നെ.


ദക്ഷിണ കാശി എന്ന പേരില്‍ പ്രസിദ്ധമായ കണ്ടിയൂര്‍ മഹാദേവ ക്ഷേത്രവും മാവേലിക്കരയില്‍ തന്നെ.ലോക പ്രശസ്തമായ 108 ശിവ ക്ഷേത്രങ്ങളുടെ പട്ടികയില്‍ കണ്ടിയൂര്‍ മഹാദേവ ക്ഷേത്രവും സ്ഥാനം പിടിച്ചിട്ടുണ്ട്.




തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാവെലീക്കര ശ്രീകൃഷണ സ്വാമി കഷേത്രം, സര്‍സ്വതീ‍ ക്ഷേത്രം മാവേലിക്കര, പുതിയകാവ് ദേവീ ക്ഷേത്രം, ശ്രീ സുബ്രമണ്യ സ്വാമീ ക്ഷേത്രം തഴക്കര എന്നിവയാണ് മാവേലിക്കരയിലുള മറ്റ് പ്രമുഖ ക്ഷേത്രങ്ങള്‍.


പുണ്യപുരാതനമായ മാവേലിക്കര സെന്റ് മേരീസ് കതീഡ്രല്‍ പള്ളി മാവേലിക്കരയിലെ ക്രിസ്ത്യന്‍ പ്രൌണത വിളിച്ചറിയിക്കുന്നു. ഈ പള്ളിക്ക് 1000 വര്‍ഷത്തെ പഴക്കം ഉണ്ടെന്ന് ച്രിത്രകാരന്മാര്‍ അവകാശപ്പെടുന്നു. കാത്തോലിക്ക പള്ളി, CSI പള്ളി, മാര്‍ത്തോമാ പള്ളി, മലങ്കര കാത്തോലിക് പള്ളി എന്നിവയാണ് പ്രമുഖങ്ങളായ മറ്റ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍.






ഈ ദേവാലയങ്ങള്‍ക്ക് പുറമെ മാവേലിക്കരയുടെ മുസ്ലീം സമൂഹത്തിന്റെ പ്രതിനിധി എന്നവണ്ണം തലയെടുപ്പോടെ പട്ടണത്തിന്റെ ഹൃദയ ഭാഗത്തു തന്നെ മാവേലിക്കര ജുമാ മസ്ജിദും നിലകൊള്ളുന്നു.


മറ്റ് പ്രധാന വിവരങ്ങള്‍


പോളച്ചിറ കൊച്ചീപ്പന്‍ തരകന്‍, എ ആര്‍ രാജവര്‍മ്മ, ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ്, പടിഞ്ഞാറെ തലക്കല്‍ ജേക്കബ് കുര്യന്‍, സി എം സ്റ്റീഫന്‍, പാറപ്പുറത്ത്, ചിത്രമെഴുത്തു കെ. എം വര്‍ഗ്ഗീസ്, ശ്രീ ശുഭാനന്ദ ഗുരു ദേവന്‍, ടി കെ മാധവന്‍ എന്നിവര്‍ മാവേലിക്കരയുടെ പേര് ലോകത്തിന്റെ നേറുകയില്‍ എത്തിച്ച അനെകം പ്രമുഖരില്‍ ചിലര്‍ മാത്രം.


പ്രശസ്തമായ ബിഷപ്പ്‌മൂര്‍ കോളേജ്, രവി വര്‍മ്മ ഫൈന്‍ ആര്‍ട്സ് കോളേജ് എന്നിവ മാവേലിക്കരയില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആണ്. ഇതോടൊപ്പം ബിഷപ്പ് ഹോഡ്ജസ് ഹൈയര്‍ സെക്കണ്ടറി സ്കൂള്‍, സെന്റ് ജോണ്‍സ് ഹൈയര്‍ സെക്കണ്ടറി സ്കൂള്‍, എം എസ് എസ് ഹൈയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവ കൂടാതെ കേരളാ ഗവണ്മെന്റ് ഹൈയര്‍ സെക്കണ്ടറി സ്കൂളും മാവേലിക്കരയുടെ വിദ്യാഭ്യാസ മേഖലയെ സമ്പന്നമാക്കുന്നു.


ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും പഴക്കമേറിയ മുസിപ്പാലിറ്റികളില്‍ ഒന്നാണ്. ഈ പേരില്‍ ഒരു അസംബ്ലി മണ്ഡലവും, ലോകസഭാ മണ്ഡലവും നിലവിലുണ്ട്. മാവേലിക്കരയില്‍ റെയില്‍‌വേ സ്റ്റേഷനുണ്ട്. ഏറ്റവും അടുത്ത വിമാനത്താവളം തിരുവനന്തപുരം ആണ്.

Friday, August 7, 2009

പന്തളം | pandalam | Kerala Tourism.

പത്തനംതിട്ട ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പന്തളം എന്ന ചരിത്ര പ്രസിദ്ധമായ ചെറു പട്ടണത്തെ കുറിച്ച് കേള്‍ക്കാത്ത മലയാളികളോ, അന്യഭാഷക്കാരോ കുറവായിരിക്കും. പന്തളത്തെ നേരിട്ട് അറിയാത്ത മറുനാട്ടില്‍ ജനിച്ചുവളര്‍ന്ന ഇന്നത്തെ പുതു തലമുറക്കു പോലും പ്രസിദ്ധമായ ഒരു പഴംചൊല്ലിലൂടെയെങ്കിലും പന്തളത്തെ കുറിച്ച് കേള്‍ക്കാതിരിക്കാനിടയില്ല.


അതിങ്ങനെയാണ്


“പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട”.


പുതിയ തലമുറ പഴംചൊല്ലിനെ വളച്ചൊടിച്ച് “പടപേടിച്ച് പന്തളത്തു ചെന്നപ്പോള്‍ പന്തളം ബാലന്റെ ഗാനമേള എന്നാക്കിയെങ്കിലും ചരിത്രത്തില്‍ മേല്‍ പറഞ്ഞ ചൊല്ലിന് ഒരു കഥ പറയാനുണ്ട്.






വേണാട്ടരചന്‍ മാര്‍ത്താണ്ഡവര്‍മ്മ കായങ്കുളത്തിനെതിരെ ഓച്ചിറപ്പടനിലത്തും പത്തിയൂരും കൃഷ്ണപുരത്തും പോരു വഴിയിലും ചക്കുപള്ളി പടനിലത്തും പതാരത്തും യുദ്ധം ചെയ്യുന്ന സമയം. നാട്ടുകാരില്‍ ചിലര്‍ യുദ്ധത്തില്‍ പങ്കെടുക്കാതെ കയ്യില്‍ കിട്ടിയതും വാരി വലിച്ചു കാല്‍‌നടയായി ഇരവങ്കര,മാങ്കാം കുഴി, മുടിയൂര്‍ക്കോണം വഴി പന്തളം മങ്ങാരം അമ്പലമുറ്റത്തെത്തി. അപ്പോള്‍ അവര്‍ കണ്ടതെന്തായിരുന്നു? ആറുമുഖം പിള്ള എന്ന പടനായകന്‍റെ നേതൃത്വത്തില്‍ വേണാട്ടുപട പോളേമണ്ണില്‍ ഗോവിന്ദക്കുറുപ്പിന്‍റെ നേതൃത്വത്തിലുള്ള പന്തളത്തെ നായര്‍ പടയോടേറ്റുമുട്ടുന്നു. ഒറെ സമയം കായംകുളവും പന്തളവും പിടിച്ചടക്കയായിരുന്നു സൂത്രശാലിയായിരുന്ന രാമായ്യന്റെ തന്ത്രം. അങ്ങിനെ മലയാളഭാഷക്കു രസകരമായ ഒരു ചൊല്ല് കിട്ടി.


പന്തളം രാജാക്കന്മാരുടെ ആസ്ഥാന്മായിരുന്നു ഈ സ്ഥലം ശബരിമലയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ പൌരാണിക പ്രസിദ്ധവുമാണ്. ശബരിമല ശ്രീ അയ്യപ്പന്റെ ബാല്യകൌമാര ജീവിതം കൊണ്ട്‌ ധന്യമായ പ്രദേശമാണ് പന്തളം. ചരിത്രപരമായും, സാമൂഹികപരമായും, സാംസ്കാരികപരമായും ഉന്നതിയില്‍ നില്‍ക്കുന്ന ഈ ദേശം ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയില്‍ നിന്നും ഇരുപത് കിലോമീറ്ററോളം പടിഞ്ഞാറ്‌ മാറി അടൂര്‍ താലൂക്കില്‍ അച്ചന്‍ കോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. തൊട്ടടുത്ത ദേശങ്ങള്‍ കുളനട, പുന്തല, അടൂര്‍ എന്നിവയാണ്. കൃഷിയാണ് പ്രധാന ഉപജീവനമാര്‍ഗ്ഗം. “പൊന്‍ ദളം” എന്ന വാക്ക് ലോപിച്ചാണ്പന്തളം എന്ന സ്ഥലനാമ ജനനം എന്നു വിശ്വസിക്കപ്പെടുന്നു.






അയ്യപ്പസ്വാമിയുടെ മനുഷ്യാവതാരത്തോളം പഴക്കം ചെന്നതാണ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രോല്‍പ്പത്തിയുടെ ചരിത്രവും. ശബരിമല ക്ഷേത്രത്തിന്‍റെ മാതൃകയില്‍ ഉള്ള ഈ ക്ഷേത്രം പന്തളാം രാജാവാല്‍ നിര്‍മ്മിക്കപ്പെട്ടതാണേന്ന് വിശ്വസിക്കപ്പെടുന്നു. പ്രിസിദ്ധമായ ഈ തീര്‍ത്ഥാടന്‍ കേന്ദരം കൊട്ടാരത്തോട് ചേര്‍ന്ന് അച്ചന്‍ കോവിലാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന. ശ്രീ അയ്യപ്പന്‍ സ്വന്തം ശൈശവവും യൌവ്വനവും ചെലവഴിച്ച സ്ഥലം എന്ന നിലയില്‍ വിശ്വാസികള്‍ പരമപ്രധാനമായ ഒരു സ്ഥാനമാണ് പന്തളത്തിന് നല്‍കിയിട്ടുള്ളത്. ശബരിമല ക്ഷേത്രത്തില്‍ എത്തുന്ന ഏതൊരു ഭക്തനും പന്തളം വലിയകോയിക്കല്‍ ക്ഷേത്രവും കൂടി സന്ദര്‍ശിച്ചാലെ ദര്‍ശനം പൂര്‍ത്തിയാകൂ എന്നാണ് പരക്കെയുള്ള വിശ്വാസം.
ഐതിഹ്യങ്ങള്‍ പ്രകാരം പന്തളം രാജാവിനെ അയ്യപ്പന്റെ പിതാവായി കണക്കാക്കപ്പെടുന്നു.അതിനാല്‍ തന്നെ ശബരിമലയില്‍ പന്തളം രാജവംശത്തിന് പ്രത്യേക അവകാശങ്ങളുംനിനലനില്‍ക്കുന്നു.പന്തളം രാജ പ്രതിനിധിക്കു മാത്രമാണ് ഇരുമുടികെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാനുള്ള അവകാശം.


മധുര ആസ്ഥാനമായ പാണ്ഡ്യരാജവമശത്തിന്റെ തായ്‌വഴികളില്‍ നിന്നാണ് പന്തളം രാജവംശത്തിന്റെ ഉല്‍പ്പത്തി.
പാണ്ഡ്യരാജവംശത്തില്‍പ്പെട്ട ചെമ്പഴന്നൂര്‍ ശാഖക്കാരാണ്‌ പന്തളം രാജ്യം സ്ഥാപാച്ചതെന്നു കരുതുന്നു. കൊല്ലവര്‍ഷം 79 മുന്‍പെതന്നെ ഇവര്‍ കേരളക്കരയിലെത്തിയതായി ചരിത്രം വിലയിരുത്തുന്നു. അറുകാലിക്കല്‍ രാജാവിനോടും തെക്കുംകൂര്‍ രാജാവിനോടും വിലയ്ക്കു വാങ്ങിയ പന്തളം തെക്കും വടക്കും കരകളും തൊടുപുഴയിലെ അറക്കുളം പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്താണ്‌ പന്തളം രാജ്യം സ്ഥാപിച്ചത്‌. ശബരിമലയുള്‍പ്പെടെ ഏകദേശം ആയിരം ചതുരശ്രമെയില്‍ വിസ്തീര്‍ണ്ണമുള്ള പ്രദേശങ്ങള്‍ പന്തളം രാജാവിന്റെ അധീനതയിലായിരുന്നു. ചെമ്പഴന്നൂര്‍ ശാഖക്കാര്‍ കൊല്ലവര്‍ഷം 377 ല്‍ പന്തളത്തെത്തി അച്ചന്‍ കോവിലാറിന്റെ ഇരുകരകളിലുമായി സ്ഥാനം ഉറപ്പിച്ചു. പന്തളം, കക്കാട്‌, കോന്നി, അറക്കുളം എന്നീ നാല്‌ താലൂക്കുകളാണ്‌ പന്തളം രാജ്യത്തിനുണ്ടായിരുന്നത്‌. തുടര്‍ന്ന് ഇലത്തൂര്‍മണിയം, റാന്നിയിലെ പെരുനാട്‌,നിലയ്ക്കല്‍ പ്രദേശങ്ങളും പന്തളം രാജ്യത്തിന്റെ അധീനതയിലായി.




കൊല്ലവര്‍ഷം 996 കര്‍ക്കടകം 8ആം തീയതിയാണ്‌ പന്തളം രാജ്യം തിരുവിതാംകൂറില്‍ ലയിക്കുകയുണ്ടായി. ടിപ്പുസുല്‍ത്താന്റെ ആക്രമണം നേരിടുന്നതിന്‌ തിരുവിയതാകൂറിനൊപ്പം നിന്ന പന്തളം രാജാവ്‌ യുദ്ധചെലവിന്റെ വിഹിതമായി ഖജനാവിലേക്ക്‌ അടയ്ക്കുവാന്‍ പണമില്ലാതെവന്നപ്പോള്‍ പന്തളം രാജ്യം തിരുവിതാംകൂറിന്‌ വിട്ടുകൊടുക്കുകയായിരുന്നു. ശബരിമലയുള്‍പ്പെടെ 48 മേജര്‍ ക്ഷേത്രങ്ങളും ഇതോടൊപ്പം വിട്ടുകൊടുത്തു. ഇതുസംബന്ധിച്ച്‌ കൊല്ലവര്‍ഷം 995 മീനം 10ആം തീയതിയിലെ ഉടമ്പടിയനുസരിച്ച്‌ പന്തളം രാജവംശത്തില്‍ നിലവിലുള്ളവരേയും ആവകയില്‍ ഉണ്ടാകുന്ന സന്താനങ്ങളേയും “അര്‍ത്ഥപുരുഷാരം അഴിച്ച്‌ രക്ഷിച്ചുകൊള്ളാമെന്ന്” ഉറപ്പ്‌ നല്‍കിയിരിക്കുന്നു. എന്നാല്‍ സ്വതന്ത്ര്യനന്തര ഭാരതത്തില്‍ ജനകീയഭരണം നിലവില്‍ വന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം നിര്‍ത്തലാക്കപ്പെട്ടു. നാട്ടുപ്രതാപത്തിന്റെ മധുരസ്മരണകളുമായി പഴയ കൊട്ടാരക്കെട്ടുകള്‍ ഇന്നും ഇവിടെ നിലകൊള്ളുന്നു.


രാജഭരണത്തിന്റെ ആലസ്യത്തില്‍നിന്ന്‌ ജനകീയഭരണത്തിന്റെ വേഗതയിലേക്ക്‌ കുതിച്ച പന്തളം പട്ടണത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. സാംസ്കാരിക-സാമൂഹിക-വ്യവസായ-വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ പന്തളം അവഗണിക്കാനാവാത്തവിധം നേട്ടം കൈവരിച്ചിട്ടുണ്ടെന്നതാണ്‌ സത്യം. പന്തളം പട്ടണത്തിന്റെ കേന്ദ്രസ്ഥാനം കുറുമ്ന്തോട്ടയം എന്ന പേരിലാണ്‌ മുന്‍പ്‌ അറിയപ്പെട്ടിരുന്നത്‌. കുറുംതോട്ടി വളര്‍ന്ന് കാടായിരുന്ന പ്രദേശമായിരുന്നു ഇവിടം എന്ന് വിശ്വസിക്കപ്പെടുന്നു. പന്തളം പട്ടണത്തില്‍ നിന്നും ഏതാണ്ട്‌ 1 കി.മി തെക്കുമാറിയുള്ള ഭാഗം താമരപ്പൂക്കള്‍ നിറഞ്ഞ ചതുപ്പായിരുന്നു. എരിച്ചപ്പൊയ്ക എന്നായിരുന്നു ഈ ഭാഗത്തിന്റെ വിളിപ്പേര്‌. തുടക്കത്തില്‍ മദ്ധ്യതിരുവിതാംകൂറിലെ മറ്റേതൊരു പട്ടണത്തെപ്പോലും പിന്നാക്കമാക്കും വിധമായിരുന്നു പന്തളത്തിന്റെ കുതിപ്പ്‌. എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ മറ്റ്‌ പട്ടണങ്ങള്‍ ബഹുദൂരം പിന്നിട്ടെങ്കിലും പന്തളം കിതക്കുന്നതായാണ്‌ കണ്ടത്‌. ഭരണരംഗത്തെ അരാജകത്വം ഇതിന്‌ കാരണമായി.




പന്തളം പല സാംസ്കാരിക-സാഹിത്യ നായകന്മാരുടേയും പ്രവര്‍ത്തന മണ്ഡലം കൂടിയാണ്‌. പദം കൊണ്ട്‌ പന്താടിയ മഹാകവി പന്തളം കേരളവര്‍മമ പന്തളത്തിന്റെ സ്വന്തം പുത്രനാണ്‌.അദ്ദേഹത്തിന്റെ ചുമതലയില്‍ കവനകൗമുദി എന്ന ദ്വൈവാരിക പ്രസിദ്ധീകരിച്ചിരിന്നു. ഒരുകാലത്ത്‌ കേരളത്തിലെ സരസ്വതി ക്ഷേത്രങ്ങളില്‍ അലയടിച്ചിരുന്ന “അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി…” എന്ന പ്രാര്‍ത്ഥനാഗീതം പന്തളം കെ.പി എന്ന മഹാകവിയുടെ രചനയാണ്‌,. നായര്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ സ്ഥാപകനായ ശ്രീ മന്നത്ത്‌ പദ്മനാഭന്റെ പ്രധാന പ്രവര്‍ത്തനമണ്ഡലമായിരുന്നു പന്തളം. അദ്ദേഹത്തിന്റെ ശ്രമഫലമായി അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പന്തളത്തും പരിസരപ്രദേശങ്ങളിലുമായി സ്ഥാപിതമായി. “എന്റെ ജീവിത സ്മരണകള്‍” എന്ന ആത്മകഥയില്‍ അദ്ദേഹം തന്റെ പന്തളവുമായുള്ള ബന്ധം വളരെ വ്യക്തമായി വിവരിച്ചിരിക്കുന്നു. ചിത്രകലാരംഗത്തെ പ്രജാപതിയായിരുന്ന ആര്‍ട്ടിസ്റ്റ്‌ എം .എസ്സ്‌ .വല്യത്താന്‍, രാഷ്ട്രീയാചാര്യനായിരുന്ന പന്തളം പി.ആര്‍ എന്നിവര്‍ പന്തളത്തിന്റെ യശസ്സ്‌ വാനോളം ഉയര്‍ത്തിയവരാണ്‌. നായര്‍സര്‍വ്വീസ്‌ സൊസൈറ്റിയുടേതയി സ്ഥാപിതമായ ഒരു ഡസനിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പന്തളത്തിന്റെ വിദ്യാഭ്യാസരംഗത്ത്‌ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌.സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍മിഷന്‍ വരെ നീളുന്ന പതിനഞ്ചിലധികം ആതുരാലയങ്ങള്‍ പന്തളത്തിന്റെ ആരോഗ്യപരിപാലനരംഗത്ത്‌ ശ്രദ്ധപതിപ്പിക്കുന്നു.






വ്യാവസായികരംഗത്ത്‌ പന്തള്‍ത്തിന്റെ യശസ്സ്‌ കേരളമെമ്പാടും പരത്തിയ പ്രമുഖസ്ഥാപനമാണ്‌ മന്നം ഷുഗര്‍ മില്‍സ്‌.60 -70 കാലഘട്ടങ്ങളില്‍ കേരളത്തിന്റെ വ്യവസായ ഭൂപടത്തില്‍ ജ്വലിച്ച്‌ നിന്നിരുന്ന ഒരു സ്ഥാപനമായിരുന്നു ഇത്‌. എന്നാല്‍ കാലക്രമേണ കരിമ്പ്‌ വളര്‍ത്തല്‍ പ്രത്യാഘാതങ്ങള്‍ നേരിട്ടതോടെ ഈ സ്ഥാപനത്തിന്‌ ഉല്‍പാദനം എന്നെന്നേക്കുമായി നിര്‍ത്തേണ്ടി വന്നു.ഒരു കരിമ്പ്‌ ഉല്‍പാദനഗവേഷണവികസന കേന്ദ്രം ഇന്നും ഇവിടെ പ്രവര്‍ത്തിക്കുന്നു.


പ്രധാനമായും കാര്‍ഷികവിളകളെ ആശ്രയിച്ചുള്ള ജീവിതരീതിയാണ്‌ ഇവിടെ നിലനില്‍ക്കുന്നത്‌. നെല്ല്,മരച്ചീനി,കരിമ്പ്‌,പച്ചക്കറികള്‍ എന്നിവയാണ്‌ പ്രധാന ക്രിഷികള്‍. ഏക്കറുകളോളം വ്യാപിച്ച്ക്‌ കിടക്കുന്ന കരിങ്ങാലി പുഞ്ച, കണ്ടന്‍ ചാത്തന്‍ കതിരക്കോട്‌ പാടശ്ശേഖരങ്ങള്‍ പ്രധാനകാര്‍ഷികോല്‍പാദന കേന്ദ്രങ്ങളാണ്‌.


ശബരിമലപാതയിലെ പ്രധാന ഇടത്താവളമെന്ന നിലയില്‍ പന്തളം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. പ്രശസ്തമായ തിരുവാഭരണഘോഷയാത്ര പുറപ്പെടുന്ന വലിയകോയിക്കല്‍ ക്ഷേത്രത്തിന്‌ പുറമെ 40-ഓളം ക്ഷേത്രങ്ങളും 55-ഓളം കാവുകളും വിവിധ സമുദായക്ഷേത്രങ്ങളും അനവധി ക്രിസ്ത്യന്‍-മുസ്ലീം ദേവാലയങ്ങളും പന്തളത്തിന്റെ മാറില്‍കുടികൊള്ളുന്നു. ആകെക്കൂടി ഒരു ആത്മേീയനഗരത്തിന്റെ പശ്ചാത്തലമാണ്‌ പന്തളത്തിനുള്ളത്‌.അതുകൊണ്ടു തന്നെ ഒരു ക്ഷേത്രനഗരമന്ന നിലയിലുള്ള വികസനമാണ്‌ പന്തളത്തിനാവശ്യം. അതെ, പന്തളം വളരുകയാണ്‌; ഒരു പക്ഷേ നാളെ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടേക്കാവുന്ന ഒരു ആദ്ധ്യത്മിക നഗരിയായി ഈ ചെറുപട്ടണം രൂപന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.


മകരവിളക്ക് ദിവസം ശബരിമല ശ്രീ അയ്യപ്പന്‍റെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത് പന്തളം കൊട്ടാരത്തിലാണ്. മകരവിളക്കിന് രണ്ട് മാസം മുമ്പ് മാത്രമായിരിക്കും തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന പെട്ടികള്‍ തുറന്ന് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്നത്. തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഭക്തിലഹരിയില്‍ മുങ്ങിയ ഘോഷയാത്ര മകരവിളക്കിന് മൂന്ന് ദിവസം മുമ്പ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് പുറപ്പെടും.


തിരുവാഭരണ ഘോഷയാത്ര തുടങ്ങും മുമ്പ് ആകാശത്ത് പ്രത്യക്ഷമാവുന്ന കൃഷ്ണപ്പരുന്ത് യാത്ര തുടങ്ങാനുള്ള ദൈവീക സൂചനയാണെന്നാണ് പഴമക്കാര്‍ വിശ്വസിക്കുന്നത്. ഈ കൃഷ്ണപ്പരുന്ത് ശബരിമല സന്നിധാനം വരെയുള്ള കിലോമീറ്ററുകള്‍ നീളുന്ന തിരുവാഭരണ ഘോഷയാത്രയില്‍ ഇടയ്ക്കിടെ പ്രത്യക്ഷമാവുകയും ചെയ്യുന്നത് ഇന്നും അത്ഭുതമായി തുടരുന്നു.


പലയിടത്ത് നിന്ന് ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ ഒരു പോസ്റ്റാണിത്... അതിനാല്‍ തന്നെ കോപ്പിയടി എന്ന ആരോപണം ഉന്നയിക്കുന്നു എങ്കില്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

Friday, June 19, 2009

ചെങ്ങന്നൂര്‍ | Chengannur | Kerala Tourism.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കിഴക്കിന്റെ വെനീസ് എന്നു വിശേഷിപ്പിക്കുന്ന ആലപ്പുഴ ജില്ലയുടെ കിഴക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണം ആണ് ചെങ്ങന്നൂര്‍. പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ പട്ടണം പുരാതനവും ചരിത്ര പ്രസിദ്ധവുമാണ്. രാഷ്ട്രീയ സാമൂഹിക, സംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ/ ആയിരുന്ന പല പ്രമുഖ വ്യക്തിത്വങ്ങള്‍ക്കും ജന്മം നല്‍കിയിട്ടുള്ള ഈ പ്രദേശം പേരിലെ പ്രത്യേകതകള്‍ കൊണ്ടും വേറിട്ടു നില്‍ക്കുന്നു. ചരിത്ര പ്രസിദ്ധമായ ദേവാലയങ്ങള്‍, ചരിത്രം ഉറങ്ങുന്ന ചെറു ഗ്രാമങ്ങള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നിങ്ങനെ ചെങ്ങന്നൂരിനു പകര്‍ന്നു തരാന്‍ പെരുമകള്‍ മാത്രം. ചെങ്ങന്നൂര്‍ ഒരു മുനിസിപ്പാലിറ്റി ഭരണപ്രദേശമാണ്. ചെങ്ങന്നൂര്‍ ആസ്ഥാനമായി അതേ പേരില്‍ തന്നെ ഒരു താലൂക്കും, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും നിലവിലുണ്ട്.


പുണ്യ പമ്പ ചെങ്ങന്നൂരിനെ തഴുകി ഒഴുകുന്നു. കേരളത്തിന്റെ ഒന്നാം നമ്പര്‍ സ്റ്റേറ്റ് ഹൈവേ (എം. സി റോഡ്) ചെങ്ങന്നൂരില്‍ കൂടി കടന്നു പോകുന്നു. എന്‍. സി റോഡില്‍ തെക്കു നിന്നു വടക്കോട്ട് യാത്ര ചെയ്താല്‍ പന്തളത്തിനും, തിരുവല്ലക്കും ഇടയിലായി ചെങ്ങന്നൂര്‍ സ്ഥിതി ചെയ്യുന്നു. ചെങ്ങന്നൂരിലെ റെയില്‍‌വേ സ്റ്റേഷനും പ്രസിദ്ധമാണ്. പ്രസിദ്ധമായ ശബരിമല തീര്‍ത്ഥാടനത്തിന് വരുന്ന ഭക്തരില്‍ ഏതാണ്ട് 70%ഉം ആശ്രയിക്കുന്നത് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെയാണ്. ജല, റെയില്‍, റോഡ് മാര്‍ഗം വേഗത്തില്‍ എത്തിച്ചേരാവുന്ന ഒരു സ്ഥലമാണ് ചെങ്ങന്നൂര്‍.

ആയിരത്തി തൊള്ളായിരത്തി അന്‍പത്തിയേഴ് ആഗസ്റ്റ് പതിനേഴാം തീയതി ഔദ്യോഗികമായി നിലവില്‍ വന്ന ചെങ്ങന്നൂര്‍ താലൂക്ക് കേരളത്തില്‍ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന പട്ടണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ചെങ്ങന്നൂര്‍ നൂറ്റാണ്ടുകാള്‍ക്ക് മുന്‍പ് തന്നെ പ്രധാന കച്ചവട കേന്ദ്രമായി രൂപാന്തരം പ്രാപിച്ചിരുന്നതായി ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. നിയമ സഭയില്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലമായും, പാര്‍ലമെന്റില്‍ മാവേലിക്കര ലൊകസഭാ മണ്ഡലത്തിനു കീഴിലുമാണ് ചെങ്ങന്നൂര്‍. ചെങ്ങന്നൂര്‍ താലുക്കിന്റെ വിസ്തീര്‍ണം നൂറ്റിമുപ്പത്തിമൂന്ന് ചതുരശ്ര കിലോമീറ്ററാണ്. രണ്ടായിരത്തി ഒന്നില്‍ പുറത്തു വന്ന കനേഷുമാരി കണക്കനുസരിച്ച് ആകെ ജനസംഖ്യ ഒരു ലക്ഷത്തി തൊണ്ണൂറ്റാറായിരത്തി അഞ്ഞൂറ്റി നാല്‍പ്പത്തിയേഴ്. ഇതില്‍ നാല്‍പ്പത്തിയെട്ടു ശതമാനം സ്ത്രീകളും, അന്‍പത്തി രണ്ട് ശതമാനം പുരുഷന്മാരുമാണ്. ജനസംഖ്യയിലെ ഒന്‍പത് ശതമാനം ആറ് വയസിനു താഴെയുള്ള കുട്ടികളാണെന്നും കണക്കാക്കപ്പെടുന്നു.

ചരിത്രവും പുരാണവും

ഒന്നാം സഹസ്രാബ്ദത്തില്‍ നമ്മാഴ്വാര്‍ ചെങ്കുരൂര്‍ അഥവാ ചെങ്ങന്നൂരിനെ വേദ യജ്ഞങ്ങളില്‍‍ നിന്നുള്ള പുക ആകാശത്തെ നിറയ്ക്കുന്ന സ്ഥലം ആയി പ്രതിപാദിക്കുന്നു. ഇവിടം പച്ചപ്പണിഞ്ഞ വാഴത്തോപ്പുകളും തെങ്ങിന്തോപ്പുകള്‍ കൊണ്ടും നിറഞ്ഞിരുന്നതായി അദ്ദേഹം വര്‍ണ്ണിക്കുന്നു. ചെന്നു നിന്ന ഊര് എന്ന വാക്യം ലോപിച്ചാണ് ചെങ്ങന്നൂര്‍ എന്ന പേര് ഉണ്ടായത്. ശിവനും പാര്‍വ്വതിയും ഒരു തീര്‍ത്ഥയാത്രയ്ക്കു ശേഷം ഇവിടെ വന്നു നിന്നു എന്നാണ് ഐതീഹ്യം. അതില്‍ നിന്നാണ് സ്ഥലപ്പേര് ഉണ്ടായത്. ശിവന്റെ ചുവന്ന് കണ്ണ്+ഊര്‍ ചെങ്കണ്ണ് ഊര്‍ ആയിരിക്കാം എന്നും ചിലര്‍ വാദിക്കുന്നു. ചുവന്ന കല്ലുള്ള പ്രദേശം എന്ന അര്‍ത്ഥത്തില്‍ ചെങ്കല്ലൂര്‍ എന്ന വാക്കാണ് ചെങ്ങണ്ണൂര്‍ ആയത് എന്നും കരുതുന്നവര്‍ ഉണ്ട്. 'ചുവന്ന കുന്ന്'(ശോണാദ്രി) എന്ന സ്ഥലത്താണ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം നില്‍ക്കുന്നത് എന്നും അതിനാല്‍ ചെങ്കുന്ന് ഉള്ള 'ഊര്‍' എന്നത് ചെങ്കുന്നൂര്‍ ആയെന്നും അത് പിന്നീട് ചെങ്ങന്നൂര്‍ ആയെന്നും മറ്റൊരു വാദവും നിലവിലുണ്ട്.

പ്രസിദ്ധമായ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം, പരുമല പള്ളി, പഞ്ചപാണ്ടവരില്‍ പ്രമുഖരായ ഭീമനും, യുധിഷ്ടിരനും പ്രതിഷ്ടിച്ചു എന്നു കരുതപ്പെടുന്ന ത്രിപ്പുലിയൂര്‍, ത്രിച്ചിറ്റാറ്റ് ക്ഷേത്രങ്ങള്‍, പഴയ സുറിയാനി പള്ളി എന്നിവ ചെങ്ങന്നൂരിന്റെ പൌരാണിക ബിംബങ്ങളായി നിലകൊള്ളുന്നു. പ്രസിദ്ധമായ പാണ്ഡവന്‍ പാറയും, നൂറ്റവര്‍ പാറയും എടുത്തു പറയത്തക്ക പ്രത്യേകതകള്‍ ആണ്. പാണ്ഡവന്‍ പാറയില്‍ പഞ്ചപാണ്ഡവര്‍ ഇരുന്നു എന്നു കരുതപ്പെടുന്ന സ്ഥലം അത്ഭുതമുണര്‍ത്തുന്ന ഒന്നു തന്നെ. സപ്ത സ്വരങ്ങള്‍ പുറപ്പെടുവിക്കുന്ന ഗുഹയും പാറക്കെട്ടിനുള്ളിലെ വറ്റാത്ത ഉറവയും ഇവിടുത്തെ മറ്റ് അത്ഭുതങ്ങള്‍ ആണ്.


ചെങ്ങന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളും അതിലെ ചെറു ഗ്രാമങ്ങളും

മുളക്കുഴ, വെണ്മണി, ചെറിയനാട്, ആലാ, പുലിയൂര്‍, ബുധനൂര്‍, പണ്ടനാട്, തിരുവന്‍‍മണ്ടൂര്‍. മാന്നാര്‍ എന്നീ പഞ്ചായത്തുകളും ചെങ്ങണൂര്‍ മുനിസിപ്പാലിറ്റിയും ആണ് ഇന്ന് ചെങ്ങന്നൂര്‍ താലൂക്കിനു കീഴിലുള്ളത്.

ചെറിയനാട് പഞ്ചായത്ത്.

ഇടവങ്കാട്, തുരുത്തിമേല്‍, അരിയുണ്ണിശേരി, ചെറിയനാട്, മാമ്പ്ര, ചെറുമിക്കാട്, ചെറുവല്ലൂര്‍, കൊല്ലകടവ്, കുണ്ട്രടിപള്ളിശേരി, കടയിക്കാട്, ഇടമുറി, മണ്ടപ്രിയാരം.

മുളക്കുഴ പഞ്ചായത്ത്

നികരുമ്പുറം, പിരളശ്ശേരി, മുളക്കുഴ, പറ്റങ്ങാട്, കുടക്കമാര്‍ഗം, മണ്ണാറക്കോട്, കാരക്കാട്, കരിമ്പറാം‌പൊയ്ക, കൊഴുവല്ലൂര്‍, താഴം‌ഭാഗം, അരീക്കര, വലിയ പറമ്പ്, പെരിങ്ങാല, കണ്ണുവേലിക്കാവ്.

ആല പഞ്ചായത്ത്

ആല, ഉമ്മത്തില്‍, പൂമല, മലമോടി, വലപ്പുഴ, കോറ്റുകുളഞ്ഞി, കൊച്ചുതറപ്പാടി, ചമ്മത്ത്, പെണ്ണുക്കര, നെടുവരം കോട്.

വെണ്മണി പഞ്ചായത്ത്

വെണ്മണി താഴം, കോടുകുളഞ്ഞി കാരോട്, പറച്ചന്ത, ചങ്ങമല, ഇല്ലത്ത് മേപ്പുറം, പുന്തല താഴം, പൊയ്ക, കക്കട, വെണ്മാണി ഏറം, പുലക്കടവ്, വെണ്മണി പടിഞ്ഞാറ്റേ മുറി, വരമ്പൂര്‍.

തിരുവന്മണ്ടൂര്‍ പഞ്ചായത്ത്

ഇരമല്ലിക്കര, തിരുവന്മണ്ടൂര്‍, തന്നാട്, കോലെടത്തുശേരി, മഴുക്കീര്‍ കീഴ്, മഴുക്കീര്‍, മഴുക്കീര്‍ മേല്‍, കല്ലിശേരി, ഉമയാറ്റുകര, വനവാതു കര,

മാന്നാര്‍ പഞ്ചായത്ത്

പാവുക്കര , മാന്നാര്‍ ഠൌണ്‍, കുറത്തിക്കാട് , കുട്ടമ്പേരൂര്‍, കുളഞ്ഞിക്കര, എലമറ്റൂര്‍

പാണ്ടനാട് പഞ്ചായത്ത്

പ്രാമറ്റക്കര, പാണ്ടനാട് കോട്ടയ, പ്രേയാര്‍, മുതവഴി, വന്മഴി, മിത്രമാടം, കീഴ്വന്മഴി,

പുലിയൂര്‍ പഞ്ചായത്ത്

പാലച്ചുവട്, പഴയാറ്റില്‍, മടത്തും‌പടി, നൂറ്റവന്‍പാറ, തകലമറ്റം, കൂളിക്കപ്പാലം, തോനക്കാട്, ഇലഞ്ഞിമേല്‍, പുലിയൂര്‍

ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി

ചെങ്ങന്നൂര്‍, കല്ലിശേരി, അങ്ങാടിക്കല്‍, പുത്തങ്കാവ്, ഇടനാട്, അങ്ങാറ്റിക്കല്‍ തെക്ക്

ആരാധനാലയങ്ങള്‍

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം
ചെങ്ങന്നൂര്‍ ബദേല്‍ പള്ളി
ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളി
പരുമല പള്ളി
പുത്തന്‍‌കാവ് പള്ളി
പുത്തങ്കാവ് നട ദേവീ ക്ഷേത്രം
ശാസ്താം കുളങ്ങര നരസിംഹ മൂര്‍ത്തി ക്ഷേത്രം.
ത്രിപ്പുലിയൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രം.
ത്രിച്ചിറ്റാറ്റ് ശ്രീ കൃഷ്ണ ക്ഷേത്രം
തിരുവന്മണ്ടൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം.
ശാര്‍ങ്ങക്കാവ് ദേവീക്ഷേത്രം, വെണ്മണി
ഗന്ധര്‍വ്വാമൃതം ദേവീക്ഷേത്രം, മുളക്കുഴ
കൊഴുവല്ലൂര്‍ ദേവീക്ഷേത്രം
അയ്യപ്പക്ഷേത്രം, പാറച്ചന്ത കൊഴുവല്ലൂര്‍
മാന്നാര്‍ ജുമാ മസ്ജിദ്
ചെറിയനാട് ബാലസുബ്രഹ്മണ്യ ക്ഷേത്രം
കുതിരവട്ടം അയ്യപ്പക്ഷേത്രം,കോടുകുളഞ്ഞി
അഡിച്ചിക്കാവ് ദേവീക്ഷേത്രം, പണ്ടനാട് വെസ്റ്റ്


സുപ്രധാന വ്യക്തിത്വങ്ങള്‍

പദ്മശ്രീ ഡോ: പി എം ജോസഫ് ( ഗ്വാളിയര്‍ ലക്ഷ്മീ ഭായി കോളേജിന്റെ സ്ഥാപക പ്രധാന ‍അദ്ധ്യാപകന്‍)
പദ്മശ്രീ ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള ( പേരുകേട്ട കഥകളി കലാകാരന്‍)
ചെങ്ങന്നൂര്‍ ശങ്കര വാര്യര്‍
റാവു ബഹാദൂര്‍ പരമേശ്വര പിള്ള.
മഹാകവി പുത്തന്‍‌കാവ് മാത്തന്‍ തരകന്‍( ബൈബിള്‍ കിളിപ്പാട്ടായി എഴുതി മഹാകവി പട്ടം നേടി)
പദ്മശ്രീ പടിഞ്ഞാറെ മടത്തില്‍ ഭാസ്കരന്‍ നായര്‍
അഡ്വ: സി എന്‍ മാധവന്‍ പിള്ള
അഡ്വ: കൊച്ചു തോമ (മുന്‍ സുപ്രീം കോടതി ജഡ്ജ്)
അഡ്വ: ജോര്‍ജ് ജോസഫ് (മുന്‍ സുപ്രീം കോടതി ജഡ്ജി)
പദ്മശ്രീ ഡോ: കെ എം ചെറിയാന്‍ ( സ്ഥാപക പ്രസിഡന്റ് Institute of Cardio Vascular Diseases)
പദ്മശ്രീ ഡോ: എം ആര്‍ ജീ കുറുപ്പ് ( Indian Space Research Organisation )
ആര്‍ട്ടിസ്റ്റ് നമ്പ്യാര്‍
അഡ്വ: കെ കെ ചാക്കോ ( മുന്‍ ഹൈക്കോടതി ജഡ്ജി)